എയര്‍ ഇന്ത്യ സാറ്റ്‌സ് വ്യാജ പീഡന പരാതി; സ്വപ്‌ന സുരേഷിനും മറ്റു പ്രതികള്‍ക്കും എതിരെ കുറ്റപത്രം

 | 
Swapna Suresh

എയര്‍ ഇന്ത്യ സാറ്റ്‌സ് ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി ചമച്ച കേസില്‍ സ്വപ്‌ന സുരേഷിനും മറ്റ് 9 പ്രതികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്‌ന. കേസ് രജിസ്റ്റര്‍ ചെയ്ത് 5 വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 

സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. സ്ഥാപനത്തിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിലെ അംഗങ്ങളും പ്രതികളാണ്. സാറ്റ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന സിബുവിന് എതിരെ വ്യാജ പീഡന പരാതി കെട്ടിച്ചമച്ചുവെന്നാണ് കേസ്. സ്ഥാപനത്തിലെ എച്ച്ആര്‍ വിഭാഗത്തില്‍ ജീവനക്കാരിയായിരുന്ന സ്വപ്‌ന അടക്കമുള്ളവര്‍ മറ്റു ജീവനക്കാരികളുടെ പേരില്‍ സിബുവിന് എതിരെ പരാതി നല്‍കുകയായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം നടത്തി സിബു കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് സിബുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. സിബു മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പരാതി വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. 

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന പിടിയിലാകുന്നതിന് മുന്‍പു തന്നെ പീഡന പരാതി വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ നടപടികളിലേക്ക് കടന്നിരുന്നില്ല. സ്വപ്‌ന അറസ്റ്റിലായതിന് ശേഷമാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് കേസില്‍ നടപടികളുണ്ടായത്.