‘പോലീസിലെ കാവിവല്‍ക്കരണം ആരോപണമല്ല, വസ്തുതയാണ്’; മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ തുറന്ന കത്ത്

പോലീസില് കാവിവല്ക്കരണം നടക്കുന്നുവെന്നത് ആരോപണം മാത്രമല്ലെന്ന് മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്ത്തകയുടെ തുറന്ന കത്ത്. ഓപ്പണ് മാഗസിന് സീനിയര് അസിസ്റ്റന്റ് എഡിറ്ററായ ഷാഹിനയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. കേരള പോലീസ് സംഘപരിവാര് നയങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് വസ്തുതയാണെന്നും അതിനുള്ള തെളിവുകള് നല്കാമെന്നും പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.
 | 

‘പോലീസിലെ കാവിവല്‍ക്കരണം ആരോപണമല്ല, വസ്തുതയാണ്’; മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ തുറന്ന കത്ത്

കൊച്ചി: പോലീസില്‍ കാവിവല്‍ക്കരണം നടക്കുന്നുവെന്നത് ആരോപണം മാത്രമല്ലെന്ന് മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ തുറന്ന കത്ത്. ഓപ്പണ്‍ മാഗസിന്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായ ഷാഹിനയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. കേരള പോലീസ് സംഘപരിവാര്‍ നയങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് വസ്തുതയാണെന്നും അതിനുള്ള തെളിവുകള്‍ നല്‍കാമെന്നും പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.

മുഖ്യമന്ത്രി പൂര്‍ണ്ണമായും പോലീസിന്റെ നടപടികളെ പിന്തുണയ്ക്കുകയാണ് എന്ന് സംശയിക്കേണ്ടുന്ന സാഹചര്യങ്ങളാണ് ഉണ്ടാവുന്നത്. പോലീസിനെതിരേ ചില കേന്ദ്രങ്ങള്‍ കുപ്രചരണം നടത്തുന്നുവെന്നും ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നുവെന്നും അത്തരക്കാരെ കണ്ടെത്താന്‍ ശ്രീലേഖ ഐപിഎസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നുമുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കത്തെന്ന് ഷാഹിന പറയുന്നു.

ബിജെപിയും ആര്‍എസ്എസും പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളില്‍ പരാതി ഉണ്ടായാലും കേസെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. ഇത് ആരോപണമോ ദുഷ്പ്രചരണമോ അല്ലെന്നും മറിച്ച് വസ്തുതയാണെന്നും കത്ത് പറയുന്നു. അതിനുള്ള തെളിവുകളും നിരത്തുന്നുണ്ട്. എഴുത്തുകാര്‍ക്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുമെതിരേ ബിജെപിയും യുവമോര്‍ച്ചയും നല്‍കുന്ന ഒറ്റ പരാതി പോലും നടപടി ഉണ്ടാകാതെ പോകുന്നില്ല. പരാതി ഇല്ലാതെ സ്വമേധയാ പോലീസ് കേസെടുക്കുന്ന സാഹചപര്യമാണ് സംസ്ഥാനത്തുള്ളത്.

സംവിധായകന്‍ കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം പാടി പ്രതിഷേധിച്ച സംഭവത്തില്‍ തളിക്കുളം സ്വദേശിയായ ഒരാള്‍ പരാതി നല്‍കിയിരുന്നു. ദേശീയഗാനത്തെ അവഹേളിച്ചു എന്ന ഈ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. അനുവാദം വാങ്ങാതെ റോഡ് ഉപരോധിച്ചു എന്ന കുറ്റം മാത്രം ചുമത്തിയാണ് എഫ് ഐ ആര്‍ ഇട്ടിട്ടുള്ളത്. പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. പോലീസ് നിയമോപദേശം തേടിയെന്നും പറയുന്നു. എന്നാല്‍ 2016 ജനുവരി 5ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പ്രതിഷേധ പ്രകടനത്തിനായി ദേശീയഗാനം ആലപിക്കുന്നത് നിയമലംഘനമാണ്.

ഒരു എഫ്‌ഐആര്‍ ഇടാന്‍പോലും വിശദമായ അന്വേഷണം നടത്തുകയും നിയമോപദേശം തേടുകയും ചെയ്യുന്ന ഈ രീതി പ്രശംസനീയം തന്നെ. പക്ഷേ, നിര്‍ഭാഗ്യവശാല്‍ സംഘ്പരിവാര്‍ പ്രതിസ്ഥാനത്തു വരുമ്പോള്‍ മാത്രമാണ് പോലീസ് ഈ അവധാനത പ്രകടിപ്പിക്കുന്നത്. കമല്‍ സി. ചവറയുടെ കാര്യത്തില്‍ ഇതേ സ്വഭാവമുള്ള പരാതിയിന്മേല്‍ പോലീസ് എടുത്ത നടപടി അങ്ങേയറ്റം നിയമ വിരുദ്ധമായിരുന്നു. താങ്കള്‍ക്ക് ഇടപെട്ടു അത് തിരുത്തേണ്ടി വന്ന ഒരു സാഹചര്യം ആണുണ്ടായത്. ചലച്ചിത്ര മേളക്കിടെ ഡെലിഗേറ്റുകള്‍ ദേശീയ ഗാനത്തെ അവഹേളിച്ചു എന്ന യുവമോര്‍ച്ചയുടെ പരാതിയിന്മേല്‍ പോലീസ് കാട്ടിയ അത്യുത്സാഹം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കും എന്ന് കരുതുന്നു. സിനിമ കാണാന്‍ വന്ന പന്ത്രണ്ടു പേരെ അറസ്റ്റു ചെയ്തു കൊണ്ട് പോകുകയും അവര്‍ക്കെതിരെ ഐ പി സി സെക്ഷന്‍ 188 പ്രകാരം കേസെടുക്കുകയും ചെയ്തു. ആ സെക്ഷന്‍ ഈ വിഷയത്തില്‍ എങ്ങനെ ബാധകമാവുമെന്നു വിശദീകരിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. അവര്‍ അതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും ഷാഹിന പറയുന്നു.

നിലമ്പൂര്‍ പടുക്ക ഏറ്റുമുട്ടല്‍ കൊലയ്ക്കു ശേഷമുള്ള സംഭവങ്ങളില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി പോലീസ് സ്വീകരിച്ച നിലപാടുകളേക്കുറിച്ചും ഷാഹിന വിശദമാക്കുന്നു. വസ്തുതാന്വേഷണത്തിന് എത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ തടയാനും ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുരാജിന്റെ മൃതദേഹം സംസ്‌കാരിക്കാനായി കൊണ്ടുപോകുമ്പോള്‍ വഴിതടഞ്ഞ് പ്രകോപന സാഹചര്യം സൃഷ്ടിക്കാനും സംഘപരിവാറുകാരായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇവരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച പോലീസ് ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം, പൊതു വഴി തടസ്സപ്പെടുത്തല്‍ (ഐ പി സി 143, 148, 283) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

നവംബര്‍ 26ന് പ്രതിഷേധ പ്രകടനം നടത്തിയ ഗ്രോ വാസു അടക്കമുള്ളവര്‍ക്കെതിരെയെടുത്ത കേസുകള്‍ പോലീസ് സ്വമേധയാ എടുത്തതാണ്. കുപ്പുരാജിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കുന്നതിനെ പരസ്യമായി എതിര്‍ത്തിട്ടുള്ളത് ബി ജെ പി മാത്രമാണ്. അവരാണോ, അഥവാ അവര്‍ മാത്രമാണോ ഇവിടത്തെ ജനറല്‍ പബ്ലിക് എന്ന് ഷാഹിന ചോദിക്കുന്നു. ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐ യുടെ നേതാക്കള്‍ കുപ്പു ദേവരാജന്റെ മൃതദേഹത്തില്‍ അഭിവാദ്യമര്‍പ്പിച്ചിരുന്നു. പൊതു ദര്‍ശനത്തിനു വെക്കരുതെന്നോ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്നോ മുഖ്യ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസോ ലീഗോ ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും പൊതു ജനം എതിരാണെന്ന് പോലീസ് പറയുന്നു. സംഘ് പരിവാര്‍ മാത്രമാണ് കേരള പോലീസിന്റെ പൊതുജനം എന്നതിന് മറ്റെന്തു തെളിവ് വേണം ? ഇനി, ക്രമ സമാധാന പ്രശ്‌നം ഉണ്ടാകാതെ നോക്കലായിരുന്നു പോലീസിന്റെ ഉദ്ദേശ്യമെങ്കില്‍ മൃതദേഹം റോഡില്‍ തടഞ്ഞ ബി ജെ പി ക്കാര്‍ക്കെതിരെ എന്ത് കൊണ്ട് കേസെടുത്തില്ലെന്നും ഷാഹിന കത്തില്‍ ചോദിക്കുന്നു.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല ദേശീയ പതാകയെ അവഹേളിച്ച് റിപ്പോര്‍ട്ടര്‍ ചാനലില്‍ സംസാരിച്ചതും ദേശീയഗാനത്തെ അവഹേളിച്ചതും തെളിവുകള്‍ സഹിതം നല്‍കിയിട്ടും ദേശദ്രോഹത്തിനു കേസെടുക്കാത്ത പോലീസ് ഒരു നഴ്സറികവിതയുടെ രൂപത്തില്‍ ദേശീയ ഗാനത്തെ പരാമര്‍ശിച്ചതിന് എഴുത്തുകാരന്റെ മേല്‍ രാജ്യ ദ്രോഹ കുറ്റം ചുമത്തി. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സിനിമ കാണാന്‍ വന്ന 12 പേരെ അറസ്റ്റ് ചെയ്ത അതേ പോലീസ്,ഹിന്ദു ഐക്യ വേദി നേതാവ് ദേശീയ ഗാനത്തെ അവഹേളിച്ചത് കണ്ടില്ലെന്നു നടിച്ചു. പോലീസിനെ നിയന്ത്രിക്കുന്നത് സംഘ് പരിവരാണ് എന്നതിനും പോലീസ് തലപ്പത്തുള്ളവര്‍ സംഘ് അനുഭാവികളാണ് എന്നതിനും ഇനിയും തെളിവ് ആവശ്യമുണ്ടോയെന്നും ഷാഹിന ചോദിക്കുന്നു.

വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വ്യവസ്ഥാപിതമായ സമരങ്ങളില്‍ പങ്കെടുക്കുന്നവരെയൊഴിച്ച് ബാക്കിയുള്ള മുഴുവന്‍ മനുഷ്യരെയും സംശയത്തോടെ കാണുന്ന പോലീസ് അങ്ങേയറ്റം ജനവിരുദ്ധമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നിയന്ത്രണത്തിലല്ലാതെ നിരവധി ജനാധിപത്യ സമരങ്ങള്‍ ഈ അടുത്ത കാലത്തായി കേരളത്തില്‍ നടന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെയും ചെറുപ്പക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായവ. അതിലൊക്കെ പങ്കെടുക്കുന്ന മുഴുവന്‍ ആളുകളെയും ടാര്‍ഗറ്റ് ചെയ്യുന്നത് സിപിഎമ്മിന്റെ നയമാണോ എന്ന ചോദ്യവും കത്ത് ഉയര്‍ത്തുന്നുണ്ട്.

ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ നല്‍കുന്നത്. പോലീസിനെ വിമര്‍ശിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടണ്ടെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഇടതുപക്ഷത്തിനു ക്യാന്‍സര്‍ ബാധിച്ചു എന്ന് കരുതേണ്ടി വരും. പോലീസിനെ പരസ്യമായി വിമര്‍ശിക്കാന്‍ തയ്യാറുള്ളവര്‍ ഏറെയുണ്ട് എന്നത് ആരോഗ്യമുള്ള ഒരു സിവില്‍ സമൂഹത്തിന്റെ സൂചികയാണ്. അവരെ മുഴുവന്‍ കേസില്‍ കുടുക്കിയും ഭയപ്പെടുത്തിയും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത് സംഘ് പരിവാറിന്റെ രീതിയാണ്. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസിന്റെ ശൈലി അതാണ്. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റക്ക് അത്തരം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചാണ് പരിചയമുള്ളത്. അത് കൊണ്ട് ആ ശൈലി തന്നെ ഇവിടെയും നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണെന്ന് ഷാഹിന ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുകയായിരിക്കും അടുത്തപടി. മാധ്യമപ്രവര്‍ത്തകരെയും വിവരാവകാശ പ്രവര്‍ത്തകരെയുമായിരിക്കും ഇനി പോലീസ് നോട്ടമിടുക. കാര്യങ്ങള്‍ അങ്ങോട്ടെത്തുന്നതിന് മുന്‍പേ താങ്കളുടെയും സി പി എം നേതൃത്വത്തിന്റെയും അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത് ഗുജറാത്തോ ഛത്തീസ്ഗഡോ അല്ലെന്നും കേരളമാണെന്നും ഇവിടത്തെ രാഷ്ട്രീയവും സിവില്‍ സമൂഹവും വ്യത്യസ്തമാണെന്നും ഡിജിപിയെ പറഞ്ഞു മനസ്സിലാക്കണമെന്നും ഇല്ലെങ്കില്‍ വലിയ നഷ്ടം ഇടത്പക്ഷത്തിനാണെന്നും ഷാഹിന കത്തില്‍ ഓര്‍മിപ്പിക്കുന്നു.

കത്ത് വായിക്കാം