തന്റെ അറസ്റ്റ് ആസൂത്രിതമെന്ന് നികേഷ് കുമാർ

സേവന നികുതി അടവിൽ വീഴ്ച വരുത്തിയെന്ന് കേസിൽ തന്നെ സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് തന്നെ അറസ്റ്റ് ചെയ്തത് ആസുത്രിതമായിട്ടെന്ന് റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എംവി നികേഷ് കുമാർ. തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടേണ്ടത് ആരുടെയോ ആവിശ്യമായിരുന്നുവെന്നും അവർ കരുതിക്കൂട്ടി ചെയ്തതാണെന്നും നികേഷ് റിപ്പോർട്ടർ ചാനലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിലൂടെ പറഞ്ഞു. ഓരോരുത്തർക്കും ഓരോ റോളുള്ള സ്ക്രിപ്റ്റഡായ സംഭവമാണ് തന്റെ പിന്നിലെന്നും നികേഷ് പറഞ്ഞു.
 | 
തന്റെ അറസ്റ്റ് ആസൂത്രിതമെന്ന് നികേഷ് കുമാർ

 

കൊച്ചി: സേവന നികുതി അടവിൽ വീഴ്ച വരുത്തിയെന്ന കേസിൽ സെൻട്രൽ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിതമായിട്ടെന്ന് റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം. വി. നികേഷ് കുമാർ. തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടേണ്ടത് ആരുടെയോ ആവശ്യമായിരുന്നുവെന്നും അവർ കരുതിക്കൂട്ടി ചെയ്തതാണെന്നും റിപ്പോർട്ടർ ചാനലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിൽ നികേഷ് പറഞ്ഞു. ഓരോരുത്തർക്കും ഓരോ റോളുള്ള സ്‌ക്രിപ്റ്റഡായ സംഭവമാണ് ഇതിന്റെ പിന്നിലെന്നും നികേഷ് പറഞ്ഞു.

നികേഷ് കുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം

സേവന നികുതിയുടേയും അറസ്റ്റിന്റേയും രാഷ്ട്രീയം: എംവി നികേഷ് കുമാർ

1.42 കോടി രൂപയാണ് ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ എന്ന കമ്പനി നടത്തുന്ന റിപ്പോർട്ടർ ടെലിവിഷൻ ചാനൽ സർവീസ് ടാക്‌സ് കൊടുക്കാനുള്ളത്. ഈ തുക ഞങ്ങൾ ഹൈക്കോടതിയിൽ ‘ഡിസ്പ്യൂട്ട്’ ചെയ്തിട്ടുള്ളതാണ്. ടെലിവിഷൻ ചാനലിന് ഒരാൾ പരസ്യം നൽകിയാൽ മൂന്ന് മാസത്തിനും ആറ് മാസത്തിനും ഇടയിലാണ് ഇതിന്റെ തുക ഈടാക്കാനാവുക. അപൂർവം ചിലർ പരസ്യം ചെയ്ത് മൂന്ന് മാസം കൊണ്ട് തരും. ചിലർ അത് ആറ് മാസം വരെ നീട്ടികൊണ്ട് പോകും. മറ്റു ചിലർ തരികയേ ഇല്ല. അങ്ങനെ തരാത്തതോ തരാൻ വൈകിക്കുന്നതോ ആയ ആറ് കോടി രൂപ കിട്ടാക്കടമായി ചാനലിന്റെ ബാലൻസ് ഷീറ്റിലുണ്ട്. പിരിഞ്ഞ് കിട്ടാത്ത തുക നികുതിയായി അടയ്ക്കണമെന്ന നിർബന്ധത്തിനെതിരെ അങ്ങനെയാണ് ഞങ്ങൾ ഹൈക്കോടതിൽ പോയത്.

ഹൈക്കോടതിയിൽ ഞങ്ങളുടെ വാദം ഇതാണ്

1. ഒരിക്കലും പിരിഞ്ഞ് കിട്ടില്ല എന്ന് ഉറപ്പുള്ള തുകയ്ക്ക് സർവീസ് ടാക്‌സ് ഈടാക്കരുത്. അതിന്മേൽ ഡിപ്പാർട്ട്‌മെന്റ് ചാർത്തിയ 18 ശതമാനം പലിശ ഒരു ‘സ്റ്റാൻഡ് എലോൺ’ ചാനലിനോടുള്ള ക്രൂരതയാണ്.

2. നികുതി അടയ്ക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. പരസ്യദാതാക്കളിൽ നിന്ന് ആറ് കോടി രൂപ പിരിഞ്ഞ് കിട്ടാനുമുണ്ട്. അത് പിരിഞ്ഞ് കിട്ടുന്ന മുറയ്ക്ക് അടയ്ക്കാൻ പാകത്തിൽ തുക വിഘടിപ്പിച്ച് കിട്ടണം. എങ്കിലേ സ്ഥാപനത്തിന് മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ.

മാർച്ച് 23ന് റിപ്പോർട്ടർ സ്റ്റുഡിയോയിൽ എത്തിയ സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ഹൈക്കോടതിയിൽ കേസ് ഉള്ള കാര്യം അറിയിച്ചു. അക്കാര്യം അവർക്ക് അറിയില്ല എന്നായിരുന്നു മറുപടി. എന്നെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വന്നിട്ടുള്ളത് എന്ന് അറിയിച്ചപ്പോൾ എല്ലാ ഡിസ്പ്യൂട്ടും മാറ്റി വെച്ച് മുഴുവൻ പണവും അടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്ന് ചോദിച്ചു. അതിന് മറുപടി പറയേണ്ടത് തങ്ങളല്ല കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കുകയാണ് എന്നായിരുന്നു മറുപടി. എങ്കിൽ കമ്മീഷണറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ആ ധാരണ പ്രകാരം അറസ്റ്റിന് വന്നവർ സമൻസ് തന്നു. പക്ഷെ സെൻട്രൽ എക്‌സൈസ് കാര്യാലയത്തിലേക്കുള്ള യാത്രാമധ്യേ കമ്മീഷണറുമായി സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു.

കമ്മീഷണറുടെ ഓഫീസിലേക്ക് പോകുന്നതിന് പകരം ഇതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫീസിലെത്തിച്ചു. ഈ ഘട്ടത്തിൽ മുൻ കമ്മീഷണറായ ഡോ. കെ.എൻ. രാഘവനോട് ഞാൻ സഹായം അഭ്യർത്ഥിച്ചു. സെൻട്രൽ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന് നികുതിപ്പണമല്ലേ വേണ്ടത്. ഡിസ്പ്യൂട്ടും കോടതി കേസും മാറ്റി വെച്ച് ഞാൻ പണം അടയ്ക്കാം. കമ്മീഷണർ രേഷ്മാ ലഖാനിയുമായി സംസാരിക്കൂ. ഞാനുമായി സംസാരിക്കാൻ അവർ കൂട്ടാക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ താൻ നിസഹായനാണ് അവർ സ്വന്തം നിലയ്ക്കാണ് തീരുമാനം എടുക്കുന്നത് എന്നായിരുന്നു ഡോ. രാഘവന്റെ മറുപടി. സമൻസ് എന്നാൽ നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാനുള്ള നോട്ടീസ് ആണ്. ആ അവകാശം ലഭിച്ചിരിക്കും എന്നും ഡോ. രാഘവൻ എന്നെ ആശ്വസിപ്പിച്ചു. എന്റെ സംശയം ഞാൻ ആവർത്തിച്ചു. ഇത് ‘സ്‌ക്രിപ്റ്റഡാ’ണ്, ഓരോരുത്തരും ഓരോ റോൾ വഹിക്കുകയാണ്. ഇവർക്ക് പണമല്ല ആവശ്യം എന്നെ അറസ്റ്റ് ചെയ്യുകയാണ്. എന്നെ സഹായിക്കാനാവില്ല എന്ന് കൈമലർത്തിയതോടെ പിന്നെ ഡോ. രാഘവനെ ബുദ്ധിമുട്ടിച്ചില്ല. തുടർന്ന് ഞാൻ വിളിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളേയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെയുമാണ്. അതിനേക്കാൽ നല്ലത് ജയിലാണല്ലോ.

എനിക്ക് സമൻസ് തന്ന സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥരോട് ഞാൻ ചോദിച്ചു. ‘സമൻസിലല്ലേ ഞാൻ വന്നത്. എന്റെ മൊഴി എടുക്കേണ്ടേ. അത് കൺവിൻസിങ് അല്ലെങ്കിലല്ലേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ. ഞാൻ മുഴുവൻ പണവും ഇന്ന് തന്നെ അടയ്ക്കാൻ തയ്യാറാണെന്ന് മൊഴിയെടുക്കണം. ഇരുപത് വർഷം കൊണ്ട് ഞാൻ ഉണ്ടാക്കിയ വിശ്വാസ്യതയുടെ പ്രശ്‌നമാണ് ഇത്. നിങ്ങൾക്ക് ഇത് ദൈനംദിന പ്രവർത്തനം മാത്രമാണ്’. എന്റെ അഭ്യർത്ഥനയ്ക്ക് ഫലമുണ്ടായില്ല. കോടതിയിൽ എത്തും മുമ്പ് ജയിലിലടയ്ക്കാനുള്ള ക്രമീകരണങ്ങൾ അവർ പൂർത്തിയാക്കി. മെഡിക്കൽ ടെസ്റ്റ് വരെ എടുത്തു. കോടതി മുറിയിൽ എത്തിയപ്പോഴാണ് സെൻട്രൽ എക്‌സൈസിന്റെ ധൃതിയുടെയും പങ്കപ്പാടിന്റേയും അളവ് ബോധ്യമായത്. റിപ്പോർട്ടർ ടെലിവിഷൻ നികുതി അടവിൽ വരുത്തിയ വൈകൽ സംബന്ധിച്ച് വിശദ റിപ്പോർട്ട് പോലും തയ്യാറാക്കാതെയാണ് അവർ കോടതിയിൽ എത്തിയത്. ചുരുക്കത്തിൽ ചാനൽ എന്ത് കുറ്റമാണ് ചെയ്തത് എന്ന് സംബന്ധിച്ച് കോടതിക്ക് മുന്നിൽ രേഖാമൂലം സെൻട്രൽ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന് ഒന്നും സമർപ്പിക്കാനുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരെ ശകാരിച്ച കോടതി പക്ഷെ പൊതുപണം സംബന്ധിച്ച വിഷയമായതിനാൽ കേസ് പരിഗണിക്കാൻ തയ്യാറായി.

അറസ്റ്റ് വാർത്ത അങ്ങനെ സംഭവിക്കുന്നതിന് മുമ്പ് തന്നെ നവമാധ്യങ്ങളിൽ വന്നിരുന്നു. അതുകൊണ്ട് ഗുണമുണ്ടായി. എന്റെ അക്കൗണ്ടിലേക്ക് സുഹൃത്തുക്കൾ ആരും പറയാതെ പണം അയച്ച് തുടങ്ങിയിരുന്നു. എന്നെ അറിയുന്നവർ സ്വർണം പണയം വെച്ചും കടം വാങ്ങിയും സഹായിച്ചു. കോടതി കേസ് പരിഗണിക്കുമ്പോഴേക്കും ഒരു കോടി ഇരുപത് ലക്ഷം രൂപ അക്കൗണ്ടിലെത്തി. അരമണിക്കൂർ കൂടി കാത്തിരുന്നാൽ ചിലപ്പോൾ സെൻട്രൽ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ഇങ്ങോട്ട് പണം നൽകേണ്ട അവസ്ഥ വരും. കോടതി ചോദിച്ചു ‘നിങ്ങൾ ജാമ്യാപേക്ഷയെ എതിർക്കുന്നുണ്ടോ?’. സൂപ്രണ്ട് തല കുലുക്കി. കുലുക്കുന്ന തലയുടെ അർത്ഥമെന്തെന്ന് മനസിലാക്കാനാകാതെ മജിസ്‌ട്രേറ്റ് വീണ്ടും ചോദിച്ചു. എതിർക്കുകയാണോ?. പണം അല്ല ആവശ്യം എന്നെ ജയിലിൽ ഇടുകയാണ്. മജിസ്‌ട്രേറ്റ് കണക്ക് എടുത്ത് നോക്കിയപ്പോൾ കിട്ടാക്കടത്തിന് ടാക്‌സ് ഈടാക്കിയതും അതിന് തന്നെ മുപ്പത് ശതമാനം പലിശ കൂട്ടിച്ചേർത്തതും ശ്രദ്ധയിൽ പെട്ടു. ഈ പണമൊക്കെ നിങ്ങൾ എവിടെ കൊണ്ടു വെക്കുന്നു എന്നായി മജിസ്‌ട്രേറ്റ്. അതിന് ഉത്തരം കിട്ടിയില്ല. സെൻട്രൽ എക്‌സൈസ് ജാമ്യത്തെ എതിർത്തുവെങ്കിലും കോടതി കരുണ കാട്ടി. ഡിഫോൾട്ട് ഉണ്ട് നിയമലംഘനമില്ല എന്ന് പരാമർശിച്ച് സോപാധിക ജാമ്യം നൽകി. കോടതി നടപടികൾ പൂർത്തിയാക്കി പുറത്ത് ഇറങ്ങിയപ്പോൾ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ടിന്റെ വിധി വന്നിരുന്നു. അറസ്റ്റ് പാടില്ല എന്നായിരുന്ന അതിലെ പ്രധാന നിർദ്ദേശം. അരമണിക്കൂറിന്റെ വ്യത്യാസം അതിനിടയിൽ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് എന്നെ അറസ്റ്റ് ചെയ്ത് സായൂജ്യമടഞ്ഞു. ജയിലിൽ അടയ്ക്കാൻ ആയില്ലെങ്കിലും ഭാഗികവിജയം തന്നെ.

ഒരു സ്വതന്ത്ര മാധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയിലാണ് റിപ്പോർട്ടർ തുടങ്ങുന്നത്. മാധ്യമപ്രവർത്തകൻ പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്ന, സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ ഉത്തരവാദിത്വത്തോടെ പെരുമാറുന്ന ഒരു ടെലിവിഷൻ ചാനൽ. ഇന്ത്യാവിഷനാണ് കേരളത്തിലെ വാർത്താ സംസ്‌കാരത്തിന് വിപ്ലവകരമായ മാറ്റം കൊണ്ട് വന്നത്. മലയാളിയുടെ വാർത്താ ശീലത്തിൽ നിർണ്ണായകമായ മാറ്റം. വാഴപ്പിണ്ടി എടുത്ത് കളഞ്ഞ് പകരം നട്ടെല്ല് വെച്ച മാധ്യമപ്രവർത്തനം. ഇന്ത്യാവിഷൻ സൃഷ്ടിച്ച തലമുറയാണ് ഇന്ന് എല്ലാ വാർത്താ ചാനലുകളുടേയും മുന്നണി പോരാളികൾ . വാർത്തയോട് അതി കഠിനമായ പ്രേമമുള്ള ഒരുത്തന്റേയും ചായ വാങ്ങിക്കുടിക്കാത്ത രാഷ്ട്രീയക്കാരന്റെ മൂട് താങ്ങികളല്ലാത്ത പുതിയ തലമുറ. ഈ പുതിയ വാർത്താ സംസ്‌കാരത്തെ ഒരു മൂവ്‌മെന്റ് ആയാണ് ഞാൻ കാണുന്നത്. നേരത്തെ പ്രവർത്തിച്ച ഇന്ത്യാവിഷനോ ഇപ്പോൾ പ്രവർത്തിക്കുന്ന റിപ്പോർട്ടറോ മാത്രമല്ല എന്റെ അഭിമാനം. വാർത്ത സത്യസന്ധമായി അവതരിപ്പിക്കുന്ന പുതിയ തലമുറയിൽ പെട്ട ഒരാൾ ആണെന്നതിലാണ്. റിപ്പോർട്ടറിന്റെ ഘടന രൂപീകരിച്ചതും മേൽ പറഞ്ഞ മൂവ്‌മെന്റിന് വേഗം കൂട്ടുന്നതിന് വേണ്ടിത്തന്നെ. റിപ്പോർട്ടറിന് സാമ്പത്തിക ഞെരുക്കമുണ്ട് എന്നാൽ പ്രതിസന്ധിയില്ല. ഒന്നാമത്തെ വാർത്താ മാധ്യമമായി ഞങ്ങൾ മാറുക തന്നെ ചെയ്യും. പ്രിന്റ് ദൃശ്യത്തിലേക്ക് കൺവേർജ് ചെയ്യുന്ന കാലത്തും ഞങ്ങൾ തന്നെയായിരിക്കും മുന്നിൽ.

കേന്ദ്ര ബജറ്റിൽ കോർപറേറ്റുകൾക്ക് അഞ്ച് ശതമാനം നികുതി ഇളവും വൻ ആനുകൂല്യവും നൽകിയപ്പോൾ സ്വതന്ത്ര ടെലിവിഷൻ ചാനലുകളുടെ സേവന നികുതി രണ്ട് ശതമാനം ഉയർത്തി 14 ആക്കി നിജപ്പെടുത്തി. കോർപറേറ്റ് ഉടമസ്ഥതയിൽ അല്ലെങ്കിൽ നിലനിൽപ് അസാധ്യമാക്കുക എന്ന ലക്ഷ്യം മാറി മാറി വരുന്ന സർക്കാരുകൾക്ക് ഉണ്ട്. വാർത്താ ചാനൽ ലാഭകരമായ ബിസിനസ് അല്ല. ലാഭമുണ്ടാക്കണമെന്ന് തോന്നുന്നവർ ജനറൽ എന്റർടെയിൻമെന്റ് ചാനലാണ് തുടങ്ങുക . സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 12 കോടി അടക്കം 15 കോടി രൂപ കടമെടുത്താണ് റിപ്പോർട്ടർ ചാനൽ തുടങ്ങിയത്. കുറേ പണം നിക്ഷേപമായും സ്വീകരിച്ചു. സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനാണ് സ്വന്തം നിലയ്ക്ക് കടം എടുത്തത്. അങ്ങനെ ഒരു പരീക്ഷണം വിജയിക്കുന്നത് അപകടകരമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?. കാരുണ്യം ഇല്ലാതെ ജയിലിൽ അടയ്ക്കാൻ നോക്കുന്നത് ആരുടെ താത്പര്യമാണ്. ഈ ലക്ഷ്യത്തിൽ ഇനിയും ശ്രമങ്ങൾ ഉണ്ടാകും. അതിന് എന്തൊക്കെ മാർഗങ്ങളാണ് ഉപയോഗിക്കുക എന്ന് കണ്ടറിയേണ്ടതുണ്ട്. ഭയമോ ആശങ്കയോ ഇല്ല. സ്വന്തം നിലയ്ക്ക് പ്രവർത്തിക്കുന്ന ഒരു ടെലിവിഷൻ ചാനലിന് ഈ രംഗത്തെ സ്‌നേഹിക്കുന്നവരുടെ സംരക്ഷണം ആവശ്യമുണ്ട്. എന്നാൽ നിലനിൽപ്പ് ഭയന്ന് ആരുടേയും താത്പര്യത്തിന് വഴങ്ങാനുമില്ല.