ഏഷ്യാനെറ്റിന്റെ ലോഗോ കഞ്ചാവിലകള്‍ കൊണ്ട് വരക്കുന്നവരോട് കെ.ജെ.ജേക്കബ് പറയുന്നത്

ഏഷ്യാനെറ്റിന്റെ ലോഗോ കഞ്ചാവിലകള്‍ കൊണ്ടുണ്ടാക്കി പ്രചരിപ്പിക്കുന്നവരോട് അത് ചെയ്യരുതെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ.ജേക്കബ്. വാര്‍ത്തകളോട് എതിര്‍പ്പുണ്ടാകുന്നത് ന്യായമാണ്. പക്ഷേ ഇത്തരം നടപടികള്‍ അവ കാണുന്നവരില്‍ എന്നെന്നേയ്ക്കുമായി ചില ദൃശ്യങ്ങള്‍ വരച്ചിടുമെന്നും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഒരു സ്ഥാപനത്തെ ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഇത്രയും നിന്ദ്യമായി ചിത്രീകരിക്കുന്നതില്‍ ഒരു മര്യാദകേടുണ്ടെന്നും ജേക്കബ് പറയുന്നു. ഏഷ്യാനെറ്റിനെതിരെ ആരംഭിച്ച വിമര്ശനം പിന്നീട് സോഷ്യല് മീഡിയയില് വിദ്വേഷ പ്രചാരണമായി മാറിയ സാഹചര്യത്തിലാണ് ഫെയിസ്ബുക്ക് പോസ്റ്റില്‍ ജേക്കബ് ഇപ്രകാരം പറയുന്നത്.
പോസ്റ്റ് വായിക്കാം
അസീബിന്റെ സാഹിത്യം രസിച്ചു. പറയാനുദ്ദേശിക്കുന്ന കാര്യം കൃത്യമായി പറയുക എന്നത് ചെറിയ കാര്യമല്ല. വാക്കുകളുടെ തെരഞ്ഞെടുപ്പ്, അവ വിന്യസിക്കുന്നതിലെ മിടുക്ക്, പറഞ്ഞുവരുന്നതിന്റെ ഒഴുക്ക്, ആകെയുള്ള ഇഫക്റ്റ്…ഗംഭീരം എന്നുമാത്രമേ പറയാനാകൂ.
മലയാളത്തില്‍ ഇത്ര ശക്തവും സരസവുമായി ഇങ്ങിനെയൊരെഴുത്ത് വായിച്ച ഓര്‍മ്മയുള്ളത് പണ്ട് സക്കറിയ എഴുതിയ ഒരു കുറിപ്പാണ്. ‘വിധേയന്‍’ എന്ന സിനിമയ്ക്ക് കഥയ്ക്കുള്ള അവാര്‍ഡിനുപകരം മൂലകഥയ്ക്കുള്ള അവാര്‍ഡോ മറ്റോ ആണ് സക്കറിയയ്ക്കു കൊടുത്തത്. (ഓര്‍മ്മയില്‌നിന്നാണ്, കൂടുതല്‍ അറിവുള്ളവര്‍ ഉണ്ടെങ്കില്‍ പറയാം). തനിക്കു നല്‍കേണ്ട അവാര്‍ഡ് അടൂരിന് കൊടുത്തു എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. അതുകൊണ്ടു അവാര്‍ഡ് സര്‍ക്കാരിനുതന്നെ ഇരിക്കട്ടെ എന്നതായിരുന്നു സക്കറിയയുടെ നിലപാട്. ഇക്കാര്യം പറഞ്ഞു അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന ടി എം ജേക്കബിന് ഒരു കത്തെഴുതി. അവാര്‍ഡ് പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്നായിരുന്നു കത്തിലെ വിശദീകരണം.
ഓരോ വാക്കിലും മുള്ളാണ് കത്തില്‍. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറയുന്നതുപോലെ അടൂര് മാത്രമല്ല, അടൂരിനെ അറിയാവുന്നവരെയെല്ലാം പറഞ്ഞു; ചിത്രലേഖ സൊസൈറ്റിയെയും അതിന്റെ അമരക്കാരെയുമെല്ലാം പറഞ്ഞു. ചിത്രലേഖ സൊസൈറ്റിയ്ക്കു ഒരു സ്മാരകം പണിയണമെന്ന് ഒരാവശ്യവും മുന്നോട്ടുവച്ചു. എഴുത്തവസാനിപ്പിക്കുമ്പോള്‍ അവാര്‍ഡ് വിഷയത്തില്‍ നിരപരാധിയായ മന്ത്രി ജേക്കബിനിട്ടും ഒന്ന് കൊട്ടി:
‘എല്ലാ കേരള കോണ്‍ഗ്രസുകളും ഒന്നാകണമെന്ന് ഒരു കര്‍ഷകന്‍ എന്ന നിലയില്‍ എന്റെ ആഗ്രഹം അങ്ങയെ അറിയിച്ചുകൊണ്ടും നിര്‍ത്തുന്നു,
എന്ന്,
വിധേയന്‍,
സക്കറിയ.’
അതുകഴിഞ്ഞു ഇന്നലെയാണ് ആ ടൈപ്പ് ഒരെണ്ണം വായിക്കാനിടയായത്. സുന്ദരസാഹിത്യത്തില്‍ കല്ലുകടിച്ച കഞ്ചാവിനെപ്പറ്റിയാണെങ്കില്‍ അക്കാര്യത്തില്‍ എനിക്ക് ഒന്നും പറയാനുള്ള ധാര്‍മ്മികാധികാരമില്ല: ഞാനും പണ്ടൊരിക്കല്‍ ഏകദേശം ഇതുപോലെ പ്രതികരിച്ചിട്ടുണ്ട്. അസംബന്ധത്തില്‍ അസംബന്ധമായ ഒരു റിപ്പോര്‍ട്ട് ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വായിച്ചിട്ടു ഞാന്‍ ഇങ്ങിനെ ഒരു പോസ്റ്റ്എഴുതി: കൊള്ളാവുന്ന എക്‌സൈസ് കമ്മീഷണര്മാര് നാട്ടിലില്ലെങ്കില്‍ ഇങ്ങിനെയൊക്കെ റിപ്പോര്‍ട്ടുകള്‍ വരും. രാത്രി പോസ്റ്റെഴുതിയിട്ടിട്ടു ഞാന്‍ ഉറങ്ങാന്‍ കിടന്നു.
രാവിലെ എണീക്കുമ്പോള്‍ പോര്‍ട്ടലിന്റെ എഡിറ്ററുടെ പല മിസ്സ്ഡ് കോളുകള്‍. (അദ്ദേഹം എന്റെ സുഹൃത്തുകൂടിയാണ്). ഞാന്‍ എഴുതിയത് മര്യാദയല്ലെന്നും അത് വലിയ തെറ്റിദ്ധാരണയ്ക്കു കാരണമായെന്നും, ചെറുപ്പക്കാരായ, ജേണലിസത്തില്‍ തുടക്കക്കാരായ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോട് ഞാന്‍ കാണിച്ച വയലന്‍സാണെന്നും അദ്ദേഹം പറഞ്ഞു. വയലന്‍സ് എന്റെ ഉദ്ദേശമായിരുന്നില്ലെന്നും അവര്‍ക്കു ബുദ്ധിമുട്ടാകുമെങ്കില്‍ പോസ്റ്റ് പിന്‍വലിക്കാന്‍ എനിക്ക് ബുദ്ധിമുട്ടില്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ ഒരു കാര്യം കൂടി പറഞ്ഞു: ഞാന്‍ കാണിച്ചതിന്റെ പതിന്മടങ്ങു വയലന്‍സാണ് അദ്ദേഹം അദ്ദേഹത്തിന്റെ വായനക്കാരോടും ചെറുപ്പക്കാരായ സഹപ്രവര്‍ത്തകരോടും കാണിച്ചത്. വസ്തുതകള്‍ പറയാന്‍ ബാധ്യതയുള്ള ഒരു മാധ്യമം ഇത്ര അടിസ്ഥാനമില്ലാത്ത ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകവഴി അതിന്റെ വായനക്കാരോട് ചെയ്തതാണ് ഒരു വയലന്‍സ് . അതിലും വലിയ വയലന്‍സ് അദ്ദേഹം അദ്ദേഹത്തിന്റെ തുടക്കക്കാരായ സഹപ്രവര്‍ത്തകരോട് ചെയ്തതാണ്: കാരണം ഇമ്മാതിരി തട്ടിക്കൂട്ട് സാധനങ്ങളാണ് ജേണലിസം എന്ന് അവര്‍ വിചാരിക്കും.
എന്നുവച്ചാല്‍, മാധ്യമങ്ങളോടുള്ള മനുഷ്യരുടെ രൂക്ഷമായ പ്രതികരണം എന്നത് അത്ര അസ്വാഭാവികമായതല്ല എന്നാണ് എന്റെ ഒരു നിരീക്ഷണം.
—-
ആമുഖം കഴിഞ്ഞ സ്ഥിതിയ്ക്ക് കാര്യത്തിലേക്കു കടക്കാം.
ജനാധിപത്യത്തിന്റെ നാലാംതൂണ് എന്നൊക്കെ മാധ്യമങ്ങളെ വിളിക്കുമെങ്കിലും അതൊരു സങ്കല്പം മാത്രമാണ്. ശരിയായ മൂന്നു തൂണുകളും ചെയ്യുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് അവയുടെ അധികാരികളായ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ പറ്റുന്നവിധം അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ പണി. ആ തീരുമാനങ്ങള്‍ ആണ് സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നതുകൊണ്ട് ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം ആ തീരുമാനങ്ങള്‍. അതുകൊണ്ടു ആ വിവരമെത്തിക്കുന്ന പണിയ്ക്കു ജനാധിപത്യത്തില്‍ പ്രാധാന്യമുണ്ട്. ആ മൂന്നുതൂണുകളുടെയും സേവകരായ ചെറിയ ഒരു നാലാം തൂണ്‍ എന്നുവേണമെങ്കില്‍ പറയാം എന്നുമാത്രം.
ആ തീരുമാനമെടുക്കാന്‍ വേണ്ടി എത്തിക്കുന്ന വിവരങ്ങള്‍ സത്യസന്ധമായിരിക്കേണ്ടതുണ്ട്. (നിക്ഷ്പക്ഷമായിരിക്കണം എന്ന് ഞാന്‍ കരുതുന്നില്ല; കാരണം ഓരോരുത്തരും സത്യസന്ധമായി അവരുടെ പക്ഷം പറഞ്ഞാലും മതി; ജനങ്ങള്‍ക്ക് ശരിയായ വിവരങ്ങള്‍ കിട്ടിയിരിക്കും.) അതുകൊണ്ടാണ് വസ്തുതകള്‍ പരിശുദ്ധമാണ്, അഭിപ്രായങ്ങള്‍ സ്വതന്ത്രവും (ളമരെേ മൃല മെരൃലറ, രീാാലി േശ െളൃലല.) എന്ന് സി പി സ്‌നോ പറഞ്ഞത്. അഭിപ്രായങ്ങള്‍ പലതരത്തിലുണ്ടാകും; അതിനൊക്കെ പത്രത്തില്‍ ഇടം കൊടുക്കണം. പക്ഷെ വസ്തുതകളില്‍, വാര്‍ത്തയില്‍ വെള്ളം ചേര്‍ക്കരുത്. വെള്ളം ചേര്‍ത്താല്‍, അധികാരികളായ ജനങ്ങള്‍ക്കു കൊടുക്കുന്നത് സത്യമായ വാര്‍ത്തയല്ലെങ്കില്‍ പിന്നെ അത് വാര്‍ത്തയല്ല, ആ പണി ചെയ്യുന്നത് മാധ്യമമല്ല; ഗോസിപ്പിന് ജനാധിപത്യത്തില്‍ പ്രത്യേകിച്ച് റോളൊന്നുമില്ല.
(നമ്മുടെ നാട്ടിലെ ഒരു ഓണ്‍ലൈന്‍ പടപ്പിന്റെ മുതലാളി വാര്‍ത്തയില്‍ വിഷം കലക്കി നാട്ടില്‍ കോരിയൊഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പറയുന്ന ന്യായം താന്‍ ചെയ്യുന്നത് എല്ലാവര്ക്കും പ്ലാറ്റ്‌ഫോം കൊടുക്കുന്നതാണ് എന്നാണ്. അത്തരക്കാരെയൊക്കെ സ്‌നോ പറഞ്ഞത് എന്താണ്, വര്‍ത്തയെന്താണ് എന്നൊന്നും പഠിപ്പിക്കുക നടക്കുന്ന കാര്യമല്ല. അവരെയൊക്കെ പൊക്കിക്കൊണ്ട് നടക്കുന്നവരെയും).
ഇത്തരത്തില്‍ വാര്‍ത്തകളുടെയും വസ്തുതകളുടെയും അവതരണം വെടിപ്പായി നടത്തുന്ന മാധ്യമങ്ങളുടെ ചരിത്രമാണ് നമ്മുടെ നാട്ടില്‍, എല്ലാ ജനാധിപത്യ രാജ്യങ്ങളിലും, പ്രധാനമായും ഉള്ളത്. അത്തരം ജേണലിസം പക്ഷെ എളുപ്പമല്. അറിവും പലതരം അറിവുകള്‍ ഉപയോഗിക്കാനുള്ള സ്‌കില്ലുകളും വേണ്ട ഒരു പണിയാണ് ജേണലിസം. സംഭവങ്ങളെ വാര്‍ത്തകളാക്കി വായനക്കാരിലെത്തിക്കുന്ന പണിയുടെ പ്രോസസ്സ് സാമാന്യം സങ്കീര്‍ണ്ണമാണ്.
പരിചയമില്ലാത്ത മേഖലകളില്‍പ്പോലും പത്രക്കാര്‍ക്ക് പലപ്പോഴും കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കുകയും അതിനെ കൃത്യമായ വിധത്തില്‍ വായനക്കാര്‍ക്കുവേണ്ടി അവതരിപ്പിക്കുകയും ചെയ്യേണ്ടിവരും. പാരാവാരം പോലെ പരന്നുകിടക്കുന്ന രേഖകളില്‍ അതിന്റെ ഉടയവന്മാര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന കന്നംതിരിവുകള്‍ പുറത്തുനിന്നുള്ളവര്‍ക്കു എളുപ്പം പിടികിട്ടണമെന്നില്ല. ഒരു ചട്ടമനുസരിച്ച് ഓഫ്സെറ്റ് കരാര്‍ കിട്ടുന്നവര്‍ പ്രധാന കരാറിനൊപ്പം ഓഫ്സെറ്റ് കരാറും സമര്‍പ്പിക്കണം എന്ന് പറഞ്ഞിട്ട് അത് പരിഷ്‌കരിച്ചു ഓഫ്സെറ്റ് കരാര്‍ പിന്നെ കൊടുത്താല്‍ മതി എന്നാക്കിയ കേസാണ് റഫാല്‍. നാനൂറിലധികം പെകില്‍ പരന്നുകിടക്കുന്ന അന്തമറ്റ ക്‌ളോസുകളുമുള്ള ചട്ടത്തില്‍ എവിടെയൊക്കെയാണ് തല്പര കക്ഷികള്‍ തങ്ങള്‍ക്കനുകൂലമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് എന്ന് കണ്ടുപിടിക്കുക ഒട്ടും എളുപ്പമല്ല. എന്‍ രാം എന്ന പത്രാധിപര്‍ എത്ര ശ്രമകരമായാണ് ആ പണി ചെയ്തതെന്ന് ഓര്‍ക്കുക.
രാം മാത്രമല്ല, മിക്കവാറും എല്ലാ പത്രക്കാരും മിക്കവാറും എല്ലാ നല്ല റിപ്പോര്‍ട്ടുകളിലും ഏറിയോ കുറഞ്ഞോ ആ പണി ചെയ്യേണ്ടിവരും; പുറത്തുനില്‍ക്കുന്നവര്‍ക്കു അതത്ര പെട്ടെന്ന് മനസിലാകണമെന്നില്ല. നമ്മുടെ പത്രങ്ങളിലെയും ചാനലുകളിലെയും ചില റിപ്പോര്ട്ടര്മാരുടെ അര്‍പ്പണബോധം എനിക്ക് നേരിട്ടറിയാവുന്നതാണ്. ചില മനുഷ്യാവകാശ ലംഘനങ്ങളുടെയും കസ്റ്റഡി മര്‍ദ്ദനത്തിന്റെയും പിറകെ പോയി അതൊക്കെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ എടുത്ത ബദ്ധപ്പാട് ചെറുതല്ല. എന്നാല്‍ അത്തരമൊരു ശ്രമം ഇല്ലാത്തതിനാല്‍ പലതും തേഞ്ഞുമാഞ്ഞുപോയിട്ടുണ്ട് താനും; ജിഷ്ണു പ്രണോയിയുടെ മരണത്തിനു പിറകെ ഏതെങ്കിലും ഒരു ലേഖകന്‍ നടന്നിരുന്നു എങ്കില്‍ കുറ്റക്കാര്‍ ഇപ്പോള്‍ അഴിയെണ്ണുമായിരുന്നു എന്നൊരു ഖേദം ഇപ്പോഴും എന്റെ മനസിലുണ്ട്. അറുനൂറിലധികം പേജ് സര്‍ക്കാര്‍ രേഖകള്‍ തിരഞ്ഞും, അനവധി ആളുകളോട് സംസാരിക്കുകയും ചെയ്തിട്ടാണ് ഞാന്‍ കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളെപ്പറ്റി എഴുതിയത്. ശാന്തിവനത്തില്‍ കെ എസ ഈ ബി ഉദ്യോഗസ്ഥന്മാര്‍ കാണിച്ച തരവഴിത്തരത്തെപ്പറ്റി എനിക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ബോധ്യം വരാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ആവശ്യമായ രേഖകളുടെ പിറകെ നടക്കുകയാണ് ഞാന്‍ ഇപ്പോഴും. ചിലപ്പോള്‍ അതൊന്നും വിജയിച്ചില്ല എന്നും വരും.
ഈ പ്രക്രിയയില്‍ പലപ്പോഴും തെറ്റും സംഭവിക്കാം. അത് തിരുത്തുക, ഖേദം പ്രകടിപ്പിക്കുക എന്നത് വളരെ അത്യാവശ്യമാണ്. ഓരോ തെറ്റായ വാര്‍ത്തയ്ക്കും രണ്ടു ഇരകളുണ്ട്. ഒന്ന് അതിന്റെ നേരിട്ടുള്ള പ്രത്യാഘാതം അനുഭവിക്കുന്ന ഇര. മരിക്കാത്ത ഒരാള്‍ മരിച്ചെന്നു പറഞ്ഞാല്‍ ആ ആള്‍ ആണ് ആദ്യത്തെ ഇര. ആ വാര്‍ത്ത വായിച്ചു ആള്‍ മരിച്ചു എന്ന് കരുതുന്ന ആളുകള്‍, വാര്‍ത്തയുടെ ഉപഭോക്താവ്, ആണ് അടുത്ത ഇര. അവരുടെ പല തീരുമാനങ്ങളും ഈ വാര്‍ത്ത അടിസ്ഥാനമാക്കിയായിരിക്കും. അപ്പോള്‍ മരിച്ചു എന്ന വാര്‍ത്ത പിന്‍വലിച്ചിട്ടുമാത്രം കാര്യമില്ല; പിന്‍വലിച്ച വാര്‍ത്ത കൊടുക്കുകയും ഖേദം പ്രകടിപ്പിക്കുകയും വേണം. എന്നുവച്ചാല്‍ ആള്‍ മരിച്ചിട്ടില്ല എന്ന വാര്‍ത്ത മരിച്ചു എന്ന വര്‍ത്തയ്ക്കൊപ്പം പ്രാധാന്യത്തോടെ കൊടുത്തെങ്കില്‍ മാത്രമേ ആ വാര്‍ത്തയുടെ ഇഫക്ട് ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കാന്‍ പറ്റൂ. അതുകൊണ്ടുതന്നെ ഖേദം പ്രകടിപ്പിക്കുന്ന വാര്‍ത്തകള്‍ നമ്മുടെ മാധ്യങ്ങളില്‍ വരാറുണ്ട്.
ഇത്തരം പ്രശ്‌നങ്ങള്‍ വാര്‍ത്തകളുടെ ഉപഭോക്താക്കളായ സമൂഹത്തിനും അറിയാം. അതുകൊണ്ടാണ് ഒരു അറിവ് വ്യവസായത്തിലെ ആളുകള്‍ക്ക് കിട്ടുന്ന പരിഗണന പത്രപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നത്. പരിചയമില്ലാത്തവരായാലും ഫോണ്‍ വിളിച്ചാല്‍ ആളുകള്‍ എടുക്കുന്നതും സംസാരിക്കുന്നതും അഭിമുഖത്തിന് സമയം തരുന്നതുമെല്ലാം ഇതുകൊണ്ടാണ്. പക്ഷെ ആ പണി എറര്‍ ഫാക്ടര്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സത്യസന്ധതയോടും വിശ്വസനീയതയോടെയും ചെയ്യാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കാണ്. അത്തരം മാധ്യമങ്ങളെ അധികാരികളായ ജനങ്ങള്‍ എന്നും അംഗീകരിച്ചിട്ടുണ്ട് .
അങ്ങിനെയുള്ള സമൂഹം ഒരു ദിവസം തിരിഞ്ഞുനിന്നു നിങ്ങള്‍ കഞ്ചാവടിച്ചാണോ വാര്‍ത്തയെഴുതുന്നത് എന്ന് ചോദിച്ചാല്‍ ആ ചോദ്യം ക്രൂഡാണെങ്കിലും ചോദിച്ചവന്റെ മെക്കട്ടുകയറുന്നതിനേക്കാള്‍ ആ ചോദ്യം എന്തുകൊണ്ട് വന്നു എന്നൊരാത്മ പരിശോധന നടത്തുകയായിരിക്കും ഉചിതം. ആ ചോദ്യത്തിലേക്ക് എത്തിച്ചതില്‍ പത്രക്കാരുടെ പങ്ക് വലുതാണ് എന്ന് ഞാന്‍ കരുതുന്നു.
ഏഷ്യനെറ്റിനോടുള്ള ഇടതുപക്ഷത്തിന്റെ രോഷത്തിന്റെ ഏറ്റവും വലിയ കാരണം ഒരു വാര്‍ത്താ തെറ്റാണു എന്ന് തെളിഞ്ഞിട്ടും അതില്‍ ഖേദം പ്രകടിപ്പിച്ചില്ല എന്നതാണ്. അത് മുന്‍പ് പറഞ്ഞതുപോലെ സി പി എമ്മിനോടോ പി ജയരാജനോടൊ ഖേദം പ്രകടിപ്പിചാല്‍ തീരില്ല; ആ വാര്‍ത്ത വായിച്ച വായനക്കാര്‍ക്കും ആ വാര്‍ത്ത സത്യമല്ല എന്നറിയുന്നതിനുള്ള അവകാശമുണ്ട്. വാര്‍ത്തയുടെ ഇരകളോട് നീതി പ്രകടിപ്പിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് മാധ്യമ ധര്‍മ്മമല്ല. അവിടെ ഇരവാദവും പറഞ്ഞിട്ട് കാര്യമില്ല. പ്രളയത്തിനുശേഷം ഈ നാട്ടില്‍ ഒന്നും നടന്നിട്ടില്ല എന്ന് പൂര്‍ണ്ണമായും വസ്തുതാപരമല്ലാത്ത എന്നാല്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്ന വാര്‍ത്തകള്‍ വന്നിട്ടും അത്തരം പ്രതികരണം ഉണ്ടായില്ല എന്നോര്‍ക്കുക
യഥാര്‍ത്ഥ അധികാരികളായ പൗരന്‍മാര്‍ക്ക് വിവരങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം അജണ്ട നിശ്ചയിക്കാനുള്ള അവകാശമായി ചിലരെങ്കിലും കരുതുന്നു. പലപ്പോഴും അജണ്ട മാറ്റാനുള്ള ശ്രമവും നടത്തുന്നു. നാട്ടില്‍ നോട്ടുനിരോധനത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരുന്ന മനുഷ്യരോട് ഇവിടത്തെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിറഞ്ഞിരിക്കുകയാണ് എന്ന് എന്ത് തെളിവിന്റെ പുറത്താണ് പറഞ്ഞത്? ജനം ടിവിയുടെ റേറ്റിങ് കൂടുന്നതിനെപപ്പറ്റി ഭയപ്പാടോടെ നോക്കിയിരുന്ന സീനിയര്‍ പത്രക്കാരെ എനിക്കറിയാം. നമ്മുടെ നാട് അത്യധികം ഭയാനകമായ നാളുകളിലൂടെ കടന്നുപോയപ്പോള്‍ മിക്കവാറും മാധ്യമങ്ങള്‍ നടത്തിയത് നീചമായ പണികളാണ് എന്ന് ഏതു സമയത്തും ഞാന്‍ വിളിച്ചു പറയും. കേരളത്തില്‍ ബിസിനസ് നടത്തണമെങ്കില്‍ ശരീരം വില്‍ക്കണം എന്നുപറഞ്ഞു ഇതിലെ നടന്ന ഒരു സ്ത്രീയ്ക്കുവേണ്ടി എത്ര സമയമാണ് മാധ്യമങ്ങള്‍ ചെലവാക്കിയത്? സി ഡി തപ്പിപ്പോയ പോലീസുവാനിന്റെ പിറകെ വണ്ടിവിട്ടു ലൈവ് വിഷ്വല്‍ കാണിച്ചതിലുമധികം അസംബന്ധവും അശ്‌ളീലവുമായ ഏതെങ്കിലും വര്‍ത്തശേഖരണം ചരിത്രത്തില്‍ ഉണ്ടോയെന്ന് എനിക്കറിയില്ല. അത്തരം ‘വാര്‍ത്ത’കള്‍ക്കുവേണ്ടി പ്രൈം ടൈം മാറ്റിവച്ചിട്ടു ‘വായനക്കാര്‍ക്കു/പ്രേക്ഷകര്‍ക്കു വേണ്ടത് ഞങ്ങള്‍ കൊടുക്കുന്നു എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?
രാഷ്ട്രീയത്തോടും രാഷ്ട്രീയപ്രവര്‍ത്തകരോടും ചാനല്‍ മുറികളില്‍ കാണിക്കുന്ന മര്യാദകേട് കാണു ഞാന്‍ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ട്; സി പി എമ്മിന്റെ ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോ കോണ്‍ഗ്രസിന്റെ ഒരു മണ്ഡലം പ്രസിഡന്റോ ഓരോദിവസവും ഇടപെടുന്ന പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ആളുകളാണ് പതിറ്റാണ്ടുകളായി പൊതുജീവിതത്തിലുള്ളവരെ പരിഹസിക്കുന്നത് എന്നതാണ് അതിന്റെ വിരോധാഭാസം.
ഇതുകണ്ട മനുഷ്യരാണ് മാധ്യമപ്രവര്‍ത്തകരെ വിലയിരുത്തുന്നതും അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതും. ഇതുകൊണ്ടാണ് ന്യായം മുഴുവന്‍ കൂടെയുണ്ടായിട്ടും ജനം വക്കീലന്മാര്‍ക്കൊപ്പം നിന്നത്; നിമിഷനേരം കൊണ്ട് സാധാരണ നടപടിക്രമം മാറ്റി ‘കടക്കു പുറത്തു’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അത് മര്യാദകേടാണ് എന്ന് പറയാന്‍ പൊതുസമൂഹത്തില്‌നിന്നു ആരുമില്ലാതെപോയത്.
ഈ പ്രതിഷേധം നോക്കൂ: അസീബിന്റെ ലേഖനം ഷെയര്‍ ചെയ്തു ആഹ്ലാദം പങ്കിടുന്നവര്‍ ഇടതുപക്ഷക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും ആര്‍എസ്സുഎസ്സുകാരും പോലുമുണ്ട്. വളരെ ദുര്‍ബലമായ പ്രാതിഷേധങ്ങളെപ്പോലും അടിച്ചിരുത്താന്‍ വരുന്നവരില്‍ സജീവരാഷ്ട്രീയക്കാരല്ലാത്തവരുണ്ട്.എന്നുവച്ചാല്‍ സമൂഹത്തിന്റെ ഒരു പരിച്ഛേദമുണ്ട്.
അവരോടു തങ്ങള്‍ ചെയ്യുന്ന തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് ഉപന്യാസമെഴുതി വിശദീകരിക്കുന്നത് മണ്ടത്തരമാണ്: ഈ തൊഴിലിന്റെ പ്രത്യേകത അതാണ്: അത് പൂര്‍ണ്ണമായും ജനങ്ങള്‍ കാണുന്നതാണ്. ഒരു ശാസ്ത്രജ്ഞനോ ഡോക്ടര്‍ക്കോ അധ്യാപകനോ പറ്റുന്ന അബദ്ധം എപ്പോഴെങ്കിലും വെളിയില്‍ വന്നാലായി. പക്ഷെ മാധ്യമങ്ങള്‍ക്കു ഒന്നും ഒളിച്ചുവയ്ക്കാനാവില്ല. അത് ആ തൊഴിലിന്റെ പ്രത്യേകതയാണ്; അതുണ്ടായപ്പോള്‍ മുതല്‍ അങ്ങിനെയാണ്. അതൊരു പുതിയ ഒഴിവുകഴിവായി കാണിക്കുന്നതില്‍ യുക്തിയില്ല; നിങ്ങള്‍ അറിഞ്ഞതുകൊണ്ടാണല്ലോ ഞങ്ങളുടെ മണ്ടത്തരങ്ങള്‍ വെളിച്ചത്തായതു എന്ന് പറയുന്നവര്‍ തങ്ങളുടെ തൊഴിലിനെ താഴ്ത്തിക്കെട്ടുന്നു എന്നുവേണം കരുതാന്‍. തൊഴില്പരമായാ ബുദ്ധിമുട്ടുകള്‍ നിരത്തിവയ്ക്കുന്നതും അസ്ഥാനത്താണ്. അത് പറയേണ്ട സ്ഥലമോ സന്ദര്ഭമോ ഇതല്ല. ഒരു ചെറിയ ഡിഫന്‍സിനെപ്പോലും നിഷ്‌കരുണമായാണ് ആളുകള്‍ തള്ളിക്കളയുന്നത്; അവരോടു പരിഭവിച്ചിട്ടു കാര്യമില്ല.
അതുകൊണ്ടുതന്നെ തങ്ങള്‍ ആര്‍ക്കുവേണ്ടി വാര്‍ത്തകള്‍ തയ്യാറാക്കുന്നുവോ അതെ സമൂഹത്തിനു തങ്ങളോട് വളരെ ഗൗരവത്തോടെ എന്തോ പറയാനുണ്ടെന്നതിനുള്ള സൂചനയായി ഈ പ്രതിഷേധത്തെ മാധ്യമലോകം കാണും എന്നാണ് എന്റെ പ്രതീക്ഷ. ഒരുവേള സ്വയംവിമര്ശനപരമായി വിഷയത്തെ സമീപിക്കാനുള്ള അവസരമായും. സാങ്കേതിക വിദ്യയും ജനാധിപത്യവും വിനിമയത്തില്‍ മാധ്യമങ്ങളുടെ കുത്തക അവസാനിപ്പിച്ചിരിക്കുന്നു എന്ന സത്യം മനസിലാക്കണം. ഏകപക്ഷീയമായ വാര്‍ത്തകളോട്, സത്യമല്ലാത്ത വര്‍ത്തജകളോട് മനുഷ്യര്‍ അവര്‍ക്കു സാധ്യമായ രീതിയില്‍ പ്രതികരിക്കും. അതുള്‍ക്കൊണ്ടു, വര്‍ത്തശേഖരണത്തിനും വിതരണത്തിനും തങ്ങള്‍ക്കുള്ള മേല്‍ക്കൈ സമൂഹത്തിനു ഗുണകരമായ വിധത്തില്‍ പുനര്‍നിര്‍ണയം ചെയ്യാനുള്ള അവസരമായി മാധ്യമങ്ങള്‍ ഈ വിമര്‍ശനത്തെ കാണണം എന്നാണ് എന്റെ നിലപാട്.
ഒരഭ്യര്‍ത്ഥനകൂടി: ജനാധിപരമായ പ്രതിഷേധം പൗരന്റെ അവകാശമാണ്. പക്ഷെ വര്‍ത്തകള്‍ക്കുനേരെയുള്ള പ്രതിഷേധം മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഇല്ലാതാക്കാനുള്ള ശ്രമമായി മാറുന്നത് ആര്‍ക്കും ഗുണകരമാവില്ല എന്ന് ഞാന്‍ കരുതുന്നു. മാധ്യമങ്ങള്‍ മാറേണ്ടതുണ്ട് എന്നത് സത്യം; പക്ഷെ അവ ഇല്ലാതാവുക എന്നത് ഈ പ്രതിഷേധക്കാരുടെ അജണ്ടയാകാന്‍ സാധ്യതയില്ല. അതിനുള്ള ആവശ്യക്കാര്‍ വേറെയാണ്. പാര്‍ട്ടി വിരുദ്ധ വാര്‍ത്തകള്‍ കൊടുത്തതിനു മൂന്നു പ്രധാന പത്രങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തലാക്കി എന്ന വാര്‍ത്ത മിക്കവാറും എല്ലാവരും അറിഞ്ഞു കാണും എന്ന് കരുതുന്നു. അത് മാധ്യമങ്ങളെ വരുതിയില്‍കൊണ്ടുവരാനുള്ള നീക്കമാണ്. സര്‍ക്കാരുകള്‍ക്കെതിരെ പൗരന്റെ ഭാഗം പറയാന്‍ എത്രകാലം മാധ്യമങ്ങള്‍ ഉണ്ടാകും എന്നത് ആലൊചിക്കേണ്ട ഒരു വിഷയമാണ്.
അതുകൊണ്ട് തന്നെ ഏഷ്യാനെറ്റിന്റെ ലോഗോ കഞ്ചാവിലകള്‍ കൊണ്ടുണ്ടാക്കി പ്രചരിപ്പിക്കുന്നവരോട് അത് ചെയ്യരുത് എന്നഭ്യര്‍ത്ഥിക്കുന്നു; വാര്‍ത്തകളോട് നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകാം; അവ ന്യായമാണ്. പക്ഷെ ഇത്തരം നടപടികള്‍ അത് കാണുന്നവരില്‍ എന്നന്നേയ്ക്കുമായി ചില ദൃശ്യങ്ങള്‍ വരച്ചിടുന്നു. നമ്മുടെ നാടിന്റെ ചരിത്രത്തിലെ അവസാനത്തെ കാല്‍നൂറ്റാണ്ടില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഒരു സ്ഥാപനത്തെ ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഇത്രയും നിന്ദ്യമായി ചിത്രീകരിക്കുന്നതില്‍ ഒരു മര്യാദകേടുണ്ട്.
ശരിയായ എതിരാളികള്‍, ജനാധിപത്യത്തിന്റെ വലിയ ശത്രുക്കള്‍, വേറെയാണ്.
അസീബിന്റെ സാഹിത്യം രസിച്ചു. പറയാനുദ്ദേശിക്കുന്ന കാര്യം കൃത്യമായി പറയുക എന്നത് ചെറിയ കാര്യമല്ല. വാക്കുകളുടെ…
Posted by KJ Jacob on Wednesday, July 3, 2019