ആമിക്കും സവേരയ്ക്കും ആഭ്യന്തരമന്ത്രിയുടെ തുറന്നകത്ത്; പഠിച്ചു മിടുക്കികളായി രാജ്യത്തെ സേവിക്കുക
തിരുവന്തപുരം: മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും സൈനയുടേയും മക്കൾ ആമിയ്ക്കും സവേരയ്ക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്. പൊള്ളയായ പ്രചരണങ്ങളിലും അസത്യ പ്രഘോഷണങ്ങളിലും ഇരുവരും വീണു പോകരുതെന്നും വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തന്റെ ബ്ലോഗിലെഴുതിയ ലേഖനത്തിൽ രമേശ് ചെന്നിത്തല പറയുന്നു. പഠിച്ച് മിടുക്കികളായി സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുന്നവരായി നിങ്ങൾ മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല പറയുന്നു.
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തന്നെ സമീപിക്കാമെന്നും ചെന്നിത്തല പറഞ്ഞു. നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തന്നോട് സംസാരിക്കാം. ആയുധങ്ങളുടെയും, അക്രമത്തിന്റേയും പാത ആരെയും എവിടെയും കൊണ്ടു ചെന്നെത്തിക്കുകയില്ല. നിങ്ങളുടെ മാതാപിതാക്കൾ നടന്നുപോയ പാതകളെ മഹത്വവൽക്കരിക്കാനും, നിങ്ങൾ രണ്ടുപേരെയും അതുവഴി നയിക്കാനും ഒരു പക്ഷെ ആളുകളുണ്ടായേക്കാം. എന്നാൽ ആ പാത തെരഞ്ഞെടുക്കുകയോ, അതുവഴി ചരിക്കുകയോ ചെയ്യരുത്. നശിപ്പിക്കലല്ല, പടുത്തുയർത്തലാണ് മഹത്തായ കർമ്മം. വെറുക്കുന്നതല്ല, സ്‌നേഹിക്കുക എന്നതാണ് മാനവിക ധർമ്മം. അതിലൂടെ മാത്രമ പുതിയൊരു സമൂഹസൃഷ്ടി സാധ്യമാവുകയുള്ളുവെന്നും ചെന്നിത്തല പറയുന്നു.
മാവോയിസ്റ്റുകൾ ആഭ്യന്തരമന്ത്രിക്ക് നൽകിയ മറുപടി എന്ന രീതിയിൽ ഊമക്കത്തുകൾ പ്രചരിക്കുന്നതിനോടും ചെന്നിത്തല പ്രതികരിച്ചു. കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി അതിൻറെ അന്ത്യത്തോട് അടുക്കുകയാണെന്ന വസ്തുത മറച്ച് വച്ചു കൊണ്ടുള്ള വ്യാജപ്രചരണമാണിതെന്ന് ഉറപ്പിച്ച് പറയാൻ കഴിയുമെന്ന് ചെന്നിത്തല പറഞ്ഞു. രൂപേഷ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിനു ശേഷം കേരളത്തിൽ കാര്യമായ യാതൊരു മാവോയിസ്റ്റ് പ്രവർത്തനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല അവരോട് അനുഭാവം പുലർത്തിയിരുന്ന പലരും നിശബ്ദരാവുകയും ചെയ്തുവെന്നും ചെന്നിത്തല പറയുന്നു.