സുരക്ഷാ ജീവനക്കാരിൽനിന്ന് 18 തോക്കുകൾ പിടികൂടി. ജീവനക്കാരെ നിയമിച്ച ഏജൻസിക്കെതിരേയും അന്വേഷണം

 | 
police

എ.ടി.എമ്മിൽ പണം നിറക്കുന്നതിന് സുരക്ഷ നൽകുന്ന ജീവനക്കാരിൽ നിന്നും 18 തോക്കുകൾ കൊച്ചി പോലീസ് പിടികൂടി. മുംബൈയിലെ സ്വകാര്യ ഏജൻസികളുടെ സുരക്ഷാ ജീവക്കാരിൽ നിന്നാണ് തോക്കുകൾ കണ്ടെടുത്തത്. നേരത്തെ തിരുവനന്തപുരത്തെ കരമനയിൽ നിന്ന് 5 തോക്കുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന വ്യാപകമായ പരിശോധനയിലാണ് ഇപ്പോൾ ഇവ കണ്ടെത്തിയത്. പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് പരിശോധന നടന്നത്. 

നിലവിൽ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പോലീസ് പറയുന്നു.  തോക്കുകൾക്ക് ലൈസൻസ് ഉണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കും. 
ലൈസൻസ് ഇല്ലാത്ത തോക്കുകൾ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ശേഷം 18 തോക്കുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈസൻസുകൾ യഥാർത്ഥമാണോ വ്യാജമാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.  വ്യാജമാണെങ്കിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. സ്വകാര്യ ഏജൻസികളിൽ സുരക്ഷാ ജീവനക്കാരായി എത്തുന്നവർ സ്വന്തം നിലയിൽ തോക്കുമായി വരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. കശ്മീരിൽ നിന്നാണ് തോക്കുകൾ കൊണ്ടു വന്നത് എന്നാണ് പ്രാഥമികമായി പോലീസ് വ്യക്തമാക്കുന്നത്. മുംബൈയിലെ ഒരു സ്വകാര്യ ഏജൻസിയാണ് പണം നിറക്കുന്ന സംഘത്തിന് സുരക്ഷ പോകുന്ന ജീവനക്കാരെ കൈമാറിയിരിക്കുന്നത്. ഏജൻസിക്കെതിരെയും അന്വേഷണം ഉണ്ടാകും എന്നാണ് കൊച്ചി സിറ്റി പോലീസ് അറിയിച്ചത്.