കേസ് തള്ളിയിട്ടും രാജേഷ് മാലി ദ്വീപിൽ വീട്ടു തടങ്കലിൽ; മോചനത്തിനായി ഒപ്പുശേഖരണം

കേസ് തള്ളിയിട്ടും മാല ദ്വീപിൽ വീട്ടു തടങ്കലിൽ കഴിയുന്ന കോട്ടയം സ്വദേശി രാജേഷിന്റെ മോചനത്തിനായി ഓൺലൈൻ ഒപ്പുശേഖരണം ആരംഭിച്ചു.
 | 

കേസ് തള്ളിയിട്ടും രാജേഷ് മാലി ദ്വീപിൽ വീട്ടു തടങ്കലിൽ; മോചനത്തിനായി ഒപ്പുശേഖരണം

കൊച്ചി: കേസ് തള്ളിയിട്ടും മാല ദ്വീപിൽ വീട്ടു തടങ്കലിൽ കഴിയുന്ന കോട്ടയം സ്വദേശി രാജേഷിന്റെ മോചനത്തിനായി ഓൺലൈൻ ഒപ്പുശേഖരണം ആരംഭിച്ചു. കേന്ദ്ര, കേരള സർക്കാറുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മൊയ്തു വാണിമേൽ, നേരത്തെ മാലി ദ്വീപിൽ നിന്് മോചിതനായ ജയചന്ദ്രൻ മൊകേരി എന്നിവരുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണംആരംഭിച്ചത്. വർക്കല ഓടയം സ്വദേശി റുബീനയുടെ മോചനം സാധ്യമാക്കിയത് ഈ ഓൺലൈൻ കൂട്ടായ്മയാണ്. റുബീനയുടെ മോചനത്തിനു വേണ്ടിയും സമാനമായ ഓൺലൈൻ ഒപ്പുശേഖരണം നടന്നിരുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വോട്ട് ശേഖരണത്തിൽ പങ്കാളിയാകം.

രാജേഷ് തടവിലായതിന് പിന്നിലെ കഥ

കോട്ടയം അരീക്കര സ്വദേശിയായ രാജേഷ് (33) ഇന്ത്യാ ഗവൺമെന്റ് നിർമ്മിച്ചു നൽകിയ മാലദ്വീപിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിലെ ചീഫ് ലാബ് ടെക്‌നിഷ്യനായിരുന്നു. ഭാര്യ മഞ്ജു അവിടെ നഴ്‌സായിരുന്നു. മാലിദ്വീപുകാരിയായ ലാബ് ടെക്‌നിഷ്യൻ തയ്യാറാക്കിയ തെറ്റായ രക്തപരിശോധനാ റിപ്പോർട്ടിൽ ഒപ്പുവച്ച കുറ്റത്തിന് 2014 ഫെബ്രുവരി 27നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എച്ച്‌ഐവി പോസിറ്റിവ് ആയ യുവാവിന് നെഗറ്റിവ് എന്ന് മറ്റൊരു ജീവനക്കാരി തയാറാക്കിയ രക്തപരിശോധനാ റിപ്പോർട്ടിൽ ഒപ്പുവച്ചു എന്നതാണ് ലാബിന്റെ ഇൻചാർജായിരുന്ന രാജേഷിനു മേലുള്ള കുറ്റം. റിപ്പോർട്ടിലെ പിഴവു മൂലം എച്ച്‌ഐവി ബാധയുള്ളയാളുടെ രക്തം മറ്റൊരു മാലദ്വീപ് സ്വദേശിക്ക് നൽകിയത് പ്രശ്‌നം സങ്കീർണമാക്കി. തെറ്റായ റിപ്പോർട്ട് തയ്യാറാക്കിയ മാലിക്കാരിയെ പ്രതി ചേർക്കാതെയാണ് രാജേഷിനെ പ്രതി ചേർത്തത്.

കുറ്റംചെയ്തുവെന്നതിന് തെളിവില്ലെന്നു പറഞ്ഞ ക്രിമിനൽ കോടതി, ഇക്കഴിഞ്ഞ ഫെബ്രുവരി 16 ന് രാജേഷിനെ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന്, കേസ് പ്രോസിക്യൂട്ടർ ജനറലിന് കൈമാറി. എന്നിട്ടും രാജേഷിനെ മോചിപ്പിക്കാനോ, പാസ്‌പോർട്ട് തിരിച്ചു കൊടുക്കാനോ തയ്യാറായിട്ടില്ല. കേസ് വീണ്ടും അന്വേഷിക്കാനും പുനർ വിചാരണ നടത്താനുമായി രാജേഷിനെ വീണ്ടും തടവിൽ വെക്കാനാണ് പ്രോസിക്യൂട്ടർ ജനറലിന്റെ നീക്കം.