കേരളത്തിലെ 50 സ്റ്റാർട്ടപ്പുകൾ ദുബായ് ജൈടെക്സ് എക്സ്പോയിൽ

 | 
gxs


 
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് എക്സ്പോയിൽ തിളങ്ങി കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള 50 സ്റ്റാർട്ടപ്പുകൾ. ദുബായ് വേൾഡ് ട്രേഡ് സെൻററിൽ തിങ്കളാഴ്ച ആരംഭിച്ച നാല് ദിവസത്തെ ജൈടെക്സ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് പരിപാടിയിലാണ് സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നത്.

ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ജൈടെക്സ് നോർത്ത് സ്റ്റാർ അവസരമൊരുക്കും. ജൈടെക്സിൻറെ ചരിത്രത്തിൽ ആദ്യമായാണ് കേരള സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും ഇത്രയധികം കമ്പനികൾ ഈ മേളയിൽ പങ്കെടുക്കുന്നതെന്നതും ശ്രദ്ധേയം.

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വാണിജ്യ-നിക്ഷേപ അവസരങ്ങൾ നേടുന്നതിന് പുറമെ സംരംഭങ്ങൾ വിപുലീകരിക്കുന്നതിനും ജൈടെക്സിലൂടെ സാധിക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്വന്തം ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഗൾഫിലെ നിക്ഷേപകരുമായി ബന്ധമുറപ്പിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവര സാങ്കേതികവിദ്യ, റോബോട്ടിക്സ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ്, സോഫ്റ്റ് വെയർ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളാണ് ജൈടെക്സിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്നത്. ആഗോള തലത്തിലെ വിപുലമായ സാങ്കേതിക ഉല്പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ജൈടെക്സിലൂടെ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് ബിസിനസ്- നിക്ഷേപക സാധ്യതകൾ തുറക്കാനുള്ള അവസരം ലഭിക്കും.  
 
ജൈടെക്സ് നോർത്ത് സ്റ്റാറിൻറെ ഭാഗമായി നടക്കുന്ന സൂപ്പർനോവ ചലഞ്ചിലും കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നുണ്ട്. സംരംഭകർക്ക് നൂതനാശയങ്ങൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്ന സൂപ്പർനോവ ചലഞ്ചിൻറെ സെമിഫൈനലിലേക്ക് കേരളത്തിൽ നിന്നുള്ള 8 സ്റ്റാർട്ടപ്പുകൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെൻ റോബോട്ടിക്സ്, ബ്രെയിൻവയേർഡ്, ഹൈപ്പർക്വാഷ്യൻറ്, അകുട്രോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഐറോവ്, നോവൽ സസ്റ്റെയ്നബിലിറ്റി, ടുട്ടിഫ്രൂട്ടി, ഇസ്ട്രോടെക് എന്നീ സ്റ്റാർട്ടപ്പുകളാണ് സൂപ്പർനോവ ചലഞ്ചിൻറെ സെമിഫൈനലിലേക്ക് എത്തിയത്.

ജൈടെക്സിലെ കേരള സ്റ്റാർട്ടപ്പ് മിഷൻറെ പവലിയൻ ഫാത്തിമ ഹെൽത്ത്കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ.പി.ഹുസൈൻ ഉദ്ഘാടനം ചെയ്തു. ദുബായ് ജൈടെക്സിൻറെ നാല്പത്തി മൂന്നാമത് പതിപ്പിൽ നൂറ്റി എഴുപത് രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിൽ പരം കമ്പനികളും സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്നുണ്ട്.