ബ്രൈറ്റണെ തോൽപ്പിച്ച് സിറ്റി; ചെൽസിയെ അട്ടിമറിച്ച് ആഴ്‌സണൽ

 | 
City


ബ്രൈറ്റണെ രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി, പ്രീമിയർ ലീഗ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. റിയാദ് മെഹറസ്, ഫിൽ ഫോഡൻ, ബെർണാണ്ടോ സിൽവ എന്നിവരാണ് ഗോൾ നേടിയത്. ഇതോടെ 32 കളി പൂർത്തിയായപ്പോൾ സിറ്റിക്ക് 77 പോയിന്റും തൊട്ടു പിന്നിൽ ഉള്ള ലിവർപൂളിന് 76 പോയിന്റും ഉണ്ട്. 

മൂന്നാം സ്ഥാനത്തുള്ള ചെൽസിയെ 2 നെതിരെ 4 ഗോളുകൾക്കാണ് ആഴ്‌സണൽ തോൽപ്പിച്ചത്. എഡ്വേഡ് നകിത നേടിയ ഇരട്ട ഗോളും സ്മിത്ത് റോവ്, ബുകയോ സാക്കാ എന്നിവരുടെ ഗോളും ഗണ്ണേഴ്സിന് വിജയം സമ്മാനിച്ചപ്പോൾ ചെൽസിക്കായി സ്കോർ ചെയ്തത് തിമോ വെർണറും സീസർ അസ്പെലിക്വറ്റയും ആണ്. 

തോറ്റു എങ്കിലും ചെൽസി 3 സ്ഥാനത്ത് തുടരുന്നു. ആഴ്‌സണൽ 5ലും.

ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു ന്യൂ കാസിൽ യുണൈറ്റഡ് 11 സ്ഥാനത്ത് എത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ വിജയിച്ചത്. ലെസ്റ്റർ, എവർട്ടൻ കളി ഒരു ഗോൾ സമനിലയായി. 

ലാ ലീഗായിൽ റയൽ മാഡ്രിഡ് കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തു. ഒസാസുനയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് റയൽ തോൽപ്പിച്ചു. കരീം ബെൻസെമ 2 തവണ പെനാൽറ്റി നഷ്ടപ്പെടുത്തിയ കളിയിൽ ഡേവിഡ് ആൽബ, മാർക്കോ അസൻസിയോ, ലൂക്കാസ് വാസ്ക്വേസ് എന്നിവർ ഗോൾ നേടി. ബുദിമിർ ആണ് ഒസാസുനയുടെ ഗോൾ നേടിയത്. ഇനി 3 കളി കൂടി ജയിച്ചാൽ റയൽ ജേതാക്കൾ ആകും.

മറ്റൊരു മത്സരത്തിൽ നിലവിലെ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ്, ഗ്രനാഡയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.