കല്ലട സുരേഷ് ട്രാവല്‍സിനെതിരായ പ്രതിഷേധം വര്‍ഗീയവല്‍ക്കരിച്ച് സംഘപരിവാര്‍ പ്രചാരണം

ഹിന്ദു ഹെല്പ്പ് ലൈന് നേതാവ് പ്രതീഷ് വിശ്വനാഥ് ഫെയിസ്ബുക്കില് പോസ്റ്റിട്ടതോടെയാണ് വര്ഗീയത പ്രചാരണങ്ങള്ക്ക് തുടക്കമായത്.
 | 
കല്ലട സുരേഷ് ട്രാവല്‍സിനെതിരായ പ്രതിഷേധം വര്‍ഗീയവല്‍ക്കരിച്ച് സംഘപരിവാര്‍ പ്രചാരണം

കൊച്ചി: കല്ലട സുരേഷ് ട്രാവല്‍സ് ജീവനക്കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കളെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വര്‍ഗീയത കലര്‍ത്തി സംഘപരിവാര്‍ പ്രചാരണം. കല്ലട സുരേഷ് ട്രാവല്‍സിനെതിരായ പ്രതിഷേധം ഹിന്ദു വിരുദ്ധമായി ചിത്രീകരിക്കാനാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകരും നേതാക്കളുമാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണം ആയിട്ടെ ഇതിനെ കാണാന്‍ കഴിയൂവെന്ന് സൂചന നല്‍കി ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വര്‍ഗീയത പ്രചാരണങ്ങള്‍ക്ക് തുടക്കമായത്.

കല്ലട ഗ്രൂപ്പിനെതിരേ നടക്കുന്നത് ഏകപക്ഷീയമായ പ്രചാരണങ്ങളാണ്. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്നും ജീവനക്കാര്‍ തെറ്റ് ചെയ്താല്‍ നിയമപരമായി ശിക്ഷ ഉറപ്പാക്കുന്നതിനു പകരം സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതീഷ് ഫെയിസ്ബുക്കില്‍ കുറിച്ചു. കൂടാതെ ലുലു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ തെറ്റ് ചെയ്താല്‍ യൂസഫലിയെ ശിക്ഷിക്കുമോയെന്നും പ്രതീഷ് ചോദിച്ചുവെക്കുന്നു.

സംഘപരിവാര്‍ പേജുകള്‍ പ്രതീഷിന്റെ വര്‍ഗീയത കലര്‍ത്തിയ പോസ്റ്റ് ഏറ്റെടുത്തതോടെ വിഷയം കൂടുതല്‍ വിവാദത്തിലേക്ക് എത്തിച്ചേര്‍ന്നു. ഹിന്ദുക്കള്‍ മേലധികാരികളായിരിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടക്കുന്നതായി ചിലര്‍ പ്രചരിപ്പിക്കുകയും ചെയ്തു. അറ്റ്‌ലസ് രാമചന്ദ്രന്‍, നിറപറ, നെഹ്‌റു ഗ്രൂപ്പ് തുടങ്ങിയവയെ തകര്‍ക്കാന്‍ ശ്രമിച്ചതിന് സമാന ആക്രമണമാണ് കല്ലടയ്ക്ക് നേരെ നടക്കുന്നതെന്നും ഇവയൊക്കെ ഹിന്ദുക്കളെ ഉന്നം വെച്ചാണെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്കൊന്നും കല്ലടയ്‌ക്കെതിരായ പ്രതിഷേധത്തെ തണുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ട് കല്ലട ജീവനക്കാര്‍ കൂടി ഇന്ന് അറസ്റ്റിലായിട്ടുണ്ട്. കല്ലട ഗ്രൂപ്പിന്റെ എല്ലാ ബസുകളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ട്രാവല്‍സിന്റെ വൈറ്റിലയിലെ ഓഫീസ് കഴിഞ്ഞ ദിവസം പോലീസ് അടപ്പിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം അക്രമത്തില്‍ പങ്കെടുത്ത ജീവനക്കാരെ പുറത്താക്കിയെന്നാണ് കല്ലട അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച്ച തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ട്രാവല്‍സിന്റെ ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. തകരാറ് ഉടന്‍ പരിഹരിക്കുമെന്ന് ജിവനക്കാര്‍ വ്യക്തമാക്കിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നതോടെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്. എന്നാല്‍ അപ്പോഴേക്കും രണ്ടര മണിക്കൂറിലധികം സമയം ബസ് വൈകിയിരുന്നു.

അഷ്‌കര്‍, സച്ചിന്‍, അജയ് ഘോഷ് എന്നീ ചെറുപ്പക്കാരായിരുന്ന പ്രശ്‌നത്തില്‍ ഇടപെട്ട് കാര്യങ്ങള്‍ പരിഹരിച്ചത്. ഇതില്‍ പ്രകോപിതരായ ബസ് ജീവനക്കാര്‍ വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതലാളുകളുമായി എത്തി മൂവരെയും മര്‍ദ്ദിച്ച് അവശരാക്കി. സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും അക്രമത്തിന് കൂട്ടുനിന്നതോടെ മൂവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു.