ഈറ്റൺ എലൈവ്; റിയാലിറ്റി ഷോ കണ്ടത് 40 ലക്ഷം പേർ

ന്യൂയോർക്ക്: ഡിസ്‌കവറി ചാനലിലെ റിയാലിറ്റി ഷോ ഈറ്റൺ എലൈവ് കണ്ടത് 40 ലക്ഷം ആളുകൾ. എന്നാൽ ഇത് അത്ര ഗംഭീര ഷോ ആയിരുന്നു എന്ന അഭിപ്രായം ഭൂരിപക്ഷം ആളുകൾക്കും ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷോയുടെ പ്രൊമോ വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. അതിനെ അപേക്ഷിച്ച് നോക്കിയാൽ ഞായറാഴ്ചത്തെ വീഡിയോ അത്രയ്ക്കങ്ങ് ഏറ്റില്ല എന്ന് വേണം പറയാൻ.
വിമർശനത്തോടൊപ്പം തന്നെ ഈറ്റൺ എലൈവ് കളിയാക്കലുകളും സ്വന്തമാക്കി. ഷോയ്‌ക്കെതിരെ മൃഗസംരക്ഷണ സംഘടനകളും രംഗത്ത് വന്നിരുന്നു. എന്നാൽ അനാക്കോണ്ടയ്ക്ക് യാതൊരു പ്രശ്‌നവും സംഭവിച്ചില്ലെന്നും അത് സുരക്ഷിതമാണെന്നും ചാനൽ അധികൃതർ അറിയിച്ചു.
അനാക്കോണ്ട മനുഷ്യനെ ജീവനോടെ വിഴുങ്ങുന്ന റിയാലിറ്റി ഷോയാണ് ഈറ്റൺ എലൈവ് എന്ന പേരിൽ ഡിസ്‌കവറി ചാനൽ സംപ്രേഷണം ചെയ്തത്. അമേരിക്കക്കാരനായ പോൾ റൊസോലി എന്ന വൈൽഡ് ലൈഫ് എക്‌സ്പർട്ടാണ് സ്‌നേക്ക് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഭീമാകാരനായ അനാക്കോണ്ടയ്ക്ക് ഭക്ഷണമായി തീരാൻ തുനിഞ്ഞിറങ്ങിയത്. ഞായറാഴ്ച രാത്രിയാണ് ഈ പരിപാടി ചാനൽ സംപ്രേഷണം ചെയ്തത്.
എന്നാൽ പോൾ ഉദ്യമത്തിൽ നിന്നും പിൻമാറുന്ന കാഴ്ചയാണ് കണ്ടത്. പോളിന്റെ ശരീരം അനാക്കോണ്ട ഞെരിച്ച് തുടങ്ങിയതോടെ അദ്ദേഹം നിലവിളിക്കാൻ തുടങ്ങി. തുടർന്ന് പരിപാടിയുടെ സംഘാടകർ ഇടപെട്ട് അനാക്കോണ്ടയുടെ പിടിവിടുവിച്ച് പോളിനെ പുറത്തെടുക്കുകയായിരുന്നു.
ഇത്തരമൊരു സാഹസിക പരിപാടിയുടെ വിവരങ്ങളും പ്രോമോ വീഡിയോയും കഴിഞ്ഞ ദിവസം ചാനൽ പുറത്ത് വിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിരുന്നു. പരിപാടിയുടെ സംപ്രേഷണം നിർത്തിവയ്ക്കാനായി ഓൺലൈനിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
ഷോ ചിത്രീകരിച്ച് കുറേ ദിവസങ്ങൾക്ക് ശേഷമാണ് സംപ്രേക്ഷണം ചെയ്തത്. 10ന് ഫിൻലാന്റ്, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, സ്വീഡൻ എന്നി രാജ്യങ്ങളിലും 12ന് ഓസ്‌ട്രേലിയയിലും പരിപാടി സംപ്രേഷണം ചെയ്യും. ഇതിന് ശേഷമാണ് ഇന്ത്യയിലും ചൈനയിലും സംപ്രേഷണം ചെയ്യുക.
ഷോയുടെ വീഡിയോ താഴെ കാണാം