‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇവിടെ ഒരു ജനത ആന മുതല്‍ ആര്‍ത്തവം വരെയുള്ള വിഷയങ്ങളില്‍ കലഹിക്കുന്നു’; പരിഹാസവുമായി മുരളി തുമ്മാരകുടി

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ വനംവകുപ്പ് എഴുന്നള്ളിക്കുന്നതിനെ വിലയക്കിയതിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ മുരളി തുമ്മാരുകുടി. ലോകം വികസനത്തിന്റെയും രാഷ്ട്ര നിര്‍മ്മാണത്തിന്റെയുമൊക്കെ ഒപ്പം സഞ്ചരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇവിടെ ഒരു ജനത ആര്ത്തവത്തിന്റെയും ആനയുടെയും പേരില് കലഹിക്കുകയാണെന്ന് അദ്ദേഹം ഫെയിസ്ബുക്കില് കുറിച്ചു.
ലോകം കൃത്രിമബുദ്ധിയെക്കുറിച്ചും സൗരോര്‍ജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും തീവ്രവാദം വ്യാപിക്കുന്നതിനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തിലെ ചര്‍ച്ചകള്‍ ആര്‍ത്തവത്തിലേക്കും ആനയിലേക്കും ചുരുങ്ങുന്നു. മന്ത്രിമാരുടെ, കളക്ടറുടെ, പോലീസ് അധികാരികളുടെ ഒക്കെ സമയം ഈ തരം ‘പ്രശ്‌നങ്ങള്‍’ കൈകാര്യം ചെയ്യാനായി അപഹരിക്കപ്പെടുകയാണ്. എന്നാണ് നമ്മള്‍ ഒക്കെ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എത്താന്‍ പോകുന്നത് -മുരളി തുമ്മാരുകുടിയുടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം.
ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്.
കൃത്രിമ ബുദ്ധിയുടെ വളർച്ച ലോകമെന്പാടും മനുഷ്യ ജീവിതത്തെ മാറ്റി മറിക്കാൻ പോവുകയാണ്. ഇന്ന് ലോകത്തുള്ളതിന്റെ പകുതി തൊഴിലുകളും ഇല്ലാതാകുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു.
കാലാവസ്ഥ വ്യതിയാനം നമ്മുടെ ചുറ്റും എത്തിയിരിക്കുന്നു. കാറ്റായി, കാട്ടുതീ ആയി, വരൾച്ച ആയി, വെള്ളപ്പൊക്കം ആയി അത് നമുക്ക് സൂചനകളും മുന്നറിയിപ്പുകളും തരുന്നു.
ലോകമെന്പാടും സ്‌കൂൾ കുട്ടികൾ അവരുടെ ഭാവിക്കായി കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതുന്നു. തീവ്രവാദം നമ്മുടെ പടിവാതിക്കൽ എത്തി ആളുകളെ കൊന്നൊടുക്കുന്നു. സമൂഹത്തെ വിഭജിക്കുന്നു. മിനിസ്‌ട്രി ഓഫ് ടോളറൻസും സ്‌കൂളുകളിൽ പരസ്പരം മനസ്സിലാക്കാൻ ക്‌ളാസ്സുകളും ഒക്കെയായി ദുബായും സിംഗപ്പൂരും രാഷ്ട്ര നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ആരോഗ്യ രംഗത്തെ വിപ്ലവകരമായ പുരോഗതികൾ ചരിത്രത്തിൽ ആദ്യമായി അറുപത്തിയഞ്ചു കഴിഞ്ഞവരുടെ എണ്ണം അഞ്ചു വയസ്സിന് താഴെയുള്ളവരുടേതിനേക്കാൾ കൂടുതൽ ആക്കിയിരിക്കുന്നു. ഇനി വരാൻ പോകുന്നത് വയസ്സന്മാരുടെ ലോകമാണെന്ന് ലോകം തിരിച്ചറിയുന്നു.
സൗരോർജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ എണ്ണ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥകളെ നിഷ്പ്രഭമാക്കാൻ പോകുന്നു. പുറത്തു ജോലി ചെയ്യുന്ന മലയാളികളേക്കാൾ കൂടുതൽ മറുനാട്ടുകാർ കേരളത്തിൽ ജോലിക്കെത്തുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത സാമൂഹ്യ പരിവർത്തനത്തിന്റെ പടിവാതിലിലാണ് കേരളം.
നമ്മുടെ ഇന്ത്യയിലെ ഒന്നാമത്തെ നഗരവൽക്കരണ നിരക്കിൽ കേരളം ഗ്രാമങ്ങളിൽ നിന്നൊഴിഞ്ഞ് നഗരത്തിലേക്ക് കുടിയേറുന്നു. നെൽപ്പാടം മുതൽ റബർ തോട്ടം വരെയുള്ള കൃഷിഭൂമി തരിശായി പ്രകൃതിയിലേക്ക് മടങ്ങാൻ റെഡിയാകുന്നു. ഡ്രൈവറില്ലാത്ത ടാക്സികൾ ലോക നഗരങ്ങളിൽ ഓടാൻ തുടങ്ങുന്നു.
ചൊവ്വയിലേക്ക് ആളുകളെ വിടാനും ശൂന്യാകാശത്ത് കോളനികൾ തുടങ്ങാനും ലോകം ശ്രമം തുടങ്ങുന്നു. ഈ ലോകത്ത്, ഒരു തുരുത്തിൽ, സമ്പൂർണ്ണ സാക്ഷരതയുള്ള ഒരു ജനത ആർത്തവം മുതൽ ആന വരെയുള്ള വിഷയത്തിൽ തെരുവിലും സമൂഹ മാധ്യമത്തിലും ടി വി ചാനലിലും അടിപിടി കൂടുന്നു.
മന്ത്രിമാരുടെ, കളക്ടറുടെ, പോലീസ് അധികാരികളുടെ എല്ലാം സമയം ഇത്തരം ‘പ്രശ്നങ്ങൾ’ കൈകാര്യം ചെയ്യാനായി അപഹരിക്കപ്പെടുന്നു.
എന്നാണ് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്താൻ പോകുന്നത്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മൾ എന്നാണ് അറിയാൻ പോകുന്നത് ?
എന്താടോ നന്നാവാത്തേ?
മുരളി തുമ്മാരുകുടി,
ഹേഗ്, മെയ് 9, 2019