ട്രാഫിക് തടസമുണ്ടാക്കി താലപ്പൊലി ഘോഷയാത്ര; പരാതി പറഞ്ഞ ഗര്‍ഭിണിയായ ഡോക്ടര്‍ക്കെതിരെ സംഘാടകരുടെ കയ്യേറ്റശ്രമം; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
കോട്ടയം: രണ്ട് മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കുണ്ടാക്കിയ താലപ്പൊലി ഘോഷയാത്രയെക്കുറിച്ച് പരാതിപ്പെട്ട ഗര്ഭിണിയായ ഡോക്ടര്ക്കെതിരെ കയ്യേറ്റശ്രമമെന്ന് പരാതി. സംഘാടകരാണ് തന്നെയും ഭര്ത്താവിനെയും കാറില് നിന്ന് പിടിച്ചിറക്കാന് ശ്രമിച്ചതെന്ന് കോട്ടയം ബിഷപ്പ് മെമ്മോറിയല് ആശുപത്രിയിലെ ഡോക്ടറായ ആതിര ദര്ശന് ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരോട് പരാതിപ്പെട്ടപ്പോള് എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കാനാണ് തനിക്ക് ലഭിച്ച ഉപദേശമെന്നും ആതിര വ്യക്തമാക്കുന്നു.
രാത്രി 8.30ഓടെ ചങ്ങനാശേരി ടൗണില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോളാണ് സംഭവമുണ്ടായതെന്ന് ആതിര വിവരിക്കുന്നു. ശ്രീ ഗുഹാനന്ദ ക്ഷേത്രത്തിലെ ഘോഷയാത്ര തീരാനായി 2 മണിക്കൂറോളം കാത്തുകിടന്നു. കാറില്‍ താനും ഭര്‍ത്താവും അമ്മയും മൂന്ന് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. രണ്ടു മണിക്കൂറോളം വാഹനത്തില്‍ ഇരുന്നതിനാല്‍ കുട്ടികള്‍ കരച്ചില്‍ തുടങ്ങി. ഘോഷയാത്ര കടന്നുപോയ ശേഷവും ഗതാഗതം പഴയ പടിയായില്ല. ആളുകള്‍ റോഡില്‍ കുത്തിയിരുന്ന് ബ്ലോക്ക് സൃഷ്ടിച്ചപ്പോള്‍ 100ല്‍ വിളിച്ചു.
അവര്‍ തന്ന നമ്പറില്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ ഘോഷയാത്ര നിയന്ത്രിക്കാനായി പോലീസ് ഉണ്ടെന്നും അവരെ അറിയിക്കാനും പറഞ്ഞു. ഭര്‍ത്താവ് ഇറങ്ങി പോലീസുകാരോട് സംസാരിച്ചപ്പോള്‍ വാഹനങ്ങള്‍ പോകാനുള്ള നീക്ക്‌പോക്ക് ഉണ്ടാക്കി. മുന്നിലുള്ള വാഹനങ്ങള്‍ പോയതിനു പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഒരുപറ്റം സാമൂഹ്യദ്രോഹികള്‍ അസഭ്യവര്‍ഷവുമായി കാര്‍ വളയുകയും ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഭര്‍ത്താവിനെ കഴുത്തില്‍ പിടിച്ച് വലിച്ച് ഇറക്കാനും ശ്രമിച്ചു.
അസഭ്യം പറഞ്ഞുകൊണ്ട് കാറിന്റെ താക്കോല്‍ ഊരിയെടുക്കാനും ശ്രമം നടന്നു. മുന്‍സീറ്റിലിരിക്കുകയായിരുന്ന തന്റെ ഡോര്‍ ഒരാള്‍ വലിച്ചു തുറക്കുകയും തന്റെ കയ്യില്‍ പിടിച്ചു തിരിക്കുകയും വലിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആതിര പറയുന്നു. ക്ഷേത്രത്തിന്റെ ബാഡ്ജ് ധരിച്ചവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. റോഡരികില്‍ നിന്നവരും കടകളിലെ ജീവനക്കാരും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. അവിടെനിന്ന് കാര്‍ 200 മീറ്റര്‍ മുന്നിലേക്ക് എടുത്തപ്പോള്‍ പോലീസുകാര്‍ കയ്യുംകെട്ടി നില്‍ക്കുന്നത് കണ്ടു.
വിവരം ബോധിപ്പിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ അക്രമി സംഘം വീണ്ടും കാര്‍ വളയുകയും അതിക്രമങ്ങള്‍ തുടരുകയുമായിരുന്നു. നിങ്ങള്‍ വേഗം ഇവിടെനിന്ന് പോക് എന്ന് പോലീസുകാര്‍ പറയുന്നതും കേട്ടതായി ആതിര വ്യക്തമാക്കുന്നു. 34 ആഴ്ച ഗര്‍ഭിണി കൂടിയായ തനിക്ക് വീട്ടിലെത്തിയപ്പോള്‍ ശാരീരികാസ്വസ്ഥതയുണ്ടായെന്നും തിരിച്ച് ചങ്ങനാശേരിയില്‍ എത്തി ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നുവെന്നും ആതിര പറയുന്നു.
ഇത് തന്റെ ഒരാളുടെ മാത്രം അനുഭവം അല്ല എന്നറിയാം. പൊതു വഴിയിലെ ഈ ആഭാസ പ്രകടനം ഒരു മതത്തിന്റെയോ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ല എന്നും അറിയാം. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങള്‍ ഇനിയെങ്കിലും ഒരു അറുതി വരണം. നമ്മുടെ ഈ പ്രബുദ്ധ കേരളത്തില്‍ ഒരു പൊതു സ്ഥലത്ത് വെച്ച് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എന്ത് സുരക്ഷയാണ് ഉള്ളതെന്ന് നോക്കണം. നിയമപരമായി തന്നെ ഇതിനെ നേരിടാന്‍ ആണ് തീരുമാനമെന്നും ഇതിനായി എല്ലാ സുഹൃത്തുക്കളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും പോസ്റ്റില്‍ ആതിര കുറിക്കുന്നു
പോസ്റ്റ് കാണാം