പളനിക്കെതിരായ വി.എസിന്റെ പരാമർശം അഭിമുഖത്തിൽ നിന്നും ഏഷ്യാനെറ്റ് മുക്കി

കൊച്ചി: ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ഒറ്റുകാരാണെന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പരാമർശം അഭിമുഖത്തിന്റെ പൂർണരൂപത്തിൽ നിന്നും ഏഷ്യാനെറ്റ് എഡിറ്റ് ചെയ്ത് നീക്കി. വിവാദ പരാമർശം വാർത്താ ബുള്ളറ്റിനിൽ ഒരു ദുവസം മുഴുവൻ തുടർച്ചയായി കാണിക്കുകയും ന്യൂസ് അവറിൽ ചർച്ചയാക്കുകയും ചെയ്ത ശേഷമായിരുന്നു ഇത്.
സംഭവം വിവാദമായതിൽ വിഎസ് അസ്വസ്തത അറിയിച്ചതാണ് പരാമർശങ്ങൾ നീക്കം ചെയ്യാനിടയാക്കിയതെന്ന് സൂചനയുണ്ട്. വിഷയം പാർട്ടി നടപടികളിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്. വി.എസിന്റെ പരാമർശങ്ങൾക്കെതിരെ പരാതി നൽകുമെന്ന് പളനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സ്മാരകം തകർത്തതിന് പിന്നിൽ മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണെന്നും തന്നെ തോൽപ്പിക്കാൻ കൂട്ടുനിന്ന ടി കെ പളനിക്ക് ഇതിൽ പങ്കുണ്ടെന്നും വി.എസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിന് പളനി മറുപടിയും പറഞ്ഞിരുന്നു. വി.എസാണ് സ്മാരകം തകർത്തതിന് പിന്നിലെന്നും തനിക്കെതിരായ ആരോപണങ്ങളുടെ പേരിൽ നേതൃത്വത്തിന് പരാതി നൽകുമെന്നുമായിരുന്നു പളനി പ്രതികരിച്ചത്.
വി.എസിന്റെ പ്രസ്താവന വാർത്താ രൂപത്തിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തതിന്റെ വീഡിയോ ലിങ്ക് ഇപ്പോഴും യുട്യൂബിൽ ലഭ്യമാണ്. അഭിമുഖത്തിലെ ഏറ്റവും വിവാദമായ ഭാഗമായിരുന്നു അത്. മലയാളത്തിലെ മറ്റ് മാധ്യമങ്ങളുൾപ്പെടെ ഏറ്റെടുത്ത വാർത്തയാണ് ഏഷ്യാനെറ്റ് അഭിമുഖത്തിൽ നിന്നും എഡിറ്റ് ചെയ്ത് നീക്കിയത്.
വി.എസിന്റെ വിവാദ പരാമർശങ്ങളടങ്ങിയ വീഡിയോ
വി.എസുമായി എം.ജി. രാധാകൃഷ്ണൻ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം