നിപയ്ക്ക് മരുന്നുണ്ടെന്ന് ഡോക്ടര്‍ അവകാശപ്പെടുന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി ഡോ.ഷമീര് ഖാദര്‍
നിപയ്ക്ക് മരുന്നുണ്ടെന്ന് അവകാശവാദവുമായി മലയാളി ഡോക്ടര് എത്തിയെന്ന ഓണ്ലൈന് വാര്ത്ത വ്യാജം. നിപാ വൈറസിനെതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്ന് ന്യൂയോര്ക്കില് ശാസ്ത്രജ്ഞനായ ഡോ.ഷമീര് ഖാദര് പറഞ്ഞു. ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഇദ്ദേഹം തന്റെ പേരില് പ്രചരിക്കുന്ന വ്യാജ വാര്ത്തയില് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡ്രഗ് റീപൊസിഷനിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് നിപാ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്നും എന്നാല് ഇതേവരെ നിപയ്ക്കെതിരെ വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലെന്നും ഡോ.ഷമീര് ഖാദര് പറയുന്നു.
ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏതെങ്കിലും മരുന്നിന് നിപ പ്രതിരോധിക്കാന്‍ കഴിയുമോ എന്ന ഗവേഷണം നടത്തുന്നുണ്ട്. ഇതേക്കുറിച്ച് സംസാരിക്കാനായി പേരാമ്പ്ര അടുത്തുള്ള ഡോക്ടര്‍മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വിവിധ ആശുപത്രികളെയും ആരോഗ്യ മന്ത്രാലയത്തെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി താന്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ.ഷമീര്‍ അഭ്യര്‍ത്ഥിക്കുന്നു. ബയോഇന്‍ഫര്‍മാറ്റിക്‌സ്, പ്രിസിഷന്‍ മെഡിസിന്‍, ജീനോമിക് മെഡിസിന്‍ മേഖലയില്‍ ഗവേഷകനാണ ഇദ്ദേഹം.
പ്രിയരേ, ഞാൻ ഡോ. ഷമീർ ഖാദർ, അമേരിക്കയിലെ ന്യൂ യോര്കിൽ ശാസ്ത്രജ്ഞൻ ആണ്. ബിയോഇൻഫോര്മാറ്റിക്സ്, പ്രെസിഷൻ മെഡിസിൻ,…
Posted by Shameer Khader on Tuesday, May 22, 2018
നിപയ്ക്ക് മരുന്നുണ്ട്, ആരെങ്കിലും ഒന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുത്തൂ എന്ന അപേക്ഷയുമായി മലയാളി ഡോക്ടര്‍ എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. നിപ ബാധ സ്ഥിരീകരിക്കുകയും രോഗത്തിന് മരുന്നില്ലെന്ന് വാര്‍ത്തകള്‍ വരികയും ചെയ്ത സാഹചര്യത്തില്‍ ഈ വ്യാജ വാര്‍ത്തയ്ക്ക് നല്ല സ്വീകരണം ലഭിക്കുകയും ചെയ്തിരുന്നു.
