കേന്ദ്രീയ വിദ്യാലയം പണച്ചാക്കുകളുടെ സ്‌കൂളാണെന്ന് കരുതിക്കാണും; പ്രതിഭയ്ക്ക് മറുപടിയുമായി ബിന്ദു കൃഷ്ണ

ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം പ്രതിഭയെ പിടികൂടിയതാകാം ഇത്തരമൊരു പോസ്റ്റിന് കാരണമെന്നും ബിന്ദു കൃഷ്ണ ഫെയിസ്ബുക്കില് കുറിച്ചു.
 | 
കേന്ദ്രീയ വിദ്യാലയം പണച്ചാക്കുകളുടെ സ്‌കൂളാണെന്ന് കരുതിക്കാണും; പ്രതിഭയ്ക്ക് മറുപടിയുമായി ബിന്ദു കൃഷ്ണ

കൊച്ചി: കേന്ദ്രീയ വിദ്യാലയത്തില്‍ മകനെ ചേര്‍ത്തതിന് തന്നെ വിമര്‍ശിച്ച സിപിഎം എം.ല്‍.എ യു.പ്രതിഭയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോള്‍ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എ കരുതിക്കാണുമെന്ന് ബിന്ദു കൃഷ്ണ പരിഹസിച്ചു. ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം പ്രതിഭയെ പിടികൂടിയതാകാം ഇത്തരമൊരു പോസ്റ്റിന് കാരണമെന്നും ബിന്ദു കൃഷ്ണ ഫെയിസ്ബുക്കില്‍ കുറിച്ചു.

മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി മാസം 200രൂപ ചിലവഴിക്കുന്നതും മഹാ അപരാധമാണോ. ഒരു കാര്യത്തില്‍ പ്രതിഭ സംശയിക്കേണ്ട, കേന്ദ്ര സര്‍ക്കാര്‍ ഇനി എത്ര പഠനദിവസം വച്ചാലും കേരളം പെരുന്നാള്‍ ആഘോഷിക്കുന്ന ഒരു ദിവസം പോലും എന്റെ മകനെ സ്‌കൂളില്‍ വിടില്ല. മകന്റെ വിദ്യാഭ്യാസം ഒരു ദിവസം പോലും മുടങ്ങരുതെന്ന് ആഗ്രഹിക്കുന്ന മാതാവിനെക്കാള്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും മതേതര ഭാരതത്തെ തിരിച്ചുപിടിക്കാന്‍ പോരാട്ടം നയിക്കുന്ന മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഞാന്‍. ബിന്ദു കൃഷ്ണ പറഞ്ഞു.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാന്‍ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണെന്നുമായിരുന്നു ബിന്ദു കൃഷ്ണയുടെ പോസ്റ്റ് മുന്‍നിര്‍ത്തി പ്രതിഭ വിമര്‍ശിച്ചത്. എന്നാല്‍, കേന്ദ്രീയവിദ്യാലയം സര്‍ക്കാര്‍ സ്‌കൂളാണെന്ന കാര്യം പ്രതിഭ എം.എല്‍.എയ്ക്ക് അറിയില്ലേയെന്ന് ചോദിച്ച് കമന്റ് ബോക്‌സ് നിറഞ്ഞതോടെ ആദ്യത്തെ കുറിപ്പ് പ്രതിഭ തിരുത്തിയിരുന്നു.

 

  • ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്,

‘മാസം 200 രൂപ മാത്രം അദ്ധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർക്കാർ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് ഞങ്ങളുടെ മകൻ പഠിക്കുന്നത്. കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോൾ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്കൂളാണെന്ന് പ്രതിഭാ എംഎൽഎ കരുതിക്കാണും. അതല്ലെങ്കിൽ ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാം. അതുമല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാർക്കുള്ള ഒളിയമ്പുമാകാം ആ കുട്ടിയുടെ പോസ്റ്റ്.

മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി മാസം 200രൂപ ചിലവഴിക്കുന്നതും മഹാ അപരാധമാണോ. ഒരു കാര്യത്തിൽ പ്രതിഭ സംശയിക്കേണ്ട, കേന്ദ്ര സർക്കാർ ഇനി എത്ര പഠനദിവസം വച്ചാലും കേരളം പെരുന്നാൾ ആഘോഷിക്കുന്ന ഒരു ദിവസം പോലും എന്റെ മകനെ സ്കൂളിൽ വിടില്ല. മകന്റെ വിദ്യാഭ്യാസം ഒരു ദിവസം പോലും മുടങ്ങരുതെന്ന് ആഗ്രഹിക്കുന്ന മാതാവിനെക്കാൾ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്നും മതേതര ഭാരതത്തെ തിരിച്ചുപിടിക്കാൻ പോരാട്ടം നയിക്കുന്ന മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകയാണ് ഞാൻ.

  • ‘പ്രതിഭ എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കേരളത്തിലെ കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് ആണ് ( ഈ ഫോട്ടോയിൽ കാണുന്ന മകനോട് സ്നേഹം മാത്രം. ഒപ്പം പഠനത്തിന് ആശംസകൾ ). രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചത്. അപ്പോൾ അത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചും ആകും. ഇനി വിഷയത്തിലേക്ക് വരാം.കേരളത്തിൽ സർക്കാർ സ്കൂളുകൾ തുറക്കുന്നത് June 6 ന് ആണ്. എന്റെ മകൻ അടക്കം ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രതീക്ഷയോടെ കടക്കുകയാണ്. അതെ അവർക്ക് പ്രതീക്ഷക്ക് വകയുണ്ട്. നമ്മുടെ സർക്കാർ ആണ് കേരളം ഭരിക്കുന്നത്. പുസ്തകങ്ങൾ വന്നു. യൂണിഫോം വന്നു.. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. വിദ്യാലയങ്ങൾ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നു..
ഇവിടെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാൻ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ആണ്… ഈ തെരഞ്ഞെടുപ്പ് സമയത്ത് പല ഓൺലൈൻ അതുപോലെ തന്നെ വലതുപക്ഷ മാധ്യമങ്ങളും ചില സ്ഥാനാർത്ഥികൾക്ക് അമിതമായ താരപരിവേഷം അന്യായ പ്രചരണം ഒക്കെ നൽകുന്നത് കണ്ടു. തങ്ങൾ ആർക്കാണോ പ്രചരണം നൽകാൻ ആഗ്രഹിക്കുന്നത് ആ ജോലി അമിതമായ ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്നത് കണ്ടു. എന്നാൽ എങ്ങനെയാണ് ജനപ്രതിനിധികളെ പൊതുപ്രവർത്തകരെ വിലയിരുത്തേണ്ടത്. അവരുടെ വാക്കും പ്രവൃത്തിയും ഒത്തുവരുന്നുണ്ടോ നോക്കണം. അങ്ങനെ തന്നെ വേണം ജനവും വിലയിരുത്താൻ ..

നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമർശിക്കാനോ വിലയിരുത്താനോ നമ്മൾക്കെന്ത് അവകാശം.. ജനപ്രതിനിധി ആയി ജില്ലാ പഞ്ചായത്തിൽ ഇരിക്കെ നിരന്തരമായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ക്യാംപയിൻ ചെയ്യുമായിരുന്നു.അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു.എന്റെ സഹപ്രവർത്തകരായിരുന്നു രണ്ട് അംഗങ്ങൾ അവരുടെ മക്കളെ Unaided നിന്നും പൊതു വിദ്യാലയത്തിലേക്ക് മക്കളെ മാറ്റി ചേർത്തു.
… നാട് എങ്ങനെയുമാകട്ടെ. നമ്മുടെ മക്കൾ സുരക്ഷിതരായി പഠിച്ച് വളരട്ടെ എന്ന് കരുതുന്ന ചിന്താഗതി മാത്രമാണ് ഇവിടെ ചൂണ്ടി കാണിച്ചിട്ടുള്ളത്… ആദർശത്തിന്റെ ആവരണം വസ്ത്രം പോലെ എടുത്ത് അണി യേണ്ടവരല്ല നമ്മൾ പൊതുപ്രവർത്തകർ.. സമൂഹത്തിന്റെ ഭാഗമായി നിൽക്കേണ്ടവരാണ് നമ്മൾ .. എന്റെ മകനെ അംഗൻവാടി മുതൽ ഈ നിമിഷം വരെ സർക്കാർ സ്ഥാപനത്തിൽ മാത്രം വിട്ടിട്ടുള്ള ഒരമ്മ എന്ന നിലയിൽ തന്നെയാണ് ഈ Post ഇടുന്നത്. എന്നും സർക്കാർ സ്കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം… ഈ Post കേന്ദ്രീയ വിദ്യാലയങ്ങൾക്ക് എതിരാണ് എന്ന രീതിയിൽ പ്രചരണം നടത്തുന്നവരോട് ഒന്നും പറയാനില്ല. മലയാളം മീഡിയത്തിൽ പഠിക്കുന്ന,, പണം കൊടുത്ത് വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കാത്ത ,, വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും മനസ്സിലാകും .. മനസ്സിലായാൽ മതി..