യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്ത് പോസ്റ്റിട്ടു: കിസ് ഓഫ് ലൗവിന്റെ പേജ് പൂട്ടിച്ചു

മുംബൈ സ്ഫോടനക്കേസിൽ മഹാരാഷ്ട്ര സർക്കാർ തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്ത് പോസ്റ്റിട്ട കിസ് ഓഫ് ലവ് പ്രവർത്തകരുടെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് പിൻവലിച്ചു.
 | 

യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്ത് പോസ്റ്റിട്ടു: കിസ് ഓഫ് ലൗവിന്റെ പേജ് പൂട്ടിച്ചു
കൊച്ചി: മുംബൈ സ്‌ഫോടനക്കേസിൽ മഹാരാഷ്ട്ര സർക്കാർ തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്ത് പോസ്റ്റിട്ട കിസ് ഓഫ് ലവ് പ്രവർത്തകരുടെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് പിൻവലിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവരുടെ ഫേസ്ബുക്ക് പേജ് കാണാതായത്. ഫേസ്ബുക്കിന്റെ ടെക്‌നിക്കൽ വിഭാഗത്തിൽ നിന്നും ഒരു മെയിൽ ലഭിച്ചതായി കിസ് ഓഫ് ലൗവിന്റെ പേജ് അഡ്മിൻ രാഹുൽ പശുപാലൻ പറഞ്ഞു. ഫേസ്ബുക്ക് പേജ് പിൻവലിച്ചതായാണ് മെയിലിൽ വ്യക്തമാക്കിയിരുന്നതെന്നും രാഹുൽ പറഞ്ഞു. എന്തുകൊണ്ട് പേജ് പിൻവലിച്ചു എന്ന കാര്യത്തിൽ വ്യക്തത വന്നശേഷം തുടർ നടപടി സ്വീകരിക്കും. ഇതിന് ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷവും കിസ് ഓഫ് ലവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് രണ്ട് ദിവസം മുടങ്ങിയിരുന്നു. നവംബറിലായിരുന്നു അത്. അന്ന് അഡ്മിന് മാത്രം പേജ് കാണാവുന്ന അവസ്ഥയിലായിരുന്നു ഫേസ്ബുക്ക് പേജ് മരവിപ്പിച്ചത്. രണ്ട് ദിവസത്തിനകം പേജ് തിരികെ ലഭിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പേജു തന്നെ പിൻവലിച്ച അവസ്ഥയിലാണ്. ഒന്നര ലക്ഷത്തോളം ലൈക്കുകൾ ഉണ്ടായിരുന്ന പേജായിരുന്നു കിസ് ഓഫ് ലൗവിന്റേത്. ഇവരുടെ നിലപാടുകൾക്ക് ഫേസ്ബുക്കിൽ മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്.