ന്യൂകാസിൽ യുണൈറ്റഡിനെ തകർത്ത് സിറ്റി; മൂന്ന് പോയിന്റ് ലീഡ്. ലെസ്റ്ററിനെ തോൽപ്പിച്ച് സേഫ് സോണിലെത്തി എവർട്ടൺ

മാഡ്രിഡ് ഡാർബിയിൽ അത്‍ലറ്റിക്കോക്ക് വിജയം;റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി ബാഴ്സലോണ
 | 
city

ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് കിരീടപ്പോരാട്ടത്തിൽ മൂന്ന് പോയിന്റ് ലീഡ് എടുത്തു. കഴിഞ്ഞ ദിവസം ലിവർപൂൾ- ടോട്ടനം മത്സരം സമനിലയിൽ ആയതോടെ ഈ വിജയം സിറ്റിയുടെ കിരീടപ്പോരാട്ടത്തിൽ നിർണ്ണായകമാകും. അഞ്ച് ഗോൾ വ്യത്യാസത്തിൽ ജയിച്ചതോടെ ഗോൾ ശരാശരിയിൽ നാല് ഗോളിന്റെ ലീഡും സിറ്റിക്ക് കിട്ടി. ലീഗിൽ ഇനി 3 കളികൾ ആണ് ബാക്കിയുള്ളത്.

കളിയുടെ തുടക്കത്തിൽ കിട്ടിയ സുവർണാവസരം ന്യൂകാസിൽ ഫോർവേഡ് ക്രിസ് വുഡ് പാഴാക്കി. എന്നാൽ പിന്നീടങ്ങോട്ട് മുഴുവൻ അവസരങ്ങളും സൃഷ്ടിച്ചതും ഗോളടിച്ചതും സിറ്റിയാണ്. 19ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗ്, 38ാം മിനിറ്റിൽ ലെപോർട്ട്, 61ാം മിനിറ്റിൽ റോഡ്രി, 90ാം മിനിറ്റിൽ ഫോഡൻ എന്നിവർ ഗോളടിച്ചു. 93ാം മിനിറ്റിൽ സ്റ്റെർലിംഗിന്റെ രണ്ടാം ഗോളോടെ സിറ്റി അഞ്ച് ഗോൾ തികച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലീഡ്സ് യുണൈറ്റ‍ഡിനെ തോൽപ്പിച്ച് ആഴ്സണൽ നാലാം സ്ഥാനം ഉറപ്പാക്കി. അഞ്ചാം സ്ഥാനത്തുള്ള ടോട്ടനവുമായി 4 പോയിന്റ് ലീഡ് ആഴ്സണലിനുണ്ട്. എ‍ഡ്വാർഡ് എൻകിതയുടെ ഇരട്ട ഗോളാണ് ആഴ്സണലിന് വിജയം നേടിക്കൊടുത്തത്. 27ാം മിനിറ്റിൽ അയ്ലിംഗ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി. 66ാം മിനിറ്റിൽ ഡിയാഗോ ലോറെന്റെ ലീഡ്സിന്റെ ഗോളടിച്ചു. 

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലെസ്റ്ററിനെ തകർത്ത് എവർട്ടൺ റെലഗേഷൻ സോണിൽ നിന്നും തൽക്കാലം സേഫായി. മൈക്കളെങ്കോ, ഹോൾഡേറ്റ് എന്നിവർ എവർട്ടണ് വേണ്ടി സ്കോർ ചെയ്തു. ഡക്കയാണ് ലെസ്റ്ററിന്റെ ഗോളടിച്ചത്. 34 കളിയിൽ നിന്നും 35 പോയിന്റുമായി എവർട്ടൺ 16ാം സ്ഥാനത്താണ്. ബേൺലിയും ലീഡ്സുമാണ് തൊട്ടുപിന്നിൽ. 

വെസ്റ്റ്ഹാം എതിരില്ലാത്ത നാല് ഗോളിന് നോർവിച്ച് സിറ്റിയെ തകർത്തു. 

ലാലീഡയിൽ മാഡ്രിഡ് ഡാർബിയിൽ അത്‍ലറ്റിക്കോക്ക് വിജയം. റയൽ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് അത്‍ലറ്റി ജേതാക്കളായത്. 40ാം മിനിറ്റിൽ കരാസ്കോ നേടിയ പെനാൽറ്റിയാണ് അത്‍ലറ്റിക്കോക്ക് വിജയം സമ്മാനിച്ചത്. ലാലീഗ കിരീടം നേടിയ റയലിനെ ഈ തോൽവി ബാധിക്കില്ല.

റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി ബാഴ്സലോണ ലീഗിൽ രണ്ടാം സ്ഥാനം നിലനിർത്തി. 94ാം മിനിറ്റിൽ ജോർഡി ആൽബ നേടിയ ഗോളാണ് ജയം ബാഴ്സക്ക് നേടിക്കൊടുത്തത്. 76ാം മിനിറ്റിൽ അൻസു ഫാത്തിയുടെ ഗോളിൽ ബാഴ്സ മുന്നിലെത്തിയെങ്കിലും 3 മിനിറ്റുകൾക്കുള്ളിൽ മാർക്ക് ബരാത്ത സമനില ഗോൾ നേടി.