കളക്ട്ര്‍ അനുപമയ്‌ക്കെതിരെ വര്‍ഗീയ ആക്രമണവുമായി സംഘപരിവാര്‍ നേതാവ് ടി.ജി. മോഹന്‍ദാസ്

അനുപമ ക്രിസ്ത്യന് മതവിശ്വാസിയായതിനാലാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തതെന്നാണ് പ്രചാരണം.
 | 
കളക്ട്ര്‍ അനുപമയ്‌ക്കെതിരെ വര്‍ഗീയ ആക്രമണവുമായി സംഘപരിവാര്‍ നേതാവ് ടി.ജി. മോഹന്‍ദാസ്

തൃശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ടുചോദിച്ച ബി.ജെ.പി തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെ കളക്ട്ര്‍ അനുപമയ്‌ക്കെതിരെ വര്‍ഗീയ ആക്രമണവുമായി സംഘപരിവാര്‍ നേതാവ് ടി.ജി. മോഹന്‍ദാസ്. കളക്ടര്‍ക്കെതിരെ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നേരത്തെയും സമാന സൈബര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. അനുപമ ക്രിസ്ത്യന്‍ മതവിശ്വാസിയായതിനാലാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തതെന്നാണ് പ്രചാരണം.

അനുപമ കൃസ്ത്യാനിയാണോ? ആണെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് രാജിവെയ്ക്കണം. ഇപ്പോള്‍.. ഈ നിമിഷം… എന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ ആദ്യ ട്വീറ്റ്. തൊട്ട് പിന്നാലെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. അതിനാല്‍ തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളതെന്നാണ് മറ്റൊരു ട്വീറ്റ്. സംഘപരിവാര്‍ ബുദ്ധിജീവികളില്‍ പ്രധാനിയെന്ന് അറിയപ്പെടുന്ന ടി.ജി മോഹന്‍ദാസിന്റെ പ്രസ്താവന വിവാദമായതോടെ വിമര്‍ശനങ്ങളുമുയരുന്നുണ്ട്.

”ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യപ്പന്‍, എന്റെ അയ്യന്‍. നമ്മുടെ അയ്യന്‍. ആ അയ്യന്‍ ഒരു വികാരമാണെങ്കില്‍ ഈ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ മുഴുവന്‍ ആ വികാരം അയ്യന്റെ വികാരം അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടു പിടിക്കണ്ട ഒരു യന്ത്രങ്ങളെയും കൂട്ടുപിടിക്കണ്ട. മുട്ടു മടങ്ങി വീഴാന്‍ നിങ്ങള്‍ക്ക് മുട്ടുണ്ടാകില്ല.” എന്നായിരുന്നു സുരേഷ് ഗോപി തേക്കിന്‍ കാട് മൈതാനത്ത് വെച്ച് നടന്ന എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചത്.