മാതൃഭൂമി ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നു, ശമ്പളം വെട്ടിക്കുറച്ച് മാധ്യമം; പ്രതിസന്ധി രൂക്ഷം

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മാധ്യമങ്ങളിലേക്കും.
 | 
മാതൃഭൂമി ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നു, ശമ്പളം വെട്ടിക്കുറച്ച് മാധ്യമം; പ്രതിസന്ധി രൂക്ഷം

കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മാധ്യമങ്ങളിലേക്കും. മാതൃഭൂമി ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ തീരുമാനിച്ചു. മാധ്യമം ശമ്പളം വെട്ടിക്കുറയ്ക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ കേരളത്തിലെ രണ്ട് എഡിഷനുകള്‍ അടച്ചു പൂട്ടുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളത്തിലെ 8 ബ്യൂറോ ഓഫീസുകള്‍ക്ക് താഴിടുകയാണ്. നിരവധി മാധ്യമപ്രവര്‍ത്തകരാണ് ഇതേത്തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. കേരള കൗമുദിയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി.മുരളീകൃഷ്ണന് കഴിഞ്ഞ ദിവസം ജോലി നഷ്ടമായിരുന്നു.

മാതൃഭൂമിയില്‍ മെയ് മാസത്തെ ശമ്പളത്തുകയില്‍ നിന്ന് നിശ്ചിത തുക മാറ്റിവെയ്ക്കുകയാണെന്നാണ് മാനേജ്‌മെന്റ് ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചത്. മാറ്റി വെക്കുന്ന തുക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് തിരികെ നല്‍കുമെന്നും മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചു. 25000 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് മുഴുവന്‍ തുകയും നല്‍കും. 40,000 രൂപ വരെ ശമ്പളമുള്ളവരുടെ 10 ശതമാനവും 60,000 വരെയുള്ളവരുടെ 15 ശതമാനവും ഒരു ലക്ഷം വരെ ശമ്പളമുള്ളവരുടെ 20 ശതമാനവും ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളമുള്ളവരുടെ 25 ശതമാനവുമാണ് മാറ്റി വെക്കുന്നത്.

മാധ്യമത്തില്‍ 40 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാധ്യമം ജേണലിസ്റ്റ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം. ഐ അബ്ദുള്‍ അസീസ് ഇക്കാര്യം അറിയിച്ചു. എന്നാല്‍ ഈ തീരുമാനത്തില്‍ യൂണിയന്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി ശമ്പളം താളം തെറ്റിയിരിക്കുകയാണെന്നും ഫെബ്രുവരിയിലെ ശമ്പളം മെയ് മാസമായിട്ടും പലര്‍ക്കും ലഭിച്ചിട്ടില്ലെന്നും യൂണിയന്‍ വ്യക്തമാക്കി. സ്ഥാപനത്തിലെ പ്രതിസന്ധിക്ക് കാരണം കോവിഡ് അല്ലെന്നും യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ നിരവധി മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും തൊഴില്‍ നഷ്ടമാകുമോ എന്ന ഭീതിയിലാണ്. ടൈംസ് ഓഫ് ഇന്ത്യ കേരളത്തിലെ രണ്ട് എഡിഷനുകള്‍ അടച്ചു പൂട്ടാന്‍ ഒരുങ്ങുകയാണ്. മലബാര്‍, തിരുവനന്തപുരം എഡിഷനുകള്‍ക്കാണ് താഴ് വീഴുന്നത്. കഴിഞ്ഞ ദിവസം പത്രത്തിലെ സര്‍ക്കുലേഷന്‍ വിഭാഗത്തിലെ 12 പേരെ പിരിച്ചുവിട്ടിരുന്നു. പത്രിത്തില്‍ പ്രവര്‍ത്തിക്കുന്ന 15 മാധ്യമപ്രവര്‍ത്തകര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളത്തിലെ 8 ബ്യൂറോ ഓഫീസുകള്‍ അടച്ചു പൂട്ടുമെന്ന് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കുലേഷന്‍ ഇടിയുന്നതും ന്യൂസ് പ്രിന്റിന്റെ വില വര്‍ദ്ധിക്കുന്നതുമാണ് കാരണമായി അറിയിച്ചിരിക്കുന്നത്. മെയ് 31ഓടെ ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട, കൊല്ലം, കോട്ടയം, പാലക്കാട്, കണ്ണൂര്‍, മലപ്പുറം ബ്യൂറോകള്‍ അടയ്ക്കാനും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വില്‍ക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് 10 മുതല്‍ 30 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്നും ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസുകള്‍ അടയ്ക്കുന്നതെന്നുമാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.