ജേർണലിസ്റ്റ് യൂണിയൻ സെമിനാറിൽ മുനീർ പ്രസംഗിക്കും; വിഷയം മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം
കോഴിക്കോട്: ഇന്ത്യാവിഷനിലെ 250-ഓളം ജീവനക്കാർ മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിനാൽ സമരം പ്രഖ്യാപിച്ചിരിക്കെ ചാനലിന്റെ ഉടമ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കാനുള്ള സെമിനാറിൽ പ്രസംഗിക്കാനൊരുങ്ങുന്നു. ഇന്ത്യാവിഷന്റെ സ്ഥാപക ചെയർമാനും മന്ത്രിയുമായ എം.കെ മുനീറാണ് കോഴിക്കോട് നടക്കുന്ന സെമിനാറിൽ പ്രസംഗിക്കുക.
കേരളാ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കോൺഫറൻസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലാണ് മന്ത്രി പ്രസംഗിക്കുക. മാധ്യമപ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമനിർമ്മാണവും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അതിനുള്ള പങ്കും എന്ന നെടുനീളൻ വിഷയമാണ് സെമിനാറിന്റേത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കോഴിക്കോട് മേയർ എ.കെ പ്രേമജം, എം.കെ രാഘവൻ എം.പി, എ.പ്രദീപ്കുമാർ എം.എൽ.എ എന്നിവരും സെമിനാറിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.
ഇന്ത്യാവിഷൻ ചാനലിന്റെ പ്രധാന ഓഹരിയുടമ എന്ന നിലയിൽ സ്ഥാപനത്തിലെ ജീവനക്കാർ കഴിഞ്ഞ ദിവസം മുനീറിനെ തിരുവനന്തപുരത്ത് പോയി കണ്ടിരുന്നു. ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് ജീവനക്കാർ. ഇതിനിടെ അടുത്ത വ്യാഴാഴ്ച്ച മുനീറിന്റെ വീട്ടിലേക്ക് മാധ്യമപ്രവർത്തകർ മാർച്ച് സംഘടിപ്പിക്കുമെന്ന് കേരളാ വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ അറിയിച്ചു.
മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് ശമ്പളം പറ്റുന്ന സ്ഥാനങ്ങൾ ഒന്നും ഉണ്ടാകാൻ പാടില്ല എന്നതിനാലാണ് മുനീർ ഇന്ത്യാവിഷന്റെ ചെയർമാൻ സ്ഥാനം രാജി വച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. ചാനലിന്റെ പ്രവർത്തനങ്ങളിൽ പ്രത്യക്ഷത്തിൽ സജീവമല്ലെങ്കിലും ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നിൽക്കാൻ പ്രധാന ഓഹരിയുടമയായ അദ്ദേഹത്തിനാകില്ലെന്നും ജീവനക്കാർ പറയുന്നു. മുനീറിന്റേയും ഭാര്യയുടെയും പേരിലാണ് ഇന്ത്യാവിഷന്റെ ഭൂരിപക്ഷം ഓഹരികളും.