ഇന്ത്യാവിഷൻ റസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫറൂഖിക്ക് ജാമ്യം
കൊച്ചി: സേവന നികുതി വെട്ടിച്ച കേസിൽ സെൻട്രൽ എക്സൈസ് അറസ്റ്റ് ചെയ്ത ഇന്ത്യാവിഷൻ റസിഡന്റ് ഡയറക്ടർ ജമാലുദ്ദീന് ഫറൂഖിക്ക് ജാമ്യം. ജാമ്യത്തുകയായി ഒന്നരക്കോടി രൂപയും മൂന്ന് ആൾ ജാമ്യവും നൽകിയതിനെ തുടർന്നാണ് ഫറൂഖിക്ക് ജാമ്യം ലഭിച്ചത്. സേവന നികുതി ഇനത്തിൽ പരസ്യഏജൻസികളിൽനിന്നും പരസ്യ ദാതാക്കളിൽനിന്നും ഈടാക്കിയ തുക കേന്ദ്രസർക്കാരിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയതിനാണ് ഫറൂഖിയെ നേരത്തെ അറസ്റ്റ് ചെയ്തത്.
2.40 കോടി രൂപയുടെ ക്രമക്കേടാണ് സെൻട്രൽ എക്‌സൈസ്ിന്റെ അന്വേഷണ സംഘം കണ്ടെത്തിയത്. സേവന നികുതിയിനത്തിൽമാത്രം 13 കോടിയോളം രൂപ ഇന്ത്യാവിഷൻ കുടിശിക വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നികുതി അടയ്ക്കുന്നതിന് നിരന്തരം നോട്ടിസ് നൽകിയിട്ടും പാലിക്കാത്തതിനാൽ സെൻട്രൽ എക്‌സൈസ് കൊച്ചി റീജിയണൽ ഓഫീസിലെ പ്രത്യേക അന്വേഷണ സംഘം ഇന്ത്യാവിഷന്റെ കൊച്ചിയിലെ ആസ്ഥാനം റെയ്ഡ് ചെയ്ത് രേഖകൾ കണ്ടുകെട്ടിയിരുന്നു. തുടർന്ന് മാർച്ച് നാലിന് രാത്രി 7.15ന് ഫറൂഖിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നാലുമാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് ജീവനക്കാർ പണി മുടക്കിയതിനാൽ കഴിഞ്ഞ ഒരുമാസത്തിലേറേയായി ചാനലിൽ വാർത്താസംപ്രേഷണം നിലച്ചിരിക്കുകയാണ്.