ഇന്ത്യാവിഷൻ ജീവനക്കാർ മുനീറുമായി നടത്തിയ ചർച്ച പരാജയം; വ്യാഴാഴ്ച മുതൽ പ്രത്യക്ഷ സമരം

ഇന്ത്യാവിഷൻ ജീവനക്കാർ ചാനലിന്റെ സ്ഥാപക ചെയർമാനായ മന്ത്രി എം.കെ മുനീറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ചയിൽ വാർത്താ ബുള്ളറ്റിനുകൾ പുനരാരംഭിക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു.
 | 
ഇന്ത്യാവിഷൻ ജീവനക്കാർ മുനീറുമായി നടത്തിയ ചർച്ച പരാജയം; വ്യാഴാഴ്ച മുതൽ പ്രത്യക്ഷ സമരം

 

തിരുവനന്തപുരം: ഇന്ത്യാവിഷൻ ജീവനക്കാർ ചാനലിന്റെ സ്ഥാപക ചെയർമാനായ മന്ത്രി എം.കെ മുനീറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ചയിൽ വാർത്താ ബുള്ളറ്റിനുകൾ പുനരാരംഭിക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു. കുടിശികയായ മുഴുവൻ ശമ്പളവും തന്ന് തീർത്താൽ മാത്രമേ വാർത്ത പുനരാരംഭിക്കൂ എന്നായിരുന്നു ജീവനക്കാരുടെ മറുപടി. സമരം തുടരുമെന്നും അവർ മുനീറിനെ അറിയിച്ചു.

തിരുവനന്തപുരത്തെ ഹോട്ടൽ സെവൻ ഹിൽസിലായിരുന്നു കൂടിക്കാഴ്ച. സെപ്തംബർ മാസത്തെ ശമ്പളം നൽകിയിട്ടുള്ളതായി മാനേജ്‌മെന്റ് തന്നെ അറിയിച്ചതായി മുനീർ യോഗത്തിൽ പറഞ്ഞു. എന്നാൽ പിന്നീടുള്ള മാസങ്ങളിലെ ശമ്പളം എന്ന് നൽകുമെന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ അദ്ദേഹം തയ്യാറായില്ല. നിക്ഷേപകരെ ആകർഷിച്ച് ചാനൽ പ്രവർത്തനം സുഗമമാക്കാൻ സംപ്രേക്ഷണം പുനരാരംഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശമ്പളക്കാര്യത്തിൽ ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായില്ലെങ്കിൽ പ്രത്യക്ഷ സമരം തുടങ്ങാനാണ് ജീവനക്കാരുടെ തീരുമാനമെന്നറിയുന്നു. മുനീറിനെ കണ്ടതിന് ശേഷം കെ.യു.ഡബ്യു.ജെ.യും ലേബർ കമ്മീഷണറുമായി ജീവനക്കാർ ചർച്ച നടത്തി. ഇത്രയും നാൾ ശമ്പളം കൊടുക്കാതിരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അതുകൊണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നടപടികളുമായി മുന്നോട്ട് പോകണമെന്നും ലേബർ കമ്മീഷണർ പറഞ്ഞു.

മൂന്ന് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി ഇന്ത്യാവിഷനിലെ ജീവനക്കാർ സമരത്തിലാണ്. വാർത്താ ബുള്ളറ്റിനുകളും ലൈവ് പരിപാടികളും ഓൺലൈൻ പ്രവർത്തനങ്ങളും കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങിയിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ 4-ന് ഇന്ത്യാവിഷനിലെ ജീവനക്കാർ എറണാകുളത്ത് യോഗം ചേർന്ന് കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.