മോദി സ്തുതി; അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നരേന്ദ്രമോദിയെ സ്തുതിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റില് എ.പി.അബ്ദുള്ളക്കുട്ടി കോണ്ഗ്രസില് നിന്ന് പുറത്ത്.
 | 
മോദി സ്തുതി; അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: നരേന്ദ്രമോദിയെ സ്തുതിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റില്‍ എ.പി.അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്. അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതായി കെപിസിസി അറിയിച്ചു. മോദിയെ സ്തുതിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി വിശദീകരണം നല്‍കിയിരുന്നു. ഇത് തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് കെപിസിസിയുടെ നടപടി. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മോശമായ വിധത്തില്‍ പ്രതികരിച്ചതും നടപടിക്ക് കാരണമായി.

ഫെയിസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ കെപിസിസി അബ്ദുള്ളക്കുട്ടിയില്‍ നിന്ന് വിശദീകരണം ചോദിച്ചിരുന്നു. ഇമെയില്‍ വഴിയും രജ്‌സ്‌റ്റേര്‍ഡ് തപാല്‍ വഴിയുമാണ് വിശദീകരണം ചോദിച്ചത്. നരേന്ദ്ര മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഗാന്ധിയന്‍ മൂല്യം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നതാണെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി വേണമെന്ന് നിരവധി നേതാക്കള്‍ ആവശ്യമുന്നയിച്ചു.

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം അബ്ദുള്ളക്കുട്ടിക്കെതിരെ മുഖപ്രസംഗം എഴുതുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞിരുന്നു. സുധീരനെതിരെ രൂക്ഷമായ വാക്കുകളിലാണ് പിന്നീട് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഇല്ലാതാക്കിയ സുധീരന്‍ തന്നെ പാര്‍ട്ടി സ്‌നേഹം പഠിപ്പിക്കേണ്ടെന്നും രാവിലെ അര ബക്കറ്റ് വെള്ളത്തില്‍ തലയും മീശയും കറുപ്പിച്ച് ചാനലുകളിലും പ്രസംഗങ്ങളിലും ജൈവവളത്തേക്കുറിച്ച് പറയുന്ന സുധീരന്റെ കാപട്യം എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.