വിഴിഞ്ഞം പദ്ധതിയിൽ അഴിമതിയെന്ന് പിണറായി; ഉമ്മൻചാണ്ടിയുടേത് ദുരൂഹ ഇടപെടൽ
കൊച്ചി: വിഴിഞ്ഞം പദ്ധതിയിൽ അഴിമതിയെന്ന് സി.പി.എം നേതാവ് പിണറായി വിജയൻ. മലയാളിയുടെ വികസന മോഹങ്ങളുടെ മറവിൽ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റൻ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതിൽ 1600 കോടി പൊതുമേഖലാ ധന സ്ഥാപങ്ങളിൽ നിന്ന് വായ്പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനുപകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നൽകുന്നത്. ഇത് വൻ ഗൂഢാലോചയുടെ ഭാഗമാണെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതിൽ ദുരൂഹമായ ഇടപെടൽ നടത്തിയിട്ടുണ്ട്. അദ്ദേഹം ഗൗതം അദാനിയുമായി ടെലിഫോണിൽ സംസാരിച്ചു എന്ന് വാർത്ത വന്നു. 2015 മാർച്ച് മൂന്നിന് ഡൽഹിയിലെ ഒരു എംപിയുടെ വസതിയിൽ അദാനിയുമായി രഹസ്യചർച്ച നടത്തി. അന്ന് എന്താണ് ചർച്ച ചെയ്തത്? ടെണ്ടറിൽ പങ്കെടുക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി എന്താണ് മുഖ്യമന്ത്രിക്ക് രഹസ്യമായി പറയാനുള്ളത്?
എന്തുകൊണ്ട് അവസാന ടെണ്ടറിൽ അഞ്ച് കമ്പനികൾ സഹകരിക്കാൻ തയ്യാറായിട്ടും മൂന്ന് കമ്പനികൾ ക്വട്ടേഷൻ നൽകാൻ സന്നദ്ധരായിട്ടും അവരെയൊക്കെ ഒഴിവാക്കുന്ന നിലപാട് സ്വീകരിച്ചു. എന്തുകൊണ്ട് ലോകത്തിലെ പ്രമുഖ തുറമുഖ കമ്പനിക്കാരിൽ നിന്നും മത്സരാധിഷ്ഠിത ഓഫർ ലഭ്യമാക്കാൻ തയ്യാറായില്ലെന്നും പിണറായി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു.
അദാനി ഗ്രൂപ്പിൽനിന്നു മാത്രമെ ടെണ്ടർ ലഭിച്ചുള്ളു എന്ന് പറയുന്ന അധികൃതർ എന്തുകൊണ്ട് മലേഷ്യയിൽനിന്ന് വന്ന ഓഫർ ഗൗരവത്തിൽ എടുത്തില്ല? സുപ്രധാനമായ പദ്ധതിയായിരുന്നിട്ടും ഒറ്റ ടെണ്ടറിലേക്ക് ചുരുക്കി ഒരു കമ്പനിയെ മാത്രം ഉൾപ്പെടുത്താൻ എന്തിനു കടുംപിടുത്തം ഉണ്ടായി. തുറമുഖത്തിനറെ ബ്രേക്ക് വാട്ടർ പ്രൊജക്ടും മറ്റ് നിർമാണ പ്രവർത്തനങ്ങളും ആരെയാണ് ഏൽപിക്കുന്നത്. എന്തിനാണ് മുഖ്യമന്ത്രി അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ജനങ്ങൾക്കു മുന്നിൽ തുറന്നുപറയാൻ മുഖ്യമന്ത്രി തയ്യാറാകണം. ക്രമപ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് വൻതോതിലുള്ള ക്രമക്കേട് നടന്നിട്ടുണ്ട്. പൊതു ചെലവ് കുറച്ചും പദ്ധതി പ്രവർത്തനം സ്തംഭിക്കാത്ത നിലയിലും സുതാര്യമായി പണി ഏൽപിക്കാൻ റീടെണ്ടർ അടക്കമുള്ള സാധ്യതകൾ പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.