ഒരു പെൺകുട്ടിയും ഇന്ത്യയിൽ ജനിക്കരുതെന്ന പ്രാർത്ഥനയുമായി ഐ.എ.എസ് ഓഫീസറുടെ എഫ്ബി പോസ്റ്റ്
ന്യൂഡൽഹി: ഒരു പെൺകുട്ടിയും ഇന്ത്യയിൽ ജനിക്കരുതെന്ന പ്രാർത്ഥനയുമായി യുവ ഐ.എ.എസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. മധ്യപ്രദേശിൽ നിന്നുള്ള ഐ.എ.എസ് ഓഫീസർ റിജു ബാഫ്നയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്നത്. പോസ്റ്റു ചെയ്ത് നിമിഷ നേരം കൊണ്ട് നൂറു തവണയിലധികമാണ് ഇത് ഷെയർ ചെയ്യപ്പെട്ടത്.
മനുഷ്യാവകാശ കമ്മീഷൻ അംഗമായ സന്തോഷ് ചാബിയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് ഫയൽ ചെയ്തിടത്തു നിന്നാണ് സംഭവങ്ങളുടെ തുടക്കം. മൊബൈലിലേക്ക് നിരന്തരം അശ്ലീല മെസേജുകൾ അയച്ചതിനെത്തുടർന്ന് സാന്തോഷ് ചാബിക്കെതിരെ റിജു കേസ് ഫയൽ ചെയ്തത്. തുടർന്ന് ചാബിയെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
കേസിൽ മൊഴി നൽകാൻ കോടതിയിലെത്തിയപ്പോഴും മോശമായ അനുഭമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും റിജു പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകാൻ തയ്യാറായി വന്നപ്പോൾ ഒരു അഭിഭാഷകൻ തന്റെ സമീപം തന്നെ നിന്നു. മറ്റ് ചില അഭിഭാഷകരും തനിക്ക് സമീപമുണ്ടായിരുന്നു. സ്വകാര്യത വേണമെന്നും ഇത്രയും ആളുകളുടെ മുന്നിൽ തനിക്ക് മൊഴി നൽകാൻ സാധിക്കില്ലെന്നും റിജു പറഞ്ഞു. അഭിഭാഷകരോട് പുറത്തു പോകാൻ ആവശ്യപ്പെടണമെന്നും മജിസ്‌ട്രേറ്റിനോട് റിജു പറഞ്ഞു. ഉടൻ ഒരു അഭിഭാഷകൻ തന്നോട് തട്ടിക്കയറിയെന്നും പുറത്തുപോകാൻ പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി എന്നും ചോദിച്ചു. ഓഫീസിൽ നിങ്ങൾ മേലധികാരിയായിരിക്കാം പക്ഷേ അത് കോടതിയിലല്ലെന്നും അയാൾ പറഞ്ഞതായി റിജു പറയുന്നു. ഇത്തരം കേസുകളിൽ മൊഴി നൽകുമ്പോൾ സ്ത്രീകൾക്ക് സ്വകാര്യത വേണമെന്ന് മജിസ്‌ട്രേറ്റിനോട് പറഞ്ഞപ്പോൾ താങ്കൾ ചെറുപ്പമാണെന്നും പിന്നെന്തിനാണ് ഇങ്ങനെ ആവശ്യപ്പെടുന്നതെന്നുമായിരുന്നു മറുപടി.
ഇന്ത്യയിൽ പെൺകുട്ടിയായി ജനിക്കുകയാണെങ്കിൽ എല്ലായിടത്തും പൊരുതാനുള്ള ധൈര്യം സ്വയം നേടിയെടുക്കണമെന്ന ഉപദേശത്തോടെയാണ് റിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.