അഫ്ഗാനിസ്ഥാന്‍ സ്വതന്ത്രമെന്ന് മാധ്യമം; അടിച്ചമര്‍ത്തലാണോ സ്വാതന്ത്ര്യമെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ

 | 
Madhyamam
അമേരിക്കന്‍ പിന്‍മാറ്റത്തോടെ അഫ്ഗാനിസ്ഥാന്‍ സ്വതന്ത്രമായെന്ന മാധ്യമം ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

അമേരിക്കന്‍ പിന്‍മാറ്റത്തോടെ അഫ്ഗാനിസ്ഥാന്‍ സ്വതന്ത്രമായെന്ന മാധ്യമം ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. 'അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍' എന്നാണ് മാധ്യമത്തിന്റെ പ്രധാന തലക്കെട്ട്. 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം പിന്‍മാറുമ്പോള്‍ താലിബാന്‍ ഭീകരര്‍ വീണ്ടും അഫ്ഗാനില്‍ പിടിമുറുക്കുന്നതിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം നടന്ന കൊലപാതകങ്ങളും മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വേട്ടയാടലുകളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതൊന്നും കാണാന്‍ തയ്യാറാകാതെയാണ് മാധ്യമം തലക്കെട്ടെഴുതിയിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. 

പോസ്റ്റുകള്‍ വായിക്കാം

അഫ്ഗാന്‍ ജനതക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, മതഭീകരരുടെ കീഴിലെ അടിച്ചമര്‍ത്തലാണെന്ന് ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു. കലയും സാഹിത്യവും വിദ്യാഭ്യാസവും സിനിമയും  നിഷേധിക്കപ്പെട്ട് ജീവിക്കുന്ന ഒരു ജനതയെ നോക്കി അവര്‍ സ്വതന്ത്രരാണ് എന്ന് പറയുന്നതിലും വലിയ അശ്‌ളീലം വേറെയില്ലെന്ന് ഫെയിസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു. 

"അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ"

എന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്..

അഫ്‌ഗാൻ ജനതക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, മതഭീകരരുടെ കീഴിലെ അടിച്ചമർത്തലാണ്.

ബെൽജിയം എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഒരു പൂമ്പാറ്റയെപ്പോലെ തുള്ളിച്ചാടിയ ആ കൊച്ചു പെൺകുട്ടിയുടെ ചിത്രമില്ലേ.. അതുപോലെ രക്ഷപ്പെട്ടോടാൻ കഴിയാതെ, തോക്കിനും ബോംബിനും കീഴിൽ, കലയും സാഹിത്യവും വിദ്യാഭ്യാസവും സിനിമയും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന ഒരു ജനതയെ നോക്കി

അവർ സ്വതന്ത്രരാണ് എന്ന് പറയുന്നതിലും വലിയ അശ്ളീലം വേറെയില്ല.

ഒരു 'ചുല്യാറ്റി'ന്റെ തിരുത്ത് അവിടെ വേണ്ടതുണ്ട്..

"അധിനിവേശം ഒഴിഞ്ഞു, ഇനി തീവ്രവാദികളുടെ കീഴിൽ അഫ്‌ഗാൻ" എന്നൊരു തിരുത്ത്..

കേരളത്തില്‍ താലിബാന്‍ ഫാന്‍സ് ഉണ്ടെന്നൊക്കെ ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്. എന്ത് കണ്ടിട്ടാണോ ആവോ എന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ.ജേക്കബിന്റെ പോസ്റ്റ്.

അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാന്‍ വിട്ടതിന്റെ പിന്നാലെ താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ന്ന് ആഘോഷിക്കുമ്പോള്‍ ആയിരങ്ങള്‍ ബാങ്കുകള്‍ക്ക് മുന്‍പില്‍ ക്യൂ നില്‍ക്കുകയാണെന്ന് അനന്തു അജി കുറിക്കുന്നു. മാധ്യമം ദിനപത്രവും ജമാ അത്തെ ഇസ്ലാമിയും താലിബാനെയോര്‍ത്ത് കോരിത്തരിക്കുമ്പോള്‍ അഫ്ഗാനില്‍ ഇങ്ങനെ 'സ്വാതന്ത്യദിനാഘോഷങ്ങള്‍' പൊടി പൊടിക്കുകയാണ്.

ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 2021_ന്റെ ആദ്യ പകുതിയിൽ മാത്രം അഫ്ഗാനിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ഏതാണ്ട് അയ്യായിരത്തിലധികമാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 47 ശതമാനം വർദ്ധനവാണിത്. ഇനി 2009 മുതൽ ഇങ്ങോട്ടുള്ള കണക്കുകൾ പ്രകാരം നോക്കുകയാണെങ്കിൽ അഫ്ഗാനിസ്ഥാനിൽ ഏത് വർഷത്തിന്റെയും ആദ്യ ആറ് മാസത്തേക്കാളും കൂടുതൽ 2021 ന്റെ ആദ്യ പകുതിയിൽ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2021_ന്റെ തുടക്കം മുതൽ 550_ലധികം കുട്ടികൾ കൊല്ലപ്പെടുകയും 1400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021 അവസാനത്തോടെ ജീവിച്ചിരിക്കുന്നതിൽ അഞ്ച് വയസ്സിന് താഴെയുള്ള ഒരു ദശലക്ഷം കുട്ടികൾ എങ്കിലും പോഷകാഹാര കുറവുള്ളവരായി മാറും. കൂടാതെ മൂന്ന് ദശലക്ഷം കുട്ടികൾ മിതമായ പോഷകാഹാരക്കുറവുള്ളവരും ആയിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.

താലിബാൻ അധിനിവേശത്തെ ഭയന്ന് ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്തു, നാട് വിട്ട് പോകാനും സാമ്പത്തിക പ്രതിസന്ധി ഭയന്നും ജനങ്ങൾ ബാങ്കുകൾക്ക് മുൻപിൽ തടിച്ച് കൂടി. ദശലക്ഷക്കണക്കിന് മനുഷ്യർ ബുദ്ധിമുട്ടും പട്ടിണിയും നേരിടുന്നു. താലിബാൻ അഫ്ഗാനിസ്ഥാനിലുടനീളം പൊതുമാപ്പ് പ്രഖ്യാപിക്കുകയും ജയിലുകൾ തുറന്ന് വിടുകയും ചെയ്തതോടെ തീവ്രവാദികളടക്കം ആയിരക്കണക്കിനു കുറ്റവാളികൾ സ്വതന്ത്രരായി. സ്ത്രീകൾ പൊതുനിരത്തിൽ വിചാരണ ചെയ്യപ്പെട്ടു. കായികതാരങ്ങളെയും കലാകാരന്മാരെയും വീടുകൾ കയറി വേട്ടയാടുകയാണ്. എങ്ങനെയും രാജ്യം വിടാനുള്ള വ്യഗ്രതയിൽ അമേരിക്കൻ ചരക്ക് വിമാനത്തിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യാൻ ശ്രമിച്ച ഏഴുപേരും എയർപോർട്ട് ഗേറ്റിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേരും മരിച്ചു. ചാവേർ സ്ഫോടനങ്ങളിൽ ഉണ്ടായ മരണത്തിന് പകരമായി യു. എസ് നടത്തിയ ഡ്രോൺ അറ്റാക്കിൽ ഒരു കുടുംബത്തിലെ പത്ത് പേർ; അതിൽ ഏഴും കുട്ടികളാണ്, മരിച്ചതായി സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ CNN റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ സേന അഫ്ഗാനിസ്ഥാൻ വിട്ടതിന്റെ പിന്നാലെ താലിബാൻ ആകാശത്തേക്ക് വെടിയുതിർന്ന് ആഘോഷിക്കുമ്പോൾ ആയിരങ്ങൾ ബാങ്കുകൾക്ക് മുൻപിൽ ക്യൂ നിൽക്കുകയാണ്. അവരുടെ വീടുകളിലോ അടുക്കളയിലോ ഇനിയൊന്നും ബാക്കിയില്ല.

ബാങ്കിൽ പണം പിൻവലിക്കാനായി പുറത്തിറങ്ങിയ സ്ത്രീകളെ താലിബാൻ പരസ്യവിചാരണ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

~ മാധ്യമം ദിനപത്രവും ജമാ അത്തെ ഇസ്ലാമിയും താലിബാനെയോർത്ത് കോരിത്തരിക്കുമ്പോൾ അഫ്ഗാനിൽ ഇങ്ങനെ "സ്വാതന്ത്യദിനാഘോഷങ്ങൾ" പൊടി പൊടിക്കുകയാണ്‌.

ഇനി സ്വതന്ത്ര അഫ്ഗാനിസ്ഥാന്‍.. പക്ഷെ സ്വാതന്ത്ര്യം ആര്‍ക്ക് മാത്രം എന്നു ചോദിക്കരുതെന്ന് ഷമീര്‍ ഹസന്‍ പറയുന്നു. 

ഇനി സ്വതന്ത്ര അഫ്ഗാനിസ്ഥാൻ..

പക്ഷെ സ്വാതന്ത്ര്യം ആർക്ക് മാത്രം എന്നു ചോദിക്കരുത്..

സ്ത്രീകൾക്ക് അത് പണ്ടേയില്ല.. കലാകാരന്മാർക്ക് ഉണ്ടാവുകയില്ല. കായിക താരങ്ങൾക്ക് ഉണ്ടാവുകയില്ല.

ഇനി എല്ലാം പരലോകത്തേക്ക് മാറ്റി വെച്ചിട്ടു , ഇവിടെ അടിമകളെ പോലെ ജീവിക്കുന്ന ജനതയുടെ പേരു.

സ്വതന്ത്ര അഫ്ഗാൻ..