യൂണിവേഴ്‌സിറ്റി കോളേജിലെ കെ.എസ്.യു പ്രസിഡന്റ് മോദി ഭക്തന്‍; സംഘിയെ നേതാവാക്കിയെന്ന് പരിഹാസം

കോണ്ഗ്രസില് നിന്ന് പുറത്താക്കപ്പെട്ട മുന് എം.എല്.എ അബ്ദുല്ലക്കുട്ടിക്ക് സമാനമാണ് അമല് ചന്ദ്രന്റെ നിലപാടുകളും.
 | 
യൂണിവേഴ്‌സിറ്റി കോളേജിലെ കെ.എസ്.യു പ്രസിഡന്റ് മോദി ഭക്തന്‍; സംഘിയെ നേതാവാക്കിയെന്ന് പരിഹാസം

കൊച്ചി: നീണ്ട വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദത്തിലായി നേതൃത്വം. യൂണിറ്റിന്റെ പ്രസിഡന്റായ അമല്‍ ചന്ദ്രന്‍ നരേന്ദ്ര മോദി ഭക്തനാണെന്നാണ് ആരോപണം. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.എല്‍.എ അബ്ദുല്ലക്കുട്ടിക്ക് സമാനമാണ് അമല്‍ ചന്ദ്രന്റെ നിലപാടുകളും. മോദി നല്ലൊരു പ്രചാരകനാണെന്നും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും അമല്‍ ഫെയിസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കൂടാതെ ലോക്‌സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട വി. മുരളീധരനും അഭിനന്ദനം അര്‍പ്പിച്ച് അമല്‍ ഫെയ്‌സ്ബുക്കില്‍ രംഗത്ത് വന്നിരുന്നു.

18 വര്‍ഷത്തിന് ശേഷം കെ.എസ്.യു യൂണിറ്റ് സ്ഥാപിച്ചെങ്കിലും പ്രത്യയശാസ്ത്രപരമായി ഉറപ്പുള്ള ഒരു നേതാവിനെ ലഭിച്ചില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. സംഘപരിവാറിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു നേതാവിന് എങ്ങനെ കെ.എസ്.യു നേതൃത്വത്തിലേക്ക് എത്താന്‍ കഴിയുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതിന് പുതിയ ആളെ ഉള്‍പ്പെടുത്തിയതാണോയെന്നും പരിഹാസം ഉയര്‍ന്നിട്ടുണ്ട്.

പുതിയ വിവാദങ്ങളോട് സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘപരിവാര്‍ ചായ്വുള്ളയാളെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമങ്ങളില്‍ വിഷയം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. കെ.എസ്.യുവിനെതിരെ ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.