മോഡി ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തുന്നത് രാഷ്ട്രീയ തന്ത്രമോ? മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വായിക്കാം
കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുന്നത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഗിമ്മിക്കോ. തെരഞ്ഞെടുപ്പുകള്‍ അടുത്ത പ്രദേശങ്ങളില്‍ മുമ്പും ഇതേ വിധത്തില്‍ ഉദ്ഘാടനങ്ങള്‍ നടത്തുകയും ജനങ്ങള്‍ക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ള ചരിത്രം കഴിഞ്ഞ നാലുവര്ഷങ്ങള്ക്കിടയില് മോഡിക്കുണ്ട്. ഇത്തരം ചടങ്ങുകളില്‍ പദ്ധതികളുമായി ബന്ധപ്പെട്ടു നില്ക്കുന്ന മറ്റു പാര്ട്ടികളിലുള്ളവരെയും ജനപ്രതിനിധികളെയും ഒഴിവാക്കാനും ബിജെപി ശ്രദ്ധിക്കാറുണ്ട്. അത്തരം സംഭവങ്ങള്‍ അവലോകനം ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകനായ കെ.എന്‍.അശോകിന്റെ ഫെയിസ്ബുക്ക് കുറിപ്പ്.
ഡല്‍ഹി മെട്രോ മജന്ത ലെയിന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മോഡി ഒപ്പം നിര്‍ത്തിയിരുന്നു. 2018 മെയ് മാസത്തില്‍ യുപിയിലെ കൈരാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് തലേന്ന്, അവിടെ നിന്നു വെറും 50 കിലോമീറ്റര്‍ അകലെയുള്ള ബാഗപത്തില്‍ മോഡി 8.5 കിലോമീറ്റര്‍ ഉള്ള ഹൈവേ ഉദ്ഘാടനം ചെയ്യുകയും റോഡ് ഷോ നടത്തുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. പൊതുസമ്മേളനത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. പക്ഷേ തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റു. അതേ തന്ത്രമാണ് കൊല്ലത്തും ബിജെപി പയറ്റുന്നതെന്നാണ് കുറിപ്പ് പറയുന്നത്.
പോസ്റ്റ് വായിക്കാം
ഏകദേശം ഒരു വര്‍ഷം മുമ്പ്, 2017 ഡിസംബറിലാണ് ഡല്‍ഹിയിലെ കല്‍ക്കാജി മന്ദിറില്‍ നിന്ന് യുപിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കുള്ള ഡല്‍ഹി മെട്രോ മജന്ത ലെയ്നിന്റെ ഉദ്ഘടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. ഡല്‍ഹി മെട്രോ ഓടിക്കുന്നത് ഡിഎംആര്‍സി എന്ന കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും തുല്യ പങ്കാളിത്തമുള്ള സ്ഥാപനമാണ്. പക്ഷെ, ഡല്‍ഹി മുഖ്യമന്തി അരവിന്ദ് കെജ്രിവാള് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടില്ല. പകരം യുപി മുഖ്യമന്ത്രി യോഗി ആദിതനാഥിനെ സൈഡിലിരുത്തി മോദി മേട്രോയില്‍ യാത്ര ചെയ്ത് ഉദ്ഘാടനം ചെയ്തു.
2018 മെയ് മാസത്തിലാണ് യുപിയിലെ കൈരാനായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2014 ലോക് സഭ തെരഞ്ഞെടുപ്പിന് മുമ്പ് വന്‍ മത ധ്രുവീകരണം നടക്കുന്ന രീതിയില്‍ കലാപം സംഘടിപ്പിക്കപ്പെട്ട മുസഫര്നഗറിനൊപ്പം പ്രചരിപ്പിക്കപ്പെട്ട ഒന്നായിരുന്നു കൈരാനായില്‍ നിന്നു മുസ്ലിം ഗുണ്ടകളുടെ ഉപദ്രവം സഹിക്ക വയ്യാതെ ഹിന്ദുക്കള്‍ പലായനം ചെയ്യുന്നു എന്ന കഥ. മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതിനു ശേഷം അമിത് ഷായ്ക്ക് ആയിരുന്നു അന്ന് യുപി ചുമതല. യുപി ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80-ല്‍ 73 സീറ്റ് ബിജെപി പിടിച്ചു. 2017-ലെ തെരഞ്ഞെടുപ്പില്‍ യുപിയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തി. അങ്ങനെ ഇരിക്കെയാണ് കൈരാന തെരഞ്ഞടുപ്പ്. ആ വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേന്ന്, അവിടെ നിന്നു വെറും 50 കിലോമീറ്റര്‍ അകലെയുള്ള ബാഗപത്തില്‍ മോദി 8.5 കിലോമീറ്റര്‍ ഉള്ള ഹൈവേ ഉദ്ഘാടനം ചെയ്തു, റോഡ് ഷോ നടത്തി. പൊതുസമ്മേളനത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു, പദ്ധതികള്‍ പ്രഖ്യാപിച്ചു, ഓര്‍ക്കണം, പാലായില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തലേന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി ചങ്ങനാശേരിയില്‍ വന്ന് പ്രസംഗിക്കുകയാണ്, തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം എന്ന ജനാധിപത്യ മര്യാദയും നിയമവും നിലനില്‍ക്കുന്ന രാജ്യമാണ്. എന്നിട്ടും എട്ടര കിലോമീറ്റര്‍ റോഡ് ഉദ്ഘാടനം ചെയ്ത ദിവസവും രീതിയും ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ ‘വിവരമില്ലാത്ത’ ഉത്തരേന്ത്യന്‍ സാധാരണക്കാര്‍ക്ക് ബോധമുണ്ടായിരുന്നു. ആര്‍എല്‍ഡിയുടെ സ്ഥാനാര്‍ഥിയായ മുസ്ലിം സ്ത്രീ തബസും ഹസനെ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും പിന്തുണച്ചു, അവര്‍ ജയിച്ചു.
നാളെ, ജനുവരി 15, കൊല്ലത്തെ നാലര കിലോ മീറ്ററോ മറ്റോ ഉള്ള ബൈപാസ് ഉദ്ഘടനം ചെയ്യാന്‍ രാജ്യത്തെ പ്രധാനമന്ത്രി വിമാനവും ഓടിച്ചു വരികയാണ്. ടി.കെ. ദിവാകരന് 1972-ല്‍ വിഭാവനം ചെയ്ത പദ്ധതിയാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതി, പക്ഷെ നാഷണല്‍ ഹൈവേ അതോറിറ്റിയാണ് പദ്ധതി നടത്തിപ്പുകാര്‍, സോ മോദി ഉദ്ഘാടനം ചെയ്യും എന്ന് അവര്‍ അറിയിച്ചു. ബിജെപി ജില്ലാ നേതൃത്വമാണ് പിന്നില്‍ എന്നും അതല്ല സിപിഎമ്മിന് മേല്‍കൈ കൊടുക്കാണ്ടിരിക്കാന്‍ എന്‍കെ പ്രേമചന്ദ്രനാണ് പിന്നിലെന്ന് സിപിഎമ്മും ആരോപിക്കുന്നു. എന്തായാലും ശബരിമല, ലോക് സഭ വോട്ട് എന്നിവയിലൊന്നും റോഡ് ഉദ്ഘടനത്തിന് പോകുന്ന പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ല എന്നു കരുതുന്നു.
ശുഭം!
ഏകദേശം ഒരു വർഷം മുമ്പ്, 2017 ഡിസംബറിലാണ് ഡൽഹിയിലെ കൽക്കാജി മന്ദിറിൽ നിന്ന് യുപിയിലെ ബൊട്ടാണിക്കൽ ഗാര്‍ഡനിലേക്കുള്ള ഡൽഹി…
Posted by Kn Ashok on Monday, January 14, 2019