ബാബു കുഴിമറ്റം വിവാദ ലെഗ്ഗിംഗ്‌സ് പോസ്റ്റ് പിൻവലിച്ചു

കൊച്ചി: എഴുത്തുകാരനും കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് സെക്രട്ടറിയുമായ ബാബു കുഴിമറ്റം വിവാദമായ ലെഗ്ഗിംഗ്സ് പോസ്റ്റ് പിൻവലിച്ചു. പോസ്റ്റ് സ്ത്രീവിരുദ്ധമാണെന്ന് നിരവധി ആക്ഷേപങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചതെന്നാണ് സൂചന. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നും ഫേസ്ബുക്കിൽ ഇപ്പോൾ വരുന്നതൊന്നും താൻ ഇടുന്നതല്ലെന്നും രണ്ടു മണിക്കൂർ മുമ്പ് ഒരു സ്റ്റാറ്റസ് വന്നിട്ടുണ്ട്. വിവാദ പോസ്റ്റ് മാത്രമാണ് ബാബു പിൻവലിച്ചത്. പോസ്റ്റിനെ തുടർന്നുണ്ടായ കോലാഹലങ്ങൾക്ക് ബാബു വിശദീകരണം നൽകിയ പോസ്റ്റുകളും അനുബന്ധമായ പോസ്റ്റുകളും ഇപ്പോഴും ടൈം ലൈനിൽ തന്നെയുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ബാബു കുഴിമറ്റത്തിന്റെ വിവാദ ലെഗ്ഗിംഗ്‌സ് പോസ്റ്റ് ഉണ്ടായത്. ലെഗ്ഗിംഗ്‌സ് ധരിച്ച സ്ത്രീയെ കണ്ടപ്പോൾ തനിക്ക് ലിംഗ ചലനമുണ്ടായതായി ബാബു കുറിച്ചു. സ്ത്രീകളായാൽ അടക്കവുമൊതുക്കവും വേണമെന്നും അല്ലാത്തവരെ കണ്ടാൽ പുരുഷന് ലിംഗ ചലനമുണ്ടാവുമെന്നും പുരുഷന്റെ പുല്ലിംഗ ദോഷമെന്ന പേരിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ ബാബു കുഴിമറ്റം പറഞ്ഞിരുന്നു.
പോസ്റ്റിനെതിരെ ഫേസ്ബുക്കിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. നിരവധി പേരാണ് ബാബുവിനെതിരെ പ്രതിഷേധിച്ച് പോസ്റ്റുകൾ ഇട്ടത്. വഴിയെപോകുന്ന പെണ്ണിനെ കാണുമ്പോൾ ഉണ്ടാകുന്ന ഈ ‘ചലനം’ ഒരുതരം മാനസിക രോഗമാണ്. അതിന് പെണ്ണിനെ കുറ്റം പറയുന്നത് എന്തിനാണെന്ന് ചിലർ ചോദിച്ചിരുന്നു. ബാബു കുഴിമറ്റം പോസ്റ്റ് പിൻവിലിച്ച് മാപ്പ് പറയണമെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പൊതു അഭിപ്രായം.
ഇതേ തുടർന്ന് തന്റെ പ്രസ്താവനയ്ക്ക് ന്യായീകരണവുമായി ബാബു കുഴിമറ്റം എത്തി. താൻ സ്ത്രീ വിരുദ്ധനല്ല. തന്റെ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നും ബാബു കുഴിമറ്റം വിശദീകരണ പോസ്റ്റിൽ പറഞ്ഞു. താൻ ആദരവോടെ കാണുന്ന ഭാരതീയ പാരമ്പര്യത്തിന് വിരുദ്ധമായി ചിന്തിക്കുന്നവരോട് പൊരുത്തപ്പെടാൻ തനിക്ക് കഴിയില്ലെന്നും അത് സ്ത്രീ വിരുദ്ധമായി കണ്ടവരോട് സഹതാപമേയുള്ളു എന്നും ബാബു പറയുന്നു. സമീപകാലത്ത് ലെഗ്ഗിംഗ്‌സിനെ വിമർശിച്ച് തിരുവിതാംകൂർ കൊട്ടാരത്തിലെ തമ്പുരാട്ടി ലേഖനമെഴുതിയപ്പോൾ മിണ്ടാതിരുന്നവരാണ് തന്നെ നായിന്റെ മോനെ എന്ന് വിളിക്കുന്നതെന്നും ബാബു കുഴിമറ്റം പറഞ്ഞു.
എന്നാൽ വിശദീകരണ പോസ്റ്റിനെതിരേയും നിരവധി പ്രതികരണങ്ങളാണ് വന്നത്. സിന്ധു ജോയി അടക്കമുള്ളമുള്ളവർ ബാബു കുഴിമറ്റത്തിനെതിരേ ശക്തമായി പ്രതികരിച്ചു. അദ്ദേഹത്തിന് പിന്തുണ നൽകുന്നവരും കുറവല്ല. എന്തായാലും ഇന്നലെ മുതൽ വിവാദ പോസ്റ്റ് ബാബു കുഴിമറ്റത്തിന്റെ ഫേസ്ബുക്ക് ടൈംലൈനിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.