പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്റെ അതേ സീനുകളാണ് ഇപ്പോള്‍ നടക്കുന്നത്; തൃശൂര്‍ പൂരം വിവാദത്തെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍

തൃശൂര് പൂരം വിവാദത്തിന്റെ പശ്ചാത്തലത്തില് പുറ്റിങ്ങല് വെടിക്കെട്ടപകടം ഓര്മിപ്പിച്ചുകൊണ്ടുള്ള ഫെയിസ്ബുക്ക് കുറിപ്പ് വൈറല്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിക്കുന്നതില്‍ ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയതും ഇതേത്തുടര്‍ന്ന് ഉത്സവത്തിനും പൊതു പരിപാടികള്‍ക്കും ആനകളെ വി്ട്ടു നല്‍കേണ്ടെന്ന് ആനയുടമകള്‍ തീരുമാനിച്ചതുമാണ് വിവാദത്തിന് കാരണം. ഇതിനിടയില്‍ തൃശൂര്‍ പൂരം സുഗമമായി നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് അപകടത്തിനു തൊട്ടു തലേന്നു വരെ കളക്ടര്‍ തടഞ്ഞിരുന്ന കാര്യം ജോസ് ജോസഫ് കൊച്ചുപറമ്പില്‍ ഓര്‍മിപ്പിക്കുന്നത്.
വെടിക്കെട്ട് ദുരന്തത്തിന് തലേന്ന് ഉച്ചവരെ, ആ വെടിക്കെട്ട് നടത്താനുള്ള അനുമതി ജില്ലാ കളക്റ്റര്‍ നല്‍കിയിരുന്നില്ല. സുരക്ഷാഭീഷണിയും അപകടസാധ്യതയും ചൂണ്ടിക്കാട്ടി അവരത് തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. പക്ഷേ ആചാരസംരക്ഷണമാണ് നിയമത്തേക്കാള്‍ പ്രധാനം എന്ന് വിശ്വസിച്ചിരുന്ന അധികാര രാഷ്ട്രീയ കേന്ദ്രങ്ങള്‍ അന്നുമുണ്ടായിരുന്നു. അവര്‍ ഇടപെട്ടു. വെടിക്കെട്ട് നടന്നു. പിറ്റേന്ന് രാവിലെ അതേ അധികാരകേന്ദ്രങ്ങള്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അതേ സീനുകളാണ് ഇപ്പോഴും കേരളത്തില്‍ കാണുന്നത്. മുമ്പെങ്ങുമില്ലാത്ത ചൂടും, ലക്ഷത്തോളം ആളുകളും, നൂറുകണക്കിന് ചെണ്ടകളും, മത്സര വെടിക്കെട്ടുകാരും, ചാനലുകാരും കച്ചവടക്കാരും എന്നിങ്ങനെ ആകെ ശബ്ദകോലാഹലമായ ഒരു സെറ്റപ്പിലേക്കാണ്, മുമ്പ് നിയന്ത്രണം വിട്ട് പലരെയും തച്ചുകൊന്ന ചരിത്രമുള്ള ഒരു ആനയെ കൊണ്ടുവരാന്‍ നാട്ടില്‍ ഒരു കൂട്ടം ആചാരസംരക്ഷകര്‍ സമരം ചെയ്യുന്നതെന്ന് പോസ്റ്റ് പറയുന്നു.
പോസ്റ്റ് വായിക്കാം
2016ലെ പുറ്റിങ്ങല്‍ മീനഭരണി ഓര്‍മ്മയുണ്ടോ? അന്നവിടെ നടന്ന ആചാരപ്രകാരമുള്ള വെടിക്കെട്ട് ഓര്‍മ്മയുണ്ടോ?
പലര്‍ക്കും ഓര്‍മ്മയുണ്ടാവില്ല.
പക്ഷേ നിന്ന നിപ്പില്‍ എരിഞ്ഞ് മരിച്ച നൂറിലധികം പേരുടെ കുടുംബക്കാര് മറന്നിട്ടുണ്ടാവില്ല. അന്നേറ്റ പൊള്ളലുകളുമായി നീറി ജീവിക്കുന്ന നൂറുകണക്കിന് ആളുകള്‍ മറന്നിട്ടുണ്ടാവില്ല. അവരില്‍ ഒരാളോടൊന്ന് ചോദിച്ച് നോക്കൂ- ജീവിതം പുറകോട്ട് കറക്കി ആ കരിമണം നിറയുന്ന ദിവസത്തിനും പുറകിലെത്താനും, വെടിക്കെട്ട് വേണ്ടാന്ന് പറയാനും കൊതിക്കുന്നുണ്ടാവും. പക്ഷേ, അത്തരം ടൈം-ട്രാവല്‍ ഒരു മിഥ്യ മാത്രമാണല്ലോ. മരിച്ചവര്‍ മരിച്ചു, പരിക്കേറ്റവര്‍ക്ക് പരിക്കേറ്റു. അതില്‍ ഇനി മാറ്റമില്ല.
പക്ഷേ ഈ സംഭവം ഓര്‍ത്തിരിക്കുന്നവരും മറന്നിരിക്കാവുന്ന മറ്റൊരു ചെറിയ കാര്യം കൂടിയുണ്ട്. വെടിക്കെട്ട് ദുരന്തത്തിന് തലേന്ന് ഉച്ചവരെ, ആ വെടിക്കെട്ട് നടത്താനുള്ള അനുമതി ജില്ലാ കളക്റ്റര്‍ നല്‍കിയിരുന്നില്ല. സുരക്ഷാഭീഷണിയും അപകടസാധ്യതയും ചൂണ്ടിക്കാട്ടി അവരത് തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. പക്ഷേ ആചാരസംരക്ഷണമാണ് നിയമത്തേക്കാള്‍ പ്രധാനം എന്ന് വിശ്വസിച്ചിരുന്ന അധികാര രാഷ്ട്രീയ കേന്ദ്രങ്ങള്‍ അന്നുമുണ്ടായിരുന്നു. അവര്‍ ഇടപെട്ടു. വെടിക്കെട്ട് നടന്നു. പിറ്റേന്ന് രാവിലെ അതേ അധികാരകേന്ദ്രങ്ങള്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഓര്‍മ്മ ശരിയെങ്കില്‍ ആ ജില്ലാ കളക്റ്റര്‍ ഒരു മുസ്ലീം നാമധാരിയായിരുന്നു.
ഒരു നിമിഷം ഒന്നാലോചിച്ച് നോക്കൂ – നിയമപരമായ തന്റെ അധികാരം ഉപയോഗിച്ച് അവരന്നാ വെടിക്കെട്ട് തടഞ്ഞിരുന്നെങ്കില്‍ ഏതാണ്ട് 120 മനുഷ്യജീവനുകള്‍ രക്ഷപെടുമായിരുന്നു. പക്ഷേ ‘ആചാരസംരക്ഷണം’ എന്ന സുവര്‍ണ്ണാവസരം തിരഞ്ഞ് നടക്കുന്ന പാഷാണത്തില്‍കൃമികള്‍ അവരെയന്ന് എന്ത് പറഞ്ഞ് ആക്ഷേപിക്കുമായിരുന്നു എന്ന് ഊഹിച്ചൂടേ?
എന്തായാലും കളക്റ്ററുടെ എതിര്‍പ്പ് മറികടന്ന് ഒപ്പിടീക്കാന്‍ പൊതുബോധത്തിന് കഴിഞ്ഞു. ദുരന്തം സംഭവിച്ചു.
അതേ സീനുകളാണ് ഇപ്പോഴും കേരളത്തില്‍ കാണുന്നത്.
മുമ്പെങ്ങുമില്ലാത്ത ചൂടും, ലക്ഷത്തോളം ആളുകളും, നൂറുകണക്കിന് ചെണ്ടകളും, മത്സര വെടിക്കെട്ടുകാരും, ചാനലുകാരും കച്ചവടക്കാരും എന്നിങ്ങനെ ആകെ ശബ്ദകോലാഹലമായ ഒരു സെറ്റപ്പിലേക്കാണ്, മുമ്പ് നിയന്ത്രണം വിട്ട് പലരെയും തച്ചുകൊന്ന ചരിത്രമുള്ള ഒരു ആനയെ കൊണ്ടുവരാന്‍ നാട്ടില്‍ ഒരു കൂട്ടം ആചാരസംരക്ഷകര്‍ സമരം ചെയ്യുന്നത്.
ഇതിനൊക്കെ എന്ത് പറയാനാണ് .