ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരന് ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിന്വലിപ്പിക്കും എന്നാണ് പ്രതീക്ഷയെ്ന്നു ജയശങ്കര് ഫെയിസ്ബുക്കില് കുറിച്ചു.
 | 
ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ പരിഹസിച്ച അഡ്വ. ജയശങ്കര്‍. ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താന്‍ പാര്‍ടി ഉദ്ദേശിക്കുന്നില്ല. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരന്‍ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിന്‍വലിപ്പിക്കും എന്നാണ് പ്രതീക്ഷയെ്ന്നു ജയശങ്കര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

അതേസമയം കേസില്‍ ബിനോയ് കോടിയേരിക്കെതിരായ അന്വേഷണം മുംബൈ പോലീസ് ഊര്‍ജിതമായി തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി വരാനിരിക്കെ ധൃതി പിടിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടതില്ലെന്നാണ് മുംബൈ പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ബിനോയിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരും. അറസ്റ്റുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ബിനോയ് കേരളം വിട്ടതായും സൂചനയുണ്ട്.

നേരത്തെ ബിനോയിക്കെതിരായ പീഡന പരാതി വ്യക്തിപരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ബിനോയ് കോടിയേരിയുടെ വിഷയം തീര്‍ത്തും വ്യക്തിപരമാണ്. ഒരു അച്ഛനും പ്രായപൂര്‍ത്തിയായ ഒരു മകന്റെ ഇത്തരം ചെയ്തികളെക്കുറിച്ച് അറിയില്ല. ഇക്കാര്യത്തെ സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ല. പാര്‍ട്ടി സ്വാധീനം ഉപയോഗിച്ചോ അല്ലാതെയോ ഈ വിഷയത്തില്‍ മകന് ഒരു സഹായവും ചെയ്തുനല്‍കിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുംബൈ അന്ധേരിയിലെ ഒഷിവാര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് 33കാരിയായ യുവതി ബിനോയ്‌ക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ ബിനോയി പീഡിപ്പിച്ചതായി പരാതിക്കാരി ആരോപിക്കുന്നു. ബിനോയിയുമായിട്ടുള്ള ബന്ധത്തില്‍ എട്ടു വയസുകാരനായ മകനുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബിനോയ് കോടിയേരി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന യുവാവുമായി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)ന് ഒരു ബന്ധവുമില്ല. അദ്ദേഹം പാര്‍ടി അംഗമല്ല. അനുഭാവിയുമല്ല. ബിനോയ് എന്തെങ്കിലും തെറ്റോ കുറ്റമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനു മാത്രമാണ്.

ബിനോയുടെ പേരുമായി ബന്ധപ്പെടുത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്താന്‍ വര്‍ഗശത്രുക്കളും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന ശ്രമം അപലപനീയമാണ്. ബിനോയ് ഒരു സ്വതന്ത്ര പൗരനാണ്. അദ്ദേഹത്തിന് പീഡനമോ വഞ്ചനയോ നടത്താന്‍ ആരുടെയും അനുവാദം ആവശ്യമില്ല. ബിനോയ് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി സ.കോടിയേരി ഇതുവരെ മനസിലാക്കിയിരുന്നില്ല. മലയാള മനോരമയിലെ വാര്‍ത്ത കണ്ടാണ് സഖാവ് ബിഹാറില്‍ തനിക്കൊരു പേരക്കുട്ടിയുളള കാര്യം അറിഞ്ഞത്.

ബിനോയ് എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ടി അതിനെ അംഗീകരിക്കുകയോ ന്യായീകരിക്കുകയോ ഇല്ല. അദ്ദേഹത്തിന് രാഷ്ട്രീയമായോ നിയമപരമായോ പിന്തുണ നല്‍കില്ല. ലിംഗനീതിയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചു വിശ്വസിക്കുന്ന സിപിഐ(എം)പാര്‍ടിയുടെ അനുഭാവം എല്ലായ്‌പ്പോഴും ഇരയോടൊപ്പമാണ്.

അതേസമയം, ബിനോയെ മുന്‍നിര്‍ത്തി സ.കോടിയേരി ബാലകൃഷ്ണനെയും പാവങ്ങളുടെ ആശാകേന്ദ്രമായ പാര്‍ടിയെയും അപകീര്‍ത്തിപ്പെടുത്താനുളള ശ്രമത്തിനെതിരെ നാം ജാഗ്രത പാലിക്കണം. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് കമ്യൂണിസ്റ്റ് നേതാക്കളെ തേജോവധം ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സ്ഥിരം പരിപാടിയാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പോലീസും ആ ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നത് തികച്ചും സ്വാഭാവികം.

ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താന്‍ പാര്‍ടി ഉദ്ദേശിക്കുന്നില്ല. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരന്‍ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിന്‍വലിപ്പിക്കും എന്നാണ് പ്രതീക്ഷ.