ഇന്ത്യാവിഷൻ ജീവനക്കാർ മുനീറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി
കോഴിക്കോട്: അഞ്ചുമാസമായി കൊടുക്കാനുള്ള ശമ്പളം കുടിശ്ശിക തീർത്തു നൽകുക, തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യാവിഷൻ ജീവനക്കാർ മന്ത്രി എംകെ മുനീറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. കെ.യു.ഡബ്ലു. ജെയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. വീടിന് സമീപത്ത് വെച്ച് മാർച്ച് പോലീസ് തടഞ്ഞു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടിപി രാമകൃഷ്ണനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
അഞ്ചു മാസമായി ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നില്ല. കുറച്ച് ദിവസം മുമ്പ് ചാനൽ പൂർണമായി നിലച്ചതോടെ ജീവനക്കാർ തൊഴിൽ രഹിതരാകുകയായിരുന്നു. ലേബർ കമ്മീഷണറും തൊഴിൽ മന്ത്രിയും ഇടപ്പെട്ട് മാർച്ച് 10 നകം പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. ശമ്പള കുടിശ്ശിക ഇനിയും കൊടുത്തു തീർക്കാത്ത പക്ഷം മുനീറിന്റെ വസതിയിൽ കഞ്ഞിവെപ്പ് സമരം നടത്തുമെന്ന് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ പറഞ്ഞു.
ഇന്ത്യാവിഷൻ ചാനൽ കൊണ്ട് എന്താണ് മന്ത്രി എം.കെ മുനീർ നേടിയതെന്ന് പരിശോധിക്കണമെന്നായിരുന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു.