കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല വിപ്ലവപ്രസ്ഥാനം; കോടിയേരിയെ പേരെടുത്ത് പറയാതെ വി.എസിന്റെ വിമര്‍ശനം

പൂര്വ്വജന്മ സുകൃതത്താല് ബ്രാഹ്മണനായിത്തീര്ന്നവര്ക്ക് സംവരണം വേണമെന്ന ചിദംബരേഷിന്റെ വാദഗതികളോട് യോജിക്കാന് കമ്യൂണിസ്റ്റുകാര്ക്ക് സാധിക്കില്ലെന്ന് വി.എസ് ഫെയിസ്ബുക്കില് കുറിച്ചു.
 | 
കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല വിപ്ലവപ്രസ്ഥാനം; കോടിയേരിയെ പേരെടുത്ത് പറയാതെ വി.എസിന്റെ വിമര്‍ശനം

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ സവര്‍ണ അനുഭാവം നിറഞ്ഞ ലേഖനത്തിന് പരോക്ഷ മറുപടിയുമായി മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്‍. ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസ്താവനകളെ മുന്‍നിര്‍ത്തിയാണ് വി.എസിന്റെ വിമര്‍ശനം. കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന ചിദംബരേഷിന്റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ലെന്ന് വി.എസ് ഫെയിസ്ബുക്കില്‍ കുറിച്ചു.

ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള സവര്‍ണ്ണ ഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണെന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോടിയേരി പറഞ്ഞിരുന്നു. അഗ്രഹാരങ്ങള്‍ ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയിലേക്ക് മാറിയെന്നും അഗ്രഹാരങ്ങള്‍ പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ച് ലക്ഷം രൂപ ലഭിക്കുന്ന വിധത്തില്‍ പദ്ധതി നടപ്പാക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു.

നമ്മുടെ നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. എന്നാല്‍, ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല. അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ എനിക്ക് യോജിക്കാനാവുന്നില്ലെന്നും വി.എസ്. വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

നമ്മുടെ നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. എന്നാല്‍, ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല. അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ എനിക്ക് യോജിക്കാനാവുന്നില്ല.

സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാരുടെ നിലപാടിനൊപ്പമാണ് ഞാന്‍. കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന അദ്ദേഹത്തിന്റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ല.

വെജിറ്റേറിയാനായതുകൊണ്ടോ, കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ കഴിവുള്ളവരായതുകൊണ്ടോ ഒരാള്‍ വരേണ്യനാവുന്നില്ല. എല്ലാ സദ്ഗുണങ്ങളും സമ്മേളിച്ചിരിക്കുന്നത് ബ്രാഹ്മണനിലാണെന്ന വാദവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല.

അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസിറ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണ്.