‘നിങ്ങളെത്ര മതില് കെട്ടിയാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കോ’? വിജയരാഘവനെതിരെ ഷാഫി പറമ്പില്‍

കൊച്ചി: ആലത്തൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്ത്ഥി രമ്യ ഹരിദാസിനെതിരായ എല്ഡിഎഫ് കണ്വീനര് വിജയരാഘവന്റെ അശ്ലീല പരാമര്ശത്തിനെതിരെ കോണ്ഗ്രസ് എം.എല്.എ ഷാഫി പറമ്പില്. നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കുമോയെന്ന് ഷാഫി പറമ്പില് ചോദിക്കുന്നു. സ്ത്രീ വിരുദ്ധ പരാമര്ശം നടത്തിയ വിജയരാഘവനെതിരെ കേസെടുക്കാന് അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോയെന്നും ഷാഫി ഫെയിസ്ബുക്കില് കുറിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് തൊട്ടുമുന്‍പ് ഓടിയെത്തുന്നത് പാണക്കാട്ടേക്കാണ്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്ന് പോയി. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല, എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
അങ്ങേയറ്റം സ്ത്രീ വിരുദ്ധവും അപമാനകരവുമായ പ്രസ്താവനയാണ് വിജയരാഘവന്‍ നടത്തിയതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. പിന്നാലെയാണ് കെ.ആര്‍ മീരയെയും ദീപാ നിഷാന്തിനെയും ട്രോളി ഷാഫി പറമ്പില്‍ രംഗത്ത് വന്നത്. വിജയരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി രമ്യാ ഹരിദാസും രംഗത്ത് വന്നിട്ടുണ്ട്.
കുറിപ്പ് വായിക്കാം.
നിങ്ങളെത്ര മതിൽ കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കോ? അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളിൽ തള്ളി കൺവീനർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ.
ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ?
മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു. ഇതിപ്പോ ..
#രമ്യജയിക്കും