വിമാനത്തിലെ പ്രതിഷേധം: ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക്

 | 
ep

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി. എന്നാല്‍ യാത്രാവിലക്ക് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു.

ഇന്‍ഡിഗോയുടെ നടപടിയോടെ സംഭവത്തിലെ സത്യം പുറത്തുവന്നുവെന്നു പ്രതിഷേധക്കാരില്‍ ഒരാളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ് പ്രതികരിച്ചു. ഇപിക്കെതിരെ പൊലീസ് കേസെടുത്തില്ലെങ്കിലും സത്യം പുറത്തുവന്നു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഫര്‍സീന്‍ പറഞ്ഞു. യാത്രാവിലക്കുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചുവെന്നും ഫര്‍സീന്‍ വ്യക്തമാക്കി.

ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തില്‍ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.