കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

മാധ്യമങ്ങളുടെ ചോദ്യങ്ങളെപ്പോലും ഭയപ്പെടുന്ന നരേന്ദ്ര മോദി ഗജ ഫ്രോഡാണെന്ന് ചാമക്കാല കുറ്റപ്പെടുത്തിയിരുന്നു.
 | 
കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ നരേന്ദ്ര മോദിക്കെതിരെ നടത്തിയ പ്രസ്താവനയാണ് സംഘപരിവാറുകാരെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയും അമിത് ഷായും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് മാതൃഭൂമി ന്യൂസ് നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം. മാധ്യമങ്ങളുടെ ചോദ്യങ്ങളെപ്പോലും ഭയപ്പെടുന്ന മോദി ഗജ ഫ്രോഡാണെന്ന് ചാമക്കാല കുറ്റപ്പെടുത്തി. പിന്നാലെ ബി.ജെ.പി പ്രതിനിധി സന്ദീപ് വാര്യര്‍ ചാമക്കാലയെ തെമ്മാടിയെന്ന് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

മോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാന്‍ കഴിവില്ലാത്തവനാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് വാര്‍ത്താ സമ്മേളനങ്ങള്‍ നടന്നിട്ടില്ല. മുന്‍കൂട്ടി തയ്യാറാക്കിയവയാണ് മിക്ക അഭിമുഖങ്ങളും. മന്‍മോഹന്‍ സിംഗ് അത്തരത്തിലൊരു പ്രധാനമന്ത്രി ആയിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംവദിക്കാറുണ്ടായിരുന്നുവെന്നും ചാമക്കാല വ്യക്തമാക്കി. റഡാര്‍ തിയറി, ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ തുടങ്ങിയ സംഘപരിവാര്‍ തള്ളുകള്‍ ചാനല്‍ ചര്‍ച്ചയില്‍ വിളമ്പുന്ന വ്യക്തിയാണ് സന്ദീപ് വാര്യരെന്നും മോദി ഗജ ഫ്രോഡാണെന്നും ചാമക്കാല കുറ്റപ്പെടുത്തി. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത സന്ദീപ് പ്രകോപിതനായി. മോദിയെ അപമാനിക്കാന്‍ ഇത്തരം തെമ്മാടികളെ അനുവദിക്കരുതെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം. തെമ്മാടിയെന്ന് സ്വന്തം അച്ചിവീട്ടില്‍ പോയി വിളിച്ചാ മതിയെന്ന് ചാമക്കാല മറുപടിയും നല്‍കി.

ചര്‍ച്ചയ്ക്ക് പിന്നാലെ സംഘപരിവാര്‍ ചാമക്കാലയുടെ ഫെയിസ്ബുക്ക് പേജില്‍ തെറിവിളികളുമായി എത്തിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പലതവണ അപമാനിച്ചിട്ടുള്ളവര്‍ക്ക് മോദിയെ വിമര്‍ശിക്കുമ്പോള്‍ എന്തുകൊണ്ട് പൗരബോധം ഉണരുന്നുവെന്ന് ചാമക്കാല ചോദിച്ചിരുന്നു. തെറിവിളിക്കുന്നവര്‍ക്കെതിരെ സൈബര്‍ പോലീസിന് പരാതി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.