‘അവള്‍ ഞങ്ങളുടെ മകളായിരുന്നു, അതുകൊണ്ടാണ് അങ്ങനെയൊരു പേര്’; ചുഞ്ചു നായര്‍ പൂച്ചയുടെ ഉടമ മനസു തുറക്കുന്നു

നവി മുംബൈയില് താമസിക്കുന്ന മലയാളി കുടുംബമായ ഇവര്ക്കൊപ്പം 18 വര്ഷം ജീവിച്ച പൂച്ചയ്ക്ക് തന്റെ മൂന്നാമത്തെ മകളുടെ സ്ഥാനമാണ് നല്കിയിരുന്നതെന്ന് അനിത നായര് പറയുന്നു.
 | 
‘അവള്‍ ഞങ്ങളുടെ മകളായിരുന്നു, അതുകൊണ്ടാണ് അങ്ങനെയൊരു പേര്’; ചുഞ്ചു നായര്‍ പൂച്ചയുടെ ഉടമ മനസു തുറക്കുന്നു

മുംബൈ: കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ പ്രത്യക്ഷപ്പെട്ട ഒരു ചരമവാര്‍ഷിക പരസ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകള്‍ക്ക് കാരണമായിരുന്നു. ചുഞ്ചു നായര്‍ എന്നു പേരുള്ള പൂച്ചയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഉടമ നല്‍കിയ പരസ്യമായിരുന്നു അത്. പൂച്ചയ്ക്കും ജാതിയോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. തുടര്‍ന്നുണ്ടായ ട്രോള്‍ ബഹളങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇതിനിടയിലാണ് ചുഞ്ചു നായരുടെ ഉടമയുടെ അഭിമുഖവുമായി ടൈംസ് ഓഫ് ഇന്ത്യ വീണ്ടുമെത്തിയിരിക്കുന്നത്.

ഉടമയുടെ ശരിയായ പേര് പത്രം വെളിപ്പെടുത്തിയിട്ടില്ല. അനിതാ നായര്‍ എന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന പേര്. നവി മുംബൈയില്‍ താമസിക്കുന്ന മലയാളി കുടുംബമായ ഇവര്‍ക്കൊപ്പം 18 വര്‍ഷം ജീവിച്ച പൂച്ചയ്ക്ക് തന്റെ മൂന്നാമത്തെ മകളുടെ സ്ഥാനമാണ് നല്‍കിയിരുന്നതെന്ന് അനിത നായര്‍ പറയുന്നു. അതുകൊണ്ടാണ് ചുഞ്ചു നായര്‍ എന്ന പേര് നല്‍കിയത്. പൂച്ചയുടെ മരണശേഷം കഴിഞ്ഞ ഒരു വര്‍ഷമായി കുടുംബത്തില്‍ ആരുടെയും ജന്മദിനം പോലും ഇവര്‍ ആഘോഷിച്ചിട്ടില്ല. ഇപ്പോളും ചുഞ്ചുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണുനിറയുകയാണെന്ന് അവര്‍ പറയുന്നു.

ചുഞ്ചുവിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ട്രോളുകള്‍ പലതും തങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും അവര്‍ വ്യക്തമാക്കി. സാധാരണ പൂച്ചകള്‍ ഇത്രയും കാലം ജീവിച്ചിരിക്കാറില്ല. എന്നാല്‍ ചുഞ്ചുവിന് ലഭിച്ച സാഹചര്യങ്ങളാണ് അവള്‍ക്ക് അത്രയും ആയുസ്സ് നല്‍കിയതെന്ന് അവളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാര്‍ഡനില്‍ നിന്നാണ് അവളെ ലഭിച്ചത്. പിന്നീട് യാതൊരു വിധ പരിശീലനവും നല്‍കിയിട്ടില്ല.

എങ്കിലും അവളുടെ പെരുമാറ്റം അച്ചടക്കമുള്ളതായിരുന്നു. മറ്റുള്ളവരുടെ പ്ലേറ്റുകളില്‍ കയറി മോഷ്ടിക്കില്ലായിരുന്നു. ഫ്രഷ് മീന്‍ മാത്രമേ കഴിക്കുമായിരുന്നുള്ളു. അതും തങ്ങള്‍ കൊടുത്താല്‍ മാത്രമേ കഴിക്കൂ. രണ്ടു തവണ കുട്ടികള്‍ ഉണ്ടായെങ്കിലും ഒന്നിനെയും രക്ഷപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞില്ല. മൃഗാശുപത്രിയില്‍ വെച്ച് ഒരു ശസ്ത്രക്രിയക്കും അവള്‍ വിധേയയായി. എന്നാല്‍ ആശുപത്രിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ അവള്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ഞങ്ങള്‍ക്ക് പോകേണ്ടി വന്നു.

ആ ഓപ്പറേഷനു ശേഷം ആണ്‍പൂച്ചകളുമായി ചുഞ്ചു ചങ്ങാത്തത്തിനു പോയിട്ടില്ല. എന്റെ മക്കള്‍ എന്റെ അടുത്തിരിക്കുന്നതു പോലും ചുഞ്ചുവിന് ഇഷ്ടമായിരുന്നില്ല. അവള്‍ക്ക് എന്റെ മടിയില്‍ ഇരിക്കണം. കിഡ്‌നി തകരാറു മൂലമായിരുന്നു അവളുടെ മരണം. അവസാന ദിവസങ്ങളില്‍ അവളെ കാണുന്നതിനായി അയല്‍ക്കാര്‍ വരുമായിരുന്നു. ചികിത്സക്കായി ഞങ്ങള്‍ ഏറെ പണം ചെലവഴിച്ചു. മരിച്ചപ്പോള്‍ ക്രിമറ്റോറിയത്തില്‍ മനുഷ്യര്‍ക്കു നല്‍കുന്ന സംസ്‌കാരമാണ് ചുഞ്ചുവിനും നല്‍കിയത്. തന്റെ മക്കളും അവരുടെ ഭര്‍ത്താക്കന്‍മാരും സംസ്‌കാരത്തിന് എത്തിയിരുന്നുവെന്നും അനിത നായര്‍ പറയുന്നു.