”എനിക്ക് എടിഎം കാര്‍ഡില്ല”; വിവാദത്തില്‍ വിശദീകരണവുമായി പി.ജയരാജന്‍

കണ്ണൂര്‍: എടിഎം കാര്ഡ് വിവാദത്തില് വിശദീകരണവുമായി സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി പി.ജയരാജന്. തനിക്ക് എടിഎം കാര്ഡില്ലെന്നും അതിനാല് തന്നെ എടിഎം കാര്ഡുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥനെ വിളിക്കേണ്ട ആവശ്യമില്ലെന്നും ജയരാജന് ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു. അതേ സമയം എടിഎം കാര്ഡുള്ളത് മോശമാണെന്ന് കരുതുന്നുമില്ല. കമ്മ്യുണിസ്റ്റുകാര്ക്കെതിരായി ഏത് നെറികെട്ട നുണയും പ്രചരിപ്പിക്കാനുള്ള ചില കുബുദ്ധികളാണ് ഈ പ്രചാരണത്തിന്റെ പിന്നിലെന്നും ജയരാജന് പോസ്റ്റില് പറയുന്നു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനു മേല്‍ കുറ്റം ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ന്യൂസ് 18 നല്‍കിയ വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എടിഎം കാര്‍ഡ് പോലും സ്വന്തമായില്ലാത്തയാണ് ജയരാജന്‍ എന്ന വാര്‍ത്തയിലെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകള്‍ക്ക് വിധേയമായി. കോണ്‍ഗ്രസ് എംഎല്‍എയും സോഷ്യല്‍ മീഡിയയിലെ സ്ഥിര സാന്നിധ്യവുമായ വി.ടി.ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ ട്രോളുമായി രംഗത്തെത്തി.
ഇതിനു പിന്നാലെ ഫെഡറല്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടുള്ള കോള്‍ സെന്ററിലെ മുന്‍ ജീവനക്കാരന്‍ എന്ന അവകാശപ്പെടുന്ന ഒരാളുടെ പോസ്റ്റും ചര്‍ച്ചയിലെത്തി. കണ്ണൂരില്‍ നിന്നുള്ള ഒരു പി.ജയരാജന്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമയാണെന്നും കാര്‍ഡിനെക്കുറിച്ചുള്ള കോളുകള്‍ക്ക് താന്‍ മറുപടി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു പോസ്റ്റ്. ഇത്തരം വിവരങ്ങള്‍ പുറത്തു വിടുന്നത് ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന സൂചനയും പോസ്റ്റിലുണ്ടായിരുന്നു. പിന്നീട് ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് ഫെഡറല്‍ ബാങ്കിന്റെ ഫെയിസ്ബുക്ക് പേജ് പ്രതികരിക്കുകയും ചെയ്തിരുന്നു.
ജയരാജന്റെ പോസ്റ്റ് വായിക്കാം
എടിഎം കാര്‍ഡിന്റെ പേരില്‍ നവമാധ്യമങ്ങളിലൂടെ എന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രചാരണം നടക്കുന്നതായി മനസിലാക്കുന്നു.എനിക്ക് എടിഎം കാര്‍ഡ് ഇല്ല.അതിനാല്‍ തന്നെ എടിഎം കാര്ഡുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബാങ്കുദ്യോഗസ്ഥനെ ഫോണില്‍ വിളിക്കേണ്ട ആവശ്യവുമില്ല.അതേ സമയം എടിഎം കാര്ഡുള്ളത് മോശമാണെന്ന് ഞാന്‍ കരുതുന്നുമില്ല.കമ്മ്യുണിസ്റ്റുകാര്ക്കെതിരായി ഏത് നെറികെട്ട നുണയും പ്രചരിപ്പിക്കാനുള്ള ചില കുബുദ്ധികളാണ് ഈ പ്രചാരണത്തിന്റെ പിന്നില്‍.
എടിഎം കാര്‍ഡ് ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം.വലതുപക്ഷ രാഷ്ട്രീയത്തിനെതിരായി ഉറച്ച നിലപാട് സ്വീകരിക്കുന്നവരെ കള്ളക്കേസുകളില്‍ കുടുക്കി അവരെ ഗൂഡാലോചനക്കാരായി ചിത്രീകരിക്കുന്ന വലതുപക്ഷ രാഷ്ട്രീയമാണ് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത്.അത് നല്ല തോതില്‍ നടക്കുന്നുണ്ട് എന്നത് സന്തോഷകരമാണ്….
എടിഎം കാർഡിന്റെ പേരിൽ നവമാധ്യമങ്ങളിലൂടെ എന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രചാരണം നടക്കുന്നതായി…
Posted by P Jayarajan on Friday, February 15, 2019