യേശുദാസിന്റെ ശബരിമല സന്ദര്‍ശനം ഒന്നാം പ്രമാണത്തിന്റെ ലംഘനമെന്ന് ക്രിസ്ത്യന് വെബ്‌സൈറ്റ്; ചെയ്തത് മാരക പാപമെന്ന് വിലയിരുത്തല്‍

കൊച്ചി: ഗായകന് യേശുദാസ് സെപ്റ്റംബര് 21ന് നടത്തിയ ശബരിമല ദര്ശനം ഒന്നാം പ്രമാണത്തിന്റെ ലംഘനമെന്ന് ക്രിസ്ത്യന് വെബ്സൈറ്റ്. പ്രവാചകശബ്ദം.കോം (www.pravachakasabdam.com) എന്ന വെബ്സൈറ്റാണ് യേശുദാസിന്റെ ശബരിമല ദര്ശനത്തെ വിമര്ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് യേശുദാസ് വീണ്ടും ശബരിമലയില്; വിശ്വാസികള് ഇത്തരം പ്രവര്ത്തികളെ അനുകരിക്കരുത് എന്ന തലക്കെട്ടില് പ്രത്യക്ഷപ്പെട്ട വിമര്ശനത്തില് യേശുദാസ് ചെയ്തത് മാരക പാപമാണെന്നും വിലയിരുത്തുന്നു.
മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച യേശുദാസ് തന്റെ അന്യദൈവങ്ങളോടുള്ള ഭക്തി പല അവസരങ്ങളിലും പ്രകടമാക്കിയിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തികള്‍ മാരകമായ പാപമാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണമെന്നും പ്രവാചക ശബ്ദം പറയുന്നു.
”ഭാരതം കണ്ട ഏറ്റവും മികച്ച ഗാടകന്‍മാരില്‍ ഒരാളാണ് യേശുദാസ്. അതിനാല്‍ തന്നെ അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ഇപ്രകാരം അനേകരാല്‍ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന പ്രശസ്തര്‍ ഇപ്രകാരം മാരക പാപങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ചെയ്യുമ്പോള്‍, അവരെ ഇഷ്ടപ്പെടുന്ന വിശ്വാസികള്‍ക്ക് ഇത്തരം മാരക പാപങ്ങള്‍ വളരെ ലഘുവായി തോന്നാം.
ചിലരൊക്കെ ഇത്തരം പ്രവര്‍ത്തികളെ അനുകരിക്കാന്‍ ശ്രമിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വായനക്കാരുടെ പ്രതികരണങ്ങളെ ഭയന്നും വായനക്കാര്‍ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്ക കൊണ്ടും ക്രൈസ്തവ മാധ്യമങ്ങള്‍ പോലും ഇത്തരം വാര്‍ത്തകള്‍ക്കു നേരെ കണ്ണടക്കുകയാണ് ചെയ്യുന്നതെന്നും വിമര്‍ശനം തുടരുന്നു.
യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ് ഇന്‍ ഹെവന്‍ എന്ന കത്തോലിക്കാ ചാരിറ്റി സംഘടനയുടേതാണ് വെബ്‌സൈറ്റ്.
വാര്‍ത്തയുടെ പൂര്‍ണ്ണരൂപം
ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് യേശുദാസ് വീണ്ടും ശബരിമലയില്; വിശ്വാസികള് ഇത്തരം പ്രവര്ത്തികളെ അനുകരിക്കരുത്
‘നിന്‍റെ ദൈവമായ കര്‍ത്താവു ഞാനാണ്; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്’ എന്ന ദൈവത്തിന്‍റെ ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് പ്രശസ്ത ഗായകന്‍ യേശുദാസ് വീണ്ടും ശബരിമലയില്‍ ദര്‍ശനം നടത്തി. സെപ്റ്റംബർ 21-ാം തിയതിയാണ് അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇത് ആദ്യമായിട്ടല്ല അദ്ദേഹം ശബരിമലയില്‍ പൂജാ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് സ്തുതി ഗീതങ്ങള്‍ ആലപിക്കുന്നത്. ഭാരതം കണ്ട ഏറ്റവും മികച്ച ഗായകന്മാരില്‍ ഒരാളാണ് യേശുദാസ്. അതിനാല്‍ തന്നെ അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ നിരവധിയാണ്.
ഇപ്രകാരം അനേകരാല്‍ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന പ്രശസ്തര്‍ ഇപ്രകാരം മാരക പാപങ്ങള്‍ വീണ്ടും വീണ്ടും ആവർത്തിച്ചു ചെയ്യുമ്പോൾ, അവരെ ഇഷ്ടപ്പെടുന്ന വിശ്വാസികള്‍ക്ക് ഇത്തരം മാരക പാപങ്ങൾ വളരെ ലഘുവായി തോന്നാം. ചിലരൊക്കെ ഇത്തരം പ്രവർത്തികളെ അനുകരിക്കാൻ ശ്രമിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വായനക്കാരുടെ പ്രതികരണങ്ങളെ ഭയന്നും വായനക്കാര്‍ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്ക കൊണ്ടും ക്രൈസ്തവ മാധ്യമങ്ങള്‍ പോലും ഇത്തരം വാര്‍ത്തകള്‍ക്കു നേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.
“നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍ അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്ത് നിന്നു നശിപ്പിച്ചു കളയുകയും ചെയ്യും” (നിയമാ 6:14-15) എന്ന്‍ ദൈവമായ കര്‍ത്താവ് ശക്തമായി താക്കീത് നല്‍കുന്നു. മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച യേശുദാസ് തന്റെ അന്യദൈവങ്ങളോടുള്ള ഭക്തി പല അവസരങ്ങളിലും പ്രകടമാക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ മാരകമായ പാപമാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണം.
ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ രക്ഷിക്കപ്പെടുകയില്ല എന്നു സഭ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. “സഭയുടെ അംഗങ്ങളായിരിക്കുകയും സ്നേഹത്തില്‍ നിലനില്‍ക്കാതെ, സഭയുടെ മടിത്തട്ടില്‍ ഹൃദയം കൊണ്ടല്ലാതെ ശരീരം കൊണ്ടു മാത്രം സ്ഥിതി ചെയ്യുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുകയില്ല” (Second Vatican Council, LG 14). “ദൈവം ക്രിസ്തുവിലൂടെ സ്ഥാപിച്ച കത്തോലിക്കാ സഭ ആവശ്യമായ ഒന്നാണെന്ന് അറിഞ്ഞിട്ട് അതില്‍ പ്രവേശിക്കാനോ അതില്‍ നിലനില്‍ക്കാനോ വിസമ്മതിക്കുന്നവര്‍ രക്ഷിക്കപ്പെടുകയില്ല” (Catechism of the Catholic Church 846).
അതിനാല്‍ ആകാശത്തിനു കീഴെ ഭൂമിയില്‍ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ വേറൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്ന് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രിസ്ത്യാനി തിരിച്ചറിഞ്ഞിരിക്കണം.
‘മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ധാര്‍മ്മികാനുവാദമോ തെറ്റു ചെയ്യാനുള്ള അവകാശമോ അല്ല. ഒന്നാം പ്രമാണം ബഹുദേവതാ സങ്കല്‍പ്പത്തെ ശപിച്ചു തള്ളുന്നു. മനുഷ്യന്‍ ഏകദൈവത്തെയല്ലാതെ, മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുകയോ മറ്റു ദേവന്മാരെ ആരാധിക്കുകയോ ചെയ്യരുത് എന്ന്‍ അത് ആവശ്യപ്പെടുന്നു’ (Catechism of the Catholic Church 2108, 2112).
