ദിലീപിനെ കാണാനല്ല ജയിലില്‍ പോയത്; കണ്ടത് യാദൃച്ഛികമായി, ഒരിടത്തും ന്യായീകരിച്ചിട്ടില്ലെന്ന് രഞ്ജിത്ത്

 | 
Ranjith

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച സംഭവത്തില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത്. യാദൃച്ഛികമായാണ് ദിലീപിനെ ജയിലില്‍ കണ്ടത്. നടന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പം കോഴിക്കോട് നിന്ന് എറണാകുളത്തേക്കുള്ള യാത്രയില്‍ സംഭവിച്ചതാണെന്ന് രഞ്ജിത്ത് പറഞ്ഞു. ദിലീപിനെ കാണുക എന്ന ലക്ഷ്യം തനിക്കുണ്ടായിരുന്നില്ല. പക്ഷേ അത്തരമൊരു സാഹചര്യം തനിക്കുണ്ടാകുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരോട് രഞ്ജിത്ത് വിശദീകരിച്ചു. 

രഞ്ജിത്തിന്റെ വാക്കുകള്‍ 

'ഞാന്‍ ഒരു മാധ്യമത്തിലും അന്തിച്ചര്‍ച്ചയിലും വന്ന് ഇയാള്‍ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഒരിടത്തും ഞാന്‍ എഴുതിയിട്ടില്ല. ഒരിടത്തും ഞാന്‍ പ്രസംഗിച്ചിട്ടില്ല. എനിക്ക് ആ വ്യക്തിയുമായി വളരെ അടുത്ത ബന്ധമൊന്നും ഇല്ല എന്നത് സത്യമാണ്. കുറേ വര്‍ഷങ്ങളായി അയാളെ അറിയാം. ഇങ്ങനെ ഒരു സംഭവമുണ്ടായപ്പോള്‍ അന്ന് പലരും പറഞ്ഞിരുന്നത് ഇല്ല അയാള്‍ അത് ചെയ്യില്ല എന്നാണ്. എനിക്കും സത്യത്തില്‍ അത് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു. അവന്‍ അങ്ങനെ ചെയ്യുമോ എന്നുള്ള മാനസികാവസ്ഥയിലായിരുന്നു ഞാനുമന്ന്. എന്നാല്‍ ഇയാളെ ജയിലില്‍ സന്ദര്‍ശിക്കാമെന്ന് കരുതി രാവിലെ കുളിച്ചിറങ്ങിയതായിരുന്നില്ല ഞാന്‍. ഒരു ദിവസം രാവിലെ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയാണ് ഞാന്‍. എനിക്കൊപ്പം നടന്‍ സുരേഷ് കൃഷ്ണയും കാറിലുണ്ട്. ഞാന്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെ ഇദ്ദേഹം ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നത് കേട്ടു. ഇത്ര മണിക്ക് എത്തുമെന്നൊക്കെ പറയുന്നത് കേട്ടു. ചോദിച്ചപ്പോള്‍ ചേട്ടാ, പോകുന്ന വഴിക്ക് ആലുവ സബ് ജയിലില്‍ കയറി ദിലീപിനെ കാണണമെന്ന് പറഞ്ഞു.

പോയ്ക്കോ ഞാന്‍ പുറത്ത് കാറിലിരിക്കാമെന്ന് പറഞ്ഞു. അയാളെ കാണണമെന്ന ഒരു വികാരവും എനിക്ക് ഉണ്ടായിരുന്നില്ല. അവിടെ എത്തി പുള്ളി അകത്തേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ അവിടെ ചില മാധ്യമങ്ങള്‍ എത്തി. അവര്‍ എന്റെ അടുത്തേക്ക് വന്ന് എന്തുകൊണ്ടാണ് പുറത്ത് നില്‍ക്കുന്നത് അകത്ത് പോകുന്നില്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അവിടെ നില്‍ക്കുന്നതിനേക്കാള്‍ സേഫ് അകത്ത് നില്‍ക്കുന്നതാണെന്ന് തോന്നിയിട്ട് ഉള്ളില്‍ കയറി. ഞാന്‍ നേരെ ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്. പുള്ളി വലിയ സ്വീകരണം തന്നു. ഞാന്‍ സാറിന്റെ ആരാധകനാണെന്നൊക്കെ പറഞ്ഞു. തടവുപുള്ളികള്‍ക്കായി ഒരു സിനിമ തരണം എന്നൊക്കെ പറഞ്ഞു. ഇതിനിടയിലാണ് ദിലീപ് അങ്ങോട്ട് വന്നത്. ദിലീപിനോട് നമസ്‌കാരം പറഞ്ഞു. 

രണ്ട് വാക്ക് പറഞ്ഞ ശേഷം സുരേഷ് കൃഷ്ണയും ദിലീപും അപ്പുറത്തേക്ക് മാറി നിന്ന് ഇരുവരും സംസാരിച്ചു. ഞാനും സൂപ്രണ്ടും അദ്ദേഹത്തിന്റെ ടേബിളില്‍ ഇരുന്ന് സംസാരിച്ചു. ആകപ്പാടെ 10 മിനുട്ട്. ഞാന്‍ പുറത്തിറങ്ങിയിട്ട് അയാള്‍ നിരപരാധിയാണെന്നാന്നും പറഞ്ഞിട്ടില്ല. നാളെ അയാള്‍ പ്രതിയാണെങ്കില്‍ ശിക്ഷിക്കപ്പെടും. ഇതല്ലാത്ത ആംഗിളില്‍ ചിന്തിക്കാന്‍ താത്പര്യമുള്ള സാമൂഹ്യമാധ്യമങ്ങളിലെ എഴുത്തുകാരോട് എനിക്ക് പറയാനുള്ളത് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. ഞാന്‍ കുറേ കൊല്ലമായി. ഇതിലും വലിയ കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല. എന്റെ നിലപാടുണ്ട്. അതിനനുസരിച്ച് ഞാന്‍ ജീവിക്കും.'

ദിലീപിനെ ജയിലില്‍ പോയി കണ്ടയാള്‍ തന്നെ ഐഎഫ്എഫ്‌കെ ഉദ്ഘാടനവേദിയില്‍ അതിജീവിതയെ ക്ഷണിച്ചതില്‍ പൊരുത്തക്കേടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോളായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.