കേസില്‍ നിന്ന് ഊരിപ്പോകാനുള്ള സാമ്പത്തിക ശേഷിയോ പിടിപാടോ ഇല്ല; ശരിയും തെറ്റും വിധിക്കേണ്ടത് കോടതിയെന്ന് ശ്രീകാന്ത് വെട്ടിയാര്‍

 | 
Sreekanth Vettiyar

ബലാല്‍സംഗ കേസില്‍ പ്രതിയാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് നടനും വ്‌ളോഗറുമായ ശ്രീകന്ത് വെട്ടിയാര്‍. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ടെന്ന് ഫെയിസ്ബുക്ക് കുറിപ്പില്‍ ശ്രീകാന്ത് വെട്ടിയാര്‍ പറഞ്ഞു. 

പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക. അതുകൊണ്ട് എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയുമെന്നും ശ്രീകാന്ത് വെട്ടിയാര്‍ പോസ്റ്റില്‍ പറയുന്നു. 

വിവാഹ വാഗ്ദാനം നല്‍കി ആലുവയിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ യുവതി പരാതി നല്‍കിയത്. മീ ടൂ വെളിപ്പെടുത്തലിന് ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം ശ്രീകാന്ത് വെട്ടിയാര്‍ ഏതാനും പോസ്റ്റുകള്‍ തന്റെ ഫെയിസ്ബുക്ക് പേജില്‍ ഇട്ടിരുന്നു. പോസ്റ്റുകള്‍ക്ക് കീഴില്‍ വിമര്‍ശനങ്ങളും തെറിവിളികളും നിറഞ്ഞതോടെയാണ് പ്രതികരണവുമായി ശ്രീകാന്ത് രംഗത്തെത്തിയിരിക്കുന്നത്. 

പോസ്റ്റ് വായിക്കാം

പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും  അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. 
സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക..
അതുകൊണ്ട് എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട 
നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാന്‍ സംസാരിക്കാം..
ആള്‍ക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടര്‍ന്നുകൊള്ളുക. കമന്റ് ബോക്‌സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തര്‍ക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..