തസ്ലീമ നസ്‌റീന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു

വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചതായി പരാതി. തന്റെ പോസ്റ്റുകളിലുളള ഇസ്ലാമിക മതമൗലികവാദികളുടെ അസഹിഷ്ണുതയാണ് നടപടിയ്ക്ക് പിന്നിലെന്ന് എഴുത്തുകാരി പറയുന്നു.
 | 
തസ്ലീമ നസ്‌റീന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊൽക്കത്ത: വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റീന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചതായി പരാതി. തന്റെ പോസ്റ്റുകളിലുളള ഇസ്ലാമിക മതമൗലികവാദികളുടെ അസഹിഷ്ണുതയാണ് നടപടിയ്ക്ക് പിന്നിലെന്ന് എഴുത്തുകാരി പറയുന്നു. ഇവർ റിപ്പോർട്ട് ചെയ്തതിനേത്തുടർന്നാണ് ഫേസ്ബുക്കിന്റെ നടപടി.

ഇതിനെതിരേ എഴുത്തുകാരുടെ കൂട്ടായ്മകൾ രംഗത്തെത്തിക്കഴിഞ്ഞു. നടപടി അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. ഫേസ്ബുക്കിന്റെ തുറന്ന മനോഭാവത്തെയും ഇവർ ചോദ്യം ചെയ്യുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തന്നെ ഫേസ്ബുക്കിൽ കയറാനാകുന്നില്ലെന്ന് തസ്ലീമ പറയുന്നു. പലവട്ടം അവർക്ക് അപേക്ഷ നൽകി. ഫലം ഉണ്ടായില്ല. ഇസ്ലാമിക തീവ്രവാദികളെ പ്രീതിപ്പെടുത്താനാണ് ഇതെന്നും അവർ ആരോപിക്കുന്നു. തന്റെ ചിന്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന് ഒരു പറ്റം മതതീവ്രവാദികൾ ആഗ്രഹിക്കുന്നു.

ബംഗ്ലാദേശിലും പശ്ചിമബംഗാളിലും തനിയ്ക്ക് പ്രവേശനം നിഷേധിച്ചു. വായനക്കാർക്ക് എന്റെ സൃഷ്ടികളും ലഭിക്കില്ല.അവയും നിരോധിച്ചു. അത് കൊണ്ട് തന്നെ തന്റെ വായനക്കാരുമായുളള ബന്ധം സൂക്ഷിക്കാൻ സോഷ്യൽ മീഡിയ തെരഞ്ഞെടുത്തു. എന്നാൽ ഇപ്പോൾ അതും തനിയ്ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു, തസ്ലീമ പറയുന്നു.

മുമ്പും പലവട്ടം തന്റെ അക്കൗണ്ട് ഡിലിറ്റ് ചെയ്തതായും അവർ പറയുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലാണ് ഇതിലൂടെ ഫേസ്ബുക്ക് കൈവച്ചിരിക്കുന്നതെന്നും അതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും അവർ പറയുന്നു.
അതേ സമയം തന്റെ പേരിൽ നിലനിൽക്കുന്ന ഒരുപാട് വ്യാജ അക്കൗണ്ടുകളിൽ ഫേസ്ബുക്ക് അധികൃതർക്ക് യാതൊരു ആശങ്കയും ഇല്ല. 1998ൽ ലജ്ജ എന്ന നോവൽ പുറത്തിറങ്ങിയതോടെയാണ് തസ്ലീമയെ ബംഗ്ലാദേശിൽ നിന്ന് പുറത്താക്കുന്നത്.