ഇന്ത്യാവിഷനിൽ ശമ്പളമില്ല; മുനീറിനും മുത്തൂറ്റിനുമെതിരെ ലേബർ കമ്മീഷണറുടെ നടപടി

മാസങ്ങളായി ശമ്പളം മുടങ്ങിയ ഇന്ത്യാവിഷൻ ചാനലിന്റെ മാനേജ്മെന്റിനെതിരെ ലേബർ കമ്മീഷണർ നടപടികൾ പ്രഖ്യാപിച്ചു. പത്ത് ദിവസത്തിനകം മുഴുവൻ ശമ്പള കുടിശ്ശികയും നൽകിയില്ലെങ്കിൽ സ്ഥാവരജംഗമ വസ്തുകൾ കണ്ടുകെട്ടുന്നതടക്കമുള്ള എക്സിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഇന്ന് സംസ്ഥാന ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
 | 

ഇന്ത്യാവിഷനിൽ ശമ്പളമില്ല; മുനീറിനും മുത്തൂറ്റിനുമെതിരെ ലേബർ കമ്മീഷണറുടെ നടപടി
കൊച്ചി: മാസങ്ങളായി ശമ്പളം മുടങ്ങിയ ഇന്ത്യാവിഷൻ ചാനലിന്റെ മാനേജ്‌മെന്റിനെതിരെ ലേബർ കമ്മീഷണർ നടപടികൾ പ്രഖ്യാപിച്ചു. പത്ത് ദിവസത്തിനകം മുഴുവൻ ശമ്പള കുടിശ്ശികയും നൽകിയില്ലെങ്കിൽ സ്ഥാവരജംഗമ വസ്തുകൾ കണ്ടുകെട്ടുന്നതടക്കമുള്ള എക്‌സിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഇന്ന് സംസ്ഥാന ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സ്ഥാപക ചെയർമാനും ഡയറക്ടർ ബോർഡ് അംഗവുമായ മന്ത്രി എം.കെ മുനീർ, വൈസ് ചെയർമാൻ റോയി മുത്തൂറ്റ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഐ.എം.എ പ്രതിനിധി ഡോ.ലളിത, ടിവി-9 പ്രതിനിധി പെരേര, വ്യവസായിയായ അറ്റ്‌ലസ് രാമചന്ദ്രൻ, റസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫറൂഖി എന്നിവർക്കെതിരെയാണ് നടപടികൾ സ്വീകരിക്കുക.

മൂന്ന് മാസത്തെ ശമ്പളമാണ് ഇപ്പോൾ കുടിശ്ശികയുള്ളത്. ഇത് കൊടുത്ത് തീർക്കാൻ ലേബർ കമ്മീഷണർ ഒരു റോഡ് മാപ്പ് പ്രഖ്യാപിച്ചിരുന്നു. മാനേജ്‌മെന്റ് അംഗീകരിച്ച ഈ പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വന്നതിനേത്തുടർന്നാണ് ഇപ്പോൾ എക്‌സിക്യൂഷൻ നടപടികളിലേക്ക് കടന്നത്. മുൻപ് പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച് കഴിഞ്ഞ മാസം 20ന് കുടിശ്ശികയായ ശമ്പളത്തിലെ ഒരു ഗഡു നൽകേണ്ടതായിരുന്നു. ഈ മാസം പത്തിന് മറ്റൊരു ശമ്പളവും നൽകണമെന്നായിരുന്നു നിബന്ധന. ഇത് നൽകാതിരുന്നതിനേ തുടർന്ന് ജേർണലിസ്റ്റ് യൂണിയൻ ലേബർ കമ്മീഷണറെ വിവരമറിയിച്ചു. ആതോടെ കമ്മീഷണർ ഇന്ന് യോഗം വിളിക്കുകയായിരുന്നു.

ഈ മാസം 26നകം ഇതുവരെയുള്ള മുഴുവൻ കുടിശ്ശികയും നൽകിയില്ലെങ്കിൽ ജപ്തി നടപടികൾ ആരംഭിക്കാനാണ് കമ്മീഷണറുടെ തീരുമാനം. തൊഴിൽ സംരക്ഷണ നിയമപ്രകാരമാഖും നടപടികൾ. ഡയറക്ടർ ബോർഡംഗങ്ങളുടെ ഓഫീസുകളിൽ റെയ്ഡുൾപ്പെടെ നടന്നേക്കും. എല്ലാവിധ സാമ്പത്തിക ഇടപാടുകളും തടയപ്പെടും. ശമ്പളത്തിനാവശ്യമായ തുക കണ്ടെത്താൻ ജപ്തി നടപടികൾ സ്വീകരിക്കാനും ലേബർ കമ്മീഷണർക്ക് അധികാരമുണ്ട്.

ഇന്ന് നടന്ന യോഗത്തിൽ ജേർണലിസ്റ്റ് യൂണിയൻ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. ശമ്പളം തുടർച്ചയായി മുടങ്ങിയതിനെ തുടർന്ന് ഇന്ത്യാവിഷന്റെ വാർത്താ ബുള്ളറ്റിനുകൾ കഴിഞ്ഞയാഴ്ച്ച മുതൽ മുടങ്ങിയിരുന്നു. പഴയ പരിപാടികൾ മാത്രമാണ് ചാനൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നത്. കേരളത്തിലെ പ്രധാന കേബിൾ നെറ്റ്‌വർക്കുകളിൽ ഒന്നിലും ഇന്ത്യാവിഷൻ ലഭ്യമല്ലാത്തതിനാൽ വാർത്ത മുടങ്ങിയ കാര്യം പോലും പ്രേക്ഷകർ അറിഞ്ഞിട്ടില്ല.