നേപ്പാൾ ഭൂകമ്പം; ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കാഠ്മണ്ഡു: നേപ്പാളിലെ ഭൂകമ്പ കഥകൾ റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ കടുത്ത ആക്ഷേപം. ദുരന്ത ഭൂമിയെ അതിന്റെ ഗൗരവത്തിൽ കാണുന്നതിന് പകരം മോഡി സർക്കാരിനെ പുകഴ്ത്തി സർക്കാരിന്റെ പി.ആർ ജോലിയാണ് മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് പ്രധാന ആക്ഷേപം. ഇതിനെതിരെ ട്വിറ്ററിൽ #GoHomeIndianMedia എന്ന ഹാഷ്ടാഗിൽ രൂക്ഷ വിമർശനമാണ് ഇന്ത്യൻ മാധ്യമപ്രവർത്തകർക്കെതിരെ ഉയർന്നിരിക്കുന്നത്.ഈ ഹാഷ്ടാഗ് ഇതിനകം 1,44,000ത്തിൽ അധികം തവണ ട്വീറ്റ് ചെയ്യപ്പെട്ടു.
അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് ഇന്ത്യൻ മാധ്യമപ്രവർത്തകരെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെടുന്ന ട്വീറ്റുകളുമുണ്ട്. ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടിങ് രീതിക്കെതിരെ സി.എൻ.എൻ-ഐ.ബി.എൻ എക്‌സിക്യൂട്ടീവ് എഡിറ്റർ അനുഭ ഭോൺസ്‌ലെയും പ്രതികരിച്ചു.
Nepal, angry at sections of Indian media, for the 'masala' reportage they inflicted, Nepal is not an extension of India.
— Anubha Bhonsle (@anubhabhonsle) May 3, 2015
നേപ്പാളിനെ തകർത്തെറിഞ്ഞ ദുരന്തം പോലും ഇന്ത്യൻ മാധ്യമ പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ പ്രചരണത്തിന് ഉപയോഗിക്കുന്നു. ഇന്ത്യൻ മാധ്യമപ്രവർത്തകർ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇന്ത്യക്കാർ നേപ്പാൾ ജനതയുടെ വികാരം മാനിക്കുന്നുവെന്നും പലരും ട്വിറ്ററിൽ പ്രതികരിച്ചു.