‘അങ്കിള്‍ജി ഇപ്പോഴും മറ്റേതോ യുഗത്തിലാണ് ജീവിക്കുന്നത്, അതാണ് പ്രശ്‌നം’; പാളിയ ‘റഡാര്‍ തിയറി’ മോഡിയെ ട്രോളി കോണ്‍ഗ്രസ്

മോഡി ഏതോ ആദിമ യുഗത്തില് ജിവിക്കുന്നതിനാലാണ് ഇക്കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതെന്ന് ദിവ്യ ട്വീറ്റ് ചെയ്തു.
 | 
‘അങ്കിള്‍ജി ഇപ്പോഴും മറ്റേതോ യുഗത്തിലാണ് ജീവിക്കുന്നത്, അതാണ് പ്രശ്‌നം’; പാളിയ ‘റഡാര്‍ തിയറി’ മോഡിയെ ട്രോളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങളെ റഡാറില്‍ നിന്നും മേഘങ്ങള്‍ മറയ്ക്കുമെന്ന തിയറി കണ്ടുപിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളിക്കൊന്ന് കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവി ദിവ്യ സ്പന്ദന. മോഡി ഏതോ ആദിമ യുഗത്തില്‍ ജിവിക്കുന്നതിനാലാണ് ഇക്കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതെന്ന് ദിവ്യ ട്വീറ്റ് ചെയ്തു. മോഡിയുടെ വാക്കുകള്‍ രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയതെന്നും. പ്രസ്താവനയിലൂടെ വ്യോമസേനയെ കഴിവുകെട്ടവരും മോശക്കാരുമാക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും സിപിഎം നേതാവ് സീതാറാം യെച്ചൂരിയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

നിങ്ങളുടെ അറിവിലേക്കായി പറയട്ടെ മോഡി, മേഘങ്ങളില്‍ ഇല്ലെങ്കിലും ഉണ്ടെങ്കിലും വിമാനങ്ങള്‍ റഡാറുകള്‍ കണ്ടെത്തും. ഈ സാങ്കേതികത ദശാബ്ദങ്ങള്‍ക്ക് മുന്‍പേ കണ്ടുപിടിച്ചതാണ്. അതില്ലായിരുന്നെങ്കില്‍ മറ്റു രാജ്യങ്ങള്‍ നമ്മുടെ ആകാശം ഇപ്പോഴെ കീഴടക്കുമായിരുന്നു. നിങ്ങള്‍ ഏതോ ആദിമയുഗത്തില്‍ ജീവിക്കുന്നതിന്റെ കുഴപ്പമാണ്. ഇനിയെങ്കിലും അത് മനസിലാക്കൂ.. അങ്കില്‍ ജീ എന്ന് ദിവ്യ ട്വിറ്ററില്‍ കുറിച്ചു.

ബലാക്കോട്ട് ആക്രമണം നടക്കുന്ന സമയത്ത് കാലാവസ്ഥ സംബന്ധിച്ച പ്രതികൂലമായ റിപ്പോര്‍ട്ട് വന്നിരുന്നു. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. അന്തരീക്ഷം മോശമായതിനാല്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നത് നന്നാവുമെന്നായിരുന്നു വിദഗദ്ധര്‍ ചൂണ്ടിക്കാണിച്ചത്. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യം ഞാന്‍ സൈന്യത്തെ അറിയിച്ചു. കാലാവസ്ഥ നമുക്ക് അനുകൂലമാണെന്ന് ഞാന്‍ പറഞ്ഞു. മേഘങ്ങള്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മുടെ പോര്‍വിമാനങ്ങളെ സഹായിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. ബാലാക്കോട്ട് ആക്രമണത്തിന് യാതൊരു ക്രെഡിറ്റും എനിക്ക് വേണ്ട എന്നാല്‍ സൈന്യത്തിന്റെ കഴിവിനെ കുറച്ചു കാണിക്കരുത്. ഇതായിരുന്നു മോഡിയുടെ വിവാദ പ്രസ്താവന.

പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ മോഡിയുടെ നിര്‍ണായക തീരുമാനമാണ് ബാലാക്കോട്ടില്‍ തുണയായത് എന്ന രീതിയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചു. ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ പോലും ഇത് വലിയ ആഘോഷമാക്കി. എന്നാല്‍ റഡാര്‍ തിയറിയില്‍ വലിയ അബദ്ധം പിണഞ്ഞതായി പിന്നീടാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് മനസിലായത്. ഉടന്‍ ഈ പോസ്റ്റുകളെല്ലാം ഔദ്യോഗിക പേജുകളില്‍ നിന്ന് മുക്കി. പിന്‍വലിച്ച പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. റഡാറില്‍ നിന്നും രക്ഷപ്പെടാന്‍ മേഘങ്ങള്‍ മറയാക്കിയാല്‍ മതിയെന്ന് മോഡിജി തിയറി ട്രോളന്‍മാര്‍ കണക്കിന് പരിഹസിക്കുന്നത് തുടരുകയാണ്.