കഫേ കോഫി ഡേയുടെ സ്ഥാപകന്റെ തിരോധാനം സാമ്പത്തിക നയത്തിന്റെ ഫലമോ? ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ്

കഫേ കോഫി ഡേ സ്ഥാപകന് വി.ഡി.സിദ്ധാര്ത്ഥയുടെ തിരോധാനത്തിന് പിന്നില് ബിജെപി സര്ക്കാരിന്റെ സാമ്പത്തിക നയമോ എന്ന ചോദ്യവുമായി കോണ്ഗ്രസ് നേതാവ് സഞ്ജയ് നിരുപം.
 | 
കഫേ കോഫി ഡേയുടെ സ്ഥാപകന്റെ തിരോധാനം സാമ്പത്തിക നയത്തിന്റെ ഫലമോ? ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ത്ഥയുടെ തിരോധാനത്തിന് പിന്നില്‍ ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയമോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ട്വിറ്റര്‍ സന്ദേശത്തിലാണ് നിരുപം ഈ ചോദ്യം ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവാണ് നിരുപം.

കഴിഞ്ഞ 20 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വന്ന സ്ഥാപനത്തിന്റെ ഉടമയെയാണ് താന്‍ പരാജയപ്പെട്ടുവെന്ന് കത്തെഴുതിവെച്ച് കാണാതായത്. അദ്ദേഹത്തെ പരാജയപ്പെടുത്തിയ വസ്തുതകള്‍ എന്താണ്? സാമ്പത്തിക നയം? മാര്‍ക്കറ്റ് ശക്തികള്‍? ഉപഭോക്താക്കളുടെ പെരുമാറ്റം? അല്ലെങ്കില്‍ സാമ്പത്തിക മാന്ദ്യം എത്തിയതാണോ? എന്നാണ് നിരുപം ചോദിക്കുന്നത്.

ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയുമൊക്കെയായ എസ്.എം കൃഷ്‌യുടെ മകളുടെ ഭര്‍ത്താവാണ് കാണാതായ സിദ്ധാര്‍ത്ഥ. ഇന്ത്യയിലെ പ്രമുഖ കോഫി ശൃംഖലയായ കഫേ കോഫി ഡേ സ്ഥാപകനായ സിദ്ധാര്‍ത്ഥയെ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്നാണ് കാണാതായത്. കാറില്‍ നിന്ന് ഇറങ്ങിപ്പോയ സിദ്ധാര്‍ത്ഥ തിരിച്ചു വന്നില്ലെന്ന് ഡ്രൈവര്‍ അറിയിക്കുകയായിരുന്നു.

നേത്രാവതി നദിയില്‍ അടക്കം പിന്നീട് തെരച്ചില്‍ നടത്തിയിരുന്നു. പിന്നീടാണ് കമ്പനിയിലെ ജീവനക്കാരെ അഭിസംബോധന ചെയ്യുന്ന സിദ്ധാര്‍ത്ഥിന്റെ കത്ത് കണ്ടെത്തിയത്. സംരംഭകന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടുവെന്നും ഇതേ രീതിയില്‍ തുടരാനാകില്ലെന്നും കത്തില്‍ സിദ്ധാര്‍ത്ഥ പറയുന്നു. ആത്മഹത്യ ചെയ്യാനായി തയ്യാറെടുക്കുകയാണെന്ന് കത്തില്‍ സൂചനകളുണ്ട്.

കമ്പനി സമീപകാലത്ത് വലിയ നഷ്ടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. താന്‍ ആരെയും ചതിക്കാനോ പറ്റിക്കാനോ ശ്രമം നടത്തിയിട്ടില്ല. ഒരിക്കല്‍ നിങ്ങള്‍ക്കും അത് മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ ഇക്വിറ്റികളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല. വലിയൊരു തുക സുഹൃത്തില്‍ നിന്നും കടം വാങ്ങിയാണ് അത് പരിഹരിച്ചത്. ഇപ്പോള്‍ ഓഹരികളും മറ്റു ഉടമകള്‍ തിരിച്ചു ചോദിക്കുന്നു. ഈ സമ്മര്‍ദ്ദത്തെ അതീജീവിക്കാനാവുന്നില്ല. ആദായ നികുതി വകുപ്പില്‍ നിന്നും നീതിലഭിച്ചില്ല.

കമ്പനി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ ഇടപാടുകളെക്കുറിച്ചോ മറ്റാര്‍ക്കും അറിവില്ല, എല്ലാം എന്റെ തെറ്റാണ്. സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഞാന്‍ വിജയിക്കാനായി ഒരുപാട് പോരാടി. ഇന്ന് ആ പോരാട്ടം അവസാനിപ്പിക്കുകയാണ്. എല്ലാവരും എനിക്ക് മാപ്പ് തരണം. കത്തില്‍ സിദ്ധാര്‍ത്ഥ പറയുന്നു.