മാതാപിതാക്കളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല ഓട്ടിസത്തിന് കാരണം! രജത്കുമാറിന് മറുപടിയുമായി ഡോ. ഷിംന അസീസ്

കൊച്ചി: മാതാപിതാക്കള്‍ നിഷേധികള് ആകുമ്പോഴാണ് അവര്ക്ക് ഓട്ടിസവും സെറിബ്രല് പാള്സിയും പിടിപെട്ട കുഞ്ഞുങ്ങള് ഉണ്ടാകുന്നതെന്ന കാലടി ശ്രീശങ്കര കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകന് രജത്കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ഡോ. ഷിംന അസീസ്. അച്ഛന്റെയും അമ്മയുടെയും സ്വഭാവ സര്ട്ടിഫിക്കറ്റ് അനുസരിച്ചല്ല കുഞ്ഞിന് ഓട്ടിസമോ സെറിബ്രല് പാല്സിയോ ഉണ്ടാകുന്നതെന്ന് ഷിംന അസീസ് ഫെയിസ്ബുക്കില് കുറിച്ചു.
ഇത്തരം രോഗങ്ങള്‍ പിടിപെടുന്നതിന് കൃത്യമായ ആരോഗ്യ കാരണങ്ങളുണ്ട്. അച്ഛന്റെയും അമ്മയുടേയും ‘നിഷേധം’ കാരണം ഭിന്നശേഷിക്കാരുണ്ടാകുമെന്ന് പറയുന്ന ആളെ മനുഷ്യകുലത്തോട് ചേര്‍ത്ത് കാണാന്‍ ബുദ്ധിമുട്ടുണ്ട്. ഇത്തരം ‘സദാചാരം’ പ്രീച്ച് ചെയ്യുന്നിടത്ത് വിശ്വാസമെന്ന നീര്‍ക്കുമിളയിലെ മഴവില്‍ നിറങ്ങള്‍ കാണിച്ച് ശാസ്ത്രമെന്ന പേരില്‍ തെറ്റ് പഠിപ്പിക്കുന്നത് അബദ്ധമല്ല, അപരാധമാണെന്ന് ഷിംന അസീസ് പറഞ്ഞു.
ജീന്‍സിട്ടത് കൊണ്ട് പെണ്ണിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കില്‍ വിദേശരാജ്യങ്ങളില്‍ അണ്ഡമില്ലാതെയും ഗര്‍ഭപാത്രം താഴ്ന്നും നട്ടംതിരിയുന്ന സ്ത്രീകളുടെ പെരുന്നാളായേനെ. അവനവന്റെ മനസ്സിലെ വൈകൃതം പുലമ്പുന്നത് വേദികളിലാകരുത്. വിദ്യാര്‍ത്ഥികളെ അതിന് അര്‍ഹതയുള്ളവര്‍ ഉദ്ബോധിപ്പിച്ചോളുമെന്നും ഷിംന അസീസ് പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം.
‘അമ്മയും അച്‌ഛനും നിഷേധികൾ ആകുമ്പോഴാണ് അവർക്ക് സെറിബ്രൽ പാൾസിയോ ഓട്ടിസമോ ഉള്ള കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്’ എന്ന് കാലടി ശ്രീശങ്കര കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകൻ രജിത്‌കുമാർ.
പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ആണുങ്ങളെപ്പോലെ ചിന്ത വരുമെന്നും, ട്രാൻസ്‌ജെൻഡർ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നും വീണ്ടും അയാൾ ആവർത്തിച്ചു. പെൺകുട്ടികളോട് അടങ്ങി ഒതുങ്ങി ജീവിക്കാൻ കൽപ്പിക്കുകയും അയാൾ സംസാരിച്ചു കൊണ്ടിരുന്ന ടിവി ഷോയിൽ കൂടെയുണ്ടായിരുന്ന ട്രാൻസ് യുവതിയോട് പ്രസവിച്ച് കാണിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. ‘അബ്‌നോർമൽ’ എന്ന് ഈ കുഞ്ഞുങ്ങളെയൊക്കെ വിശേഷിപ്പിച്ചിട്ടുമുണ്ട്.
ഒരാളുടെ ലിംഗം തീരുമാനിക്കുന്നത് ആ വ്യക്തിയുടെ പിതാവിന്റെ x ക്രോമസോമിനെ വഹിക്കുന്ന ബീജമാണോ y ക്രോമസോമിനെ വഹിക്കുന്ന ബീജമാണോ അണ്‌ഢത്തിൽ ചെന്നെത്തുന്നത് എന്നതനുസരിച്ചാണ്. സ്വന്തം പൗരുഷത്തിൽ അളവറ്റ് അഭിമാനം കൊള്ളുന്ന ഈ വ്യക്തിക്ക് അയാളുടെ വിദ്യാഭ്യാസയോഗ്യത വച്ച് ജന്തുശാസ്‌ത്രത്തിൽ ഈ ഒരു അടിസ്‌ഥാനവിവരമെങ്കിലും ഉണ്ടാകേണ്ടതാണ്.
തന്റേതല്ലാത്ത കാരണത്താൽ ഒരവയവം കിട്ടിപ്പോയതിന്റെ പ്രിവിലെജ് അനുഭവിക്കുന്ന ആൺവർഗത്തിന്റെ പ്രതിനിധിക്ക് എന്തും ആരോടും വിളിച്ച് പറയാം എന്നൊരു ധാരണയുണ്ടാകുന്നത് മൂഢത്തരമാണ്. അതൊരു പൊതുവേദിയിലാകുമ്പോൾ പരിക്കേറും. സർക്കാർ സ്‌കൂളുകളിൽ ക്ലാസുകൾ എടുക്കാൻ വിലക്കുള്ളൊരാൾക്ക് ക്യാമറയും മൈക്കും കിട്ടുന്ന സാഹചര്യമുണ്ടാകുന്നതാണ് ആദ്യം തടയേണ്ടിയിരുന്നത്.
ആണാകുന്നതോ പെണ്ണാകുന്നതോ ട്രാൻസ്‌ജെൻഡർ ആകുന്നതോ ആരുടെയും തന്നത്താനുള്ള മെറിറ്റ് കൊണ്ടൊന്നുമല്ല. രജിത്‌കുമാർ മറുപടി അർഹിക്കുന്നില്ല. പക്ഷേ, അയാളുടെ പ്രചരണം കേട്ട് “എന്നാലും ഇത്രേം ക്വാളിഫിക്കേഷൻ ഒക്കെയുള്ളയാള് പറയുന്നത് ശരിയാകൂലേ?” എന്ന് ചിന്തിക്കുന്നവരുടെ ശ്രദ്ധക്ക്…
- ആണോ പെണ്ണോ ട്രാൻസോ ആകുന്നത് അമ്മയോ അച്‌ഛനോ കുഞ്ഞോ കൂട്ടിയാൽ കൂടുന്ന കാര്യമല്ല. അത് സ്വാഭാവികമായി സംഭവിച്ച് പോകുന്നതാണ്.
- അച്‌ഛന്റെയും അമ്മയുടെയും സ്വഭാവസർട്ടിഫിക്കറ്റ് അനുസരിച്ചല്ല കുഞ്ഞിന് ഓട്ടിസമോ സെറിബ്രൽ പാൽസിയോ ഉണ്ടാകുന്നത്. അതിന് കൃത്യമായ ആരോഗ്യകാരണങ്ങളുണ്ട്. അച്‌ഛൻെയും അമ്മയുടേയും ‘നിഷേധം’ കാരണം ഭിന്നശേഷിക്കാരുണ്ടാകുമെന്ന് പറയുന്ന ആളെ മനുഷ്യകുലത്തോട് ചേർത്ത് കാണാൻ ബുദ്ധിമുട്ടുണ്ട്. ഇത്തരം ‘സദാചാരം’ പ്രീച്ച് ചെയ്യുന്നിടത്ത് വിശ്വാസമെന്ന നീർക്കുമിളയിലെ മഴവിൽനിറങ്ങൾ കാണിച്ച് ശാസ്‌ത്രമെന്ന പേരിൽ തെറ്റ് പഠിപ്പിക്കുന്നത് അബദ്ധമല്ല, അപരാധമാണ്. ആ കുഞ്ഞുങ്ങൾക്ക് ഇയാളെപ്പോലുള്ള അൽപ്പൻമാരേക്കാൾ പതിന്മടങ്ങ് ഡിഗ്‌നിറ്റിയുണ്ട്. കണ്ണിലെ കൃഷ്‌ണമണി പോലെ കാക്കുന്ന മക്കളുണ്ടാകാൻ കാരണം അവനവന്റെ ദോഷമാണെന്ന് തമാശക്ക് പോലും കേട്ട് നിൽക്കാനുള്ള മാനസികാവസ്‌ഥയാവില്ല ആ അച്‌ഛനമ്മമാർക്ക് എന്നറിയുക.
- ജീൻസിട്ടത് കൊണ്ട് പെണ്ണിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകണമെങ്കിൽ വിദേശരാജ്യങ്ങളിൽ അണ്‌ഢമില്ലാതെയും ഗർഭപാത്രം താഴ്‌ന്നും നട്ടം തിരിയുന്ന സ്‌ത്രീകളുടെ പെരുന്നാളായേനെ. അവനവന്റെ മനസ്സിലെ വൈകൃതം പുലമ്പുന്നത് വേദികളിലാകരുത്. വിദ്യാർത്ഥികളെ അതിന് അർഹതയുള്ളവർ ഉദ്‌ബോധിപ്പിച്ചോളും.
- ട്രാൻസ്‌ജെൻഡർ യുവതിയെ ആരും പ്രസവിക്കാൻ വെല്ലുവിളിക്കേണ്ട. അവരുടെ ഐഡന്റിറ്റിയെ ചോദ്യം ചെയ്യാനും അവർക്ക് അപമാനകരമാകുന്ന രീതിയിൽ സംസാരിക്കാനും ആർക്കും അവകാശമില്ല. രജിത്‌കുമാർ എന്ന വ്യക്‌തിയുടെ ബോധമില്ലായ്‌മയും ഇൻസെൻസിറ്റീവ് പ്രകൃതവും മാത്രമാണ് അതിന് പിന്നിൽ. ട്രാൻസ് സമൂഹം നേരിടുന്ന വെല്ലുവിളികളിലേക്ക് സമൂഹത്തെ കണ്ണ് തുറക്കാൻ പ്രേരിപ്പിക്കുകയാണ് ഒരു ശാസ്‌ത്രാധ്യാപകന്റെ കടമ. ആരോട് പറയാൻ, ആര് കേൾക്കാൻ.!!
വസ്‌ത്രധാരണമല്ല ഒരാളെ മാന്യനാക്കുന്നത്. ആണും പെണ്ണും മറ്റുള്ളവരും ഭൂമിയുടെ അവകാശികളെന്ന് തിരിച്ചറിയാൻ സാധിക്കുമ്പോഴാണ്. നെഞ്ചിനകത്ത് ‘മനുഷ്യൻ’ എന്ന പദം നിറയുമ്പോഴാണ്. പക്ഷേ, കഴുകിയാൽ വെടിപ്പാകാത്ത പാട്രിയാർക്കിയുടെ നിയമങ്ങളിൽ ഊഞ്ഞാലാടുന്ന ചിലർ… കേട്ടുരസിക്കുന്ന ചിലർ… സൗകര്യപൂർവ്വം ഏറ്റെടുക്കുന്ന മറ്റുചിലർ…
രജിത്‌കുമാർമാർ ഇനിയുമുണ്ടാകും. ഈ മണ്ണിൽ ഇമ്മാതിരി വിഡ്ഢിത്തരങ്ങൾക്ക് അമ്മാതിരി വളക്കൂറുണ്ടല്ലോ… !
'അമ്മയും അച്‌ഛനും നിഷേധികൾ ആകുമ്പോഴാണ് അവർക്ക് സെറിബ്രൽ പാൾസിയോ ഓട്ടിസമോ ഉള്ള കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്' എന്ന് കാലടി…
Posted by Shimna Azeez on Wednesday, March 6, 2019