ട്വിറ്ററിന് യുദ്ധം ചെയ്യേണ്ടി വരുന്നത് ട്രോളുകളോടും ഭീകരതയോടുമെന്ന് ട്വിറ്റര്‍ യൂറോപ്പ് തലവന്‍
ലണ്ടന്‍: ട്വിറ്ററിന് യുദ്ധം ചെയ്യേണ്ടി വരുന്നത് ട്രോളുകളോടും ഭീകരതയോടുമെന്ന് യൂറോപ്പ് തലവന് ബ്രൂസ് ഡെയ്സ്ലി. കഴിഞ്ഞ മാര്ച്ചില് പത്ത് വയസ് പിന്നിട്ട ഈ സമൂഹ മാധ്യമത്തെ ഉപയോഗിക്കുന്നവരുടെ എണ്ണം 320 മില്യന് കടന്നു. അടുത്തകാലത്തായി ഇത് ഭീകരതയ്ക്കും ട്രോളുകള്ക്കും വേണ്ടിയാണ് ഏറെയും ഉപയോഗിക്കുന്നത് എന്നാണ് റിപ്പോര്ട്ട്. ട്വിറ്ററിന്റെ തുടക്കകാലത്ത് തന്നെ ഇതില് അംഗമായ പല പ്രശസ്തരും തങ്ങളുടെ അക്കൗണ്ടുകള് ഉപേക്ഷിക്കുന്നതായും ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. ഇതിലേറെയും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.
ഇസ്ലാമിക തീവ്രവാദികള്‍ ധാരാളമായി ഉപയോഗിക്കുന്നതാണ് ട്വിറ്ററിന്റെ ഈ പിന്നാക്കം പോകലിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനെ നേരിടാന്‍ കമ്പനി ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ട്വിറ്ററിന്റെ സ്ഥാപകനായ ജാക് ഡോര്‍സെ ഒക്ടോബറില്‍ കമ്പനിയുടെ തലപ്പത്തേക്ക് തിരികെയെത്തി. ഇദ്ദേഹത്തിന്റെ വരവോടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ട്രോളുകള്‍ക്കെതിരെയും തീവ്രവാദികള്‍ക്കെതിരെയും ഇവര്‍ യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞു. ഉപയോക്താക്കളുടെ സുരക്ഷ്‌ക്കാണ് തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ബ്രൂസ് ഡെയ്‌സ് ലി പറഞ്ഞു.
ഈ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊളളുമെന്നും കമ്പനി വ്യക്തമാക്കുന്നു. ദുരുപയോഗം ചെയ്യുന്നവരെ കുടുക്കാന്‍ കമ്പനി പല മാര്‍ഗങ്ങളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നവരെ കുറിച്ച് സംശയം തോന്നിയാല്‍ ഫോണിലൂടെ അവരെ ബന്ധപ്പെടും. ട്രോളുകളും മറ്റും ബ്ലോക്ക് ചെയ്യാനായി ചില സൗകര്യങ്ങളും ഇവര്‍ ഒരുക്കുന്നു. ഉപയോക്താക്കള്‍ ബ്ലോക്ക് ചെയ്യുന്നവരുടെ പട്ടിക ശേഖരിക്കാനും ഉദ്ദേശ്യമുണ്ട്. കഴിഞ്ഞ കൊല്ലം കൊണ്ടുവന്ന ഇത്തരം ചില നടപടികളിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ അനുഭവിക്കാനായിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് കഴിയാവുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
20,000 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി ഒരു അജ്ഞാതസംഘം അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഐസിസ് അനുകൂല സംഘടനയാണ് ഈ അവകാശവാദവുമായി എത്തിയതെന്നാണ് നിഗമനം. ഇവരുടെ ലക്ഷ്യങ്ങളില്‍ ബരാക് ഒബാമയും ഹിലരി ക്ലിന്റണും അടക്കമുളള പ്രമുഖരും ഉണ്ടെന്ന് സൂചനയുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികള്‍ കമ്പനി അതീവ ഗൗരവമായാണ് പരിഗണിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. പരാതിയില്‍ അന്വേഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.
ബ്രിട്ടനാണ് കമ്പനിയുടെ ഏറ്റവും മികച്ച വിപണി. ഇവിടെ പതിനഞ്ച ദശലക്ഷം ഉപയോക്താക്കളാണ് കമ്പനിയ്ക്കുളളത്. ട്വിറ്ററിനെപ്പോലുളള സമൂഹമാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന കാര്യത്തിലും സ്വവര്‍ഗ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിലും സമൂഹമാധ്യമങ്ങള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. ഫേസ്ബുക്കിനോളം ജനപ്രീതിയില്ലെങ്കിലും വാര്‍ത്താ മാധ്യമരംഗത്ത് പക്ഷേ ട്വിറ്റര്‍ ഏറെ സ്വാധീനം പുലര്‍ത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ഇഷ്ട സൈറ്റാണിത്.