സർക്കാർ നൽകിയ ധനസഹായത്തുക അടിച്ചു മാറ്റി; മഹിളാ കോൺഗ്രസ് നേതാവിനും ഭർത്താവിനുമെതിരെ ആലുവ പെൺകുട്ടിയുടെ കുടുംബം

 | 
Aluva Murder

 

സർക്കാർ നൽകിയ ധനസഹായത്തുക മഹിളാ കോൺഗ്രസ് നേതാവും ഭർത്താവും ചേർന്ന് തട്ടിയെടുത്തെന്ന് ആരോപിച്ച് ആലുവയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബം. 1.20 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പിനെക്കുറിച്ച് ഒരു മാസം മുൻപ് കുട്ടിയുടെ കുടുംബം പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റും പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് 70,000 രൂപ തിരികെ നൽകിയതായും ബാക്കി തുക ഡിസംബർ 20നുള്ളിൽ കൊടുക്കാമെന്ന് വെള്ള പേപ്പറിൽ എഴുതി നൽകിയതായും വിവരമുണ്ട്. 

 

കുട്ടിയെ കാണാതാകുമ്പോൾ ഇവർ താമസിച്ചിരുന്ന ജീർണ്ണാവസ്ഥയിലുള്ള വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ മാറ്റിയിരുന്നു. ഈ വീടിന് അഡ്വാൻസ് നൽകാനെന്ന പേരിലാണ് മഹിളാ കോൺഗ്രസ് നേതാവും ഭർത്താവും ചേർന്ന് ആദ്യം കൈക്കലാക്കിയത്. പിന്നീട് വീട്ടുപകരണങ്ങൾ വാങ്ങാനെന്ന പേരിലും പണം കൈപ്പറ്റി. എന്നാൽ വീടിന്റെ വാടക എംഎൽഎയായിരുന്നു കൊടുത്തത്. വീട്ടുപകരണങ്ങൾ തായിക്കാട്ടുകര സഹകരണ ബാങ്കിന്റെ സഹായത്തോടെ ജനകീയ സമിതിയും ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റും നൽകിയിരുന്നു. 

കോൺഗ്രസ് നേതാവ് ഇതിലും തട്ടിപ്പ് നടത്തിയതായാണ് വിവരം. സംഭവം വിവാദമായതോടെ പണം വായ്പയായി വാങ്ങിയതാണെന്ന് കോൺഗ്രസ് നേതാവും ഭർത്താവും അറിയിക്കുകയും തിരികെ നൽകാമെന്ന് പറയുകയുമായിരുന്നു. പെൺകുട്ടിയെ കാണാതായതു മുതൽ കുടുംബത്തെ സഹായിക്കാനായി ഒപ്പം നിന്നവരാണ് തട്ടിപ്പ് നടത്തിയത്.